
തിരുവനന്തപുരം: സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്പുറത്തുവിട്ട 2024-ലെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏകദേശ ജനനനിരക്ക് ചരിത്രത്തിലാദ്യമായി ഒറ്റയക്കത്തിലേക്ക് താഴ്ന്നു. 2023, 2024 വർഷങ്ങളിൽ അടുത്തടുത്തായി ഉണ്ടായ ജനനനിരക്കിലെ കുറവ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2022-23 വർഷത്തിൽ ജനനനിരക്കിൽ 1.47 ന്റെ കുറവുണ്ടായതിന് തൊട്ടുപിന്നാലെ, 2023-24 ൽ 1.42 ന്റെ ഇടിവ് കൂടി രേഖപ്പെടുത്തി.
സംസ്ഥാനത്തെ ഏകദേശ ജനനനിരക്ക് (സിബിആർ) 2024-ൽ 9.64 ആയി കുറഞ്ഞു. 2023-ൽ ഇത് 11.06 ആയിരുന്നു. ഒരു വർഷത്തിൽ 1,000 പേർക്ക് എത്ര ജീവനുള്ള ജനനങ്ങൾ നടക്കുന്നു എന്ന് കണക്കാക്കുന്നതാണ് സിബിആർ.സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ജീവനുള്ള ജനനങ്ങളുടെ എണ്ണം 2024-ൽ 3,44,766 ആയി കുറഞ്ഞു. 2023-ൽ ഇത് 3,93,231 ആയിരുന്നു. ഒരു വർഷം കൊണ്ട് നാൽപ്പത്തിയെണ്ണായിരത്തിലധികം ജനനങ്ങളുടെ കുറവാണ് ഉണ്ടായത്.
2016-ലാണ് ആദ്യമായി ജനനനിരക്ക് 15-ന് താഴേക്ക് (14.48) എത്തുന്നത്. തുടർന്ന് 2019-ൽ 13.79 ആയും, കോവിഡ് വർഷങ്ങളായ 2020-ൽ 1.02 ശതമാനവും 2021-ൽ 0.83 ശതമാനവും വീതം കുറയുകയുണ്ടായി.
ജില്ലാ അടിസ്ഥാനത്തിലുള്ള ജനനനിരക്കിൽ വടക്കൻ കേരളവും തെക്കൻ കേരളവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആലപ്പുഴയിലാണ് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിൽ കൊല്ലം (6.63) ജില്ലയുണ്ട്. മധ്യകേരളത്തിലെ ജില്ലകളായ പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവടങ്ങളിൽ ഇത് 7.69 മുതൽ 9.30 വരെയാണ്. മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിൽ ജനനനിരക്ക് 10-ന് മുകളിലാണ്. 15.16 നിരക്കുള്ള മലപ്പുറമാണ് ജനനനിരക്കിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ.
1992 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഇത്രയും വലിയ വാർഷിക ഇടിവ് തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഉണ്ടാകുന്നത് ഇതാദ്യമാണ്. ഇത് കേരളത്തിലെ ജനസംഖ്യാപരമായ മാറ്റങ്ങളുടെയും വരാനിരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയുടെയും ആക്കം കൂട്ടുന്നു. കോവിഡ് മഹാമാരിയും ലോക്ക്ഡൗണും കഴിഞ്ഞതിന് തൊട്ടുപിന്നാലെ 2022-ൽ ജനനം കുറയുന്ന പ്രവണതയ്ക്ക് താൽക്കാലികമായി ഒരു മാറ്റം വന്നിരുന്നു. 2021-ൽ 11.94 ആയിരുന്ന സിബിആർ, 2022-ൽ 12.53 ആയി ഉയർന്നു. എന്നാൽ അതിനുശേഷം ജനനനിരക്ക് വീണ്ടും താഴോട്ട് പോകാൻ തുടങ്ങി.
അതേസമയം, കോവിഡ് കാലത്തെ വർധന ഒഴിച്ചുനിർത്തിയാൽ മരണനിരക്ക് വലിയ മാറ്റമില്ലാതെ തുടരുകയാണ്.ജില്ലാതലത്തിൽ കോട്ടയത്താണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത് (2023-ൽ 12.37 ആയിരുന്നത് 2024-ൽ 12.39 ആയി ഉയർന്നു). മുൻവർഷങ്ങളിൽ പത്തനംതിട്ടയിലായിരുന്നു മരണനിരക്ക് കൂടുതൽ. ഏറ്റവും കുറഞ്ഞ മരണനിരക്ക് മലപ്പുറത്താണ് (5.24).






