
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്ത്. 2017-ലും കുറുപ്പ് ഗൾഫിൽ ജീവിച്ചിരുന്നു എന്നും മകളുടെ വിവാഹത്തിന് കേരളത്തിൽ എത്തിയിരുന്നു എന്നും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അലി അക്ബർ ഒരു പ്രമുഖ മലയാളം ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേസില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
കുറുപ്പ് ജീവനോടെയുണ്ടെങ്കിൽ പിടികൂടാൻ സാധിക്കുന്ന എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് പൂഴ്ത്തി. ചില ഉന്നത ബന്ധങ്ങൾകൊണ്ടു മാത്രമാണ് കുറുപ്പിന് ഒളിവിൽ കഴിയാൻ സാധിച്ചത് എന്നും അലി അക്ബർ പറയുന്നുണ്ട്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി നടന്ന മൂന്ന് പ്രധാനപ്പെട്ട കുടുംബ ചടങ്ങുകളില്‍ കുറുപ്പ് പങ്കെടുത്തുവെന്നും അലി അക്ബര്‍ കണ്ടെത്തിയതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗള്‍ഫില്‍ തന്നെയാണ് സുകുമാരക്കുറുപ്പിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബം ജീവിക്കുന്നതെന്നും കുറുപ്പ് മുസ്ലീം പേരിലാണ് ഗൾഫിൽ ഉണ്ടായിരുന്നതെന്നും അലി അക്ബര്‍ അഭിമുഖത്തിൽ പറയുന്നു. കേരളത്തിലെ പല പ്രധാന കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് അലി അക്ബര്‍.
സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന് പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥനും രംഗത്തുവന്നിരിക്കുന്നത്. കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ തെളിവുകൾ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന് ചിലർ സ്ഥാപിച്ചെടുക്കുകയാണെന്നും റൻസിം പറഞ്ഞിരുന്നു. കുറുപ്പിനെ ഏറ്റവും ഒടുവിൽ കണ്ടത് താനാണെന്നാണ് റൻസിം അവകാശപ്പെടുന്നത്.






