ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) എം.എല്‍.എയെ ബി.ജെ.പിയിലേക്കു കൂറുമാറ്റാന്‍ വന്‍തുക വാഗ്‌ദാനം ചെയ്‌തതായി ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. പാര്‍ട്ടിവിട്ടാല്‍ 20 മുതല്‍ 30 കോടി വരെ രൂപയും മന്ത്രിസ്‌ഥാനവും ജമ്മുവില്‍നിന്നുള്ള എം.എല്‍.എയ്‌ക്കു വാഗ്‌ദാനം നല്‍കിയെന്നാണ് ആരോപണം. ഇതിനുപുറമേ ജമ്മു കശ്‌മീരിനു സംസ്‌ഥാനപദവി തിരികെ നല്‍കുമെന്നു വാഗ്‌ദാനം ചെയ്‌തെന്നും ശ്രീനഗറില്‍ നടന്ന പൊതുറാലിയില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം പൂര്‍ണമായും വ്യാജമാണെന്നു പ്രതികരിച്ച് ബി.ജെ.പി. രംഗത്തെത്തി.
ബി.ജെ.പിയുമായി ബന്ധമുള്ള ഒരു സുപ്രീം കോടതി അഭിഭാഷകന്‍ എം.എല്‍.എയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്‌ചയിലാണ് ഓഫറുകള്‍ മുന്നോട്ടു വച്ചതെന്ന് ഒമര്‍ അബ്‌ദുള്ള വ്യക്‌തമാക്കി. എം.എല്‍.എ. തന്നെയാണ് ഈ വിവരം തന്നോടു പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ജനപ്രതിനിധികളെ വിലയ്‌ക്കു വാങ്ങാന്‍ കഴിയില്ല. ജനവിധിക്കൊപ്പം അവര്‍ ഉറച്ചുനില്‍ക്കും- ഒമര്‍ അബ്‌ദുള്ള പറഞ്ഞു.
ജമ്മു കശ്‌മീരിനു സംസ്‌ഥാന പദവി തിരികെ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെയും മുഖ്യമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരമേറ്റ് 18 മാസം കഴിഞ്ഞിട്ടും എന്തുകൊണ്ട് വാഗ്‌ദാനം നടപ്പിലാക്കിയില്ലെന്നു കേന്ദ്രം വ്യക്‌തമാക്കണം. കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയല്ല, സംവാദത്തിന്റെ വഴിയാണു തങ്ങളുടെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. അതിനുവേണ്ടി ആവശ്യത്തിനു സമയം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്‌മീരിലെ മണ്ഡല പുനര്‍നിര്‍ണയം ഒരു പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഗുണം ചെയ്യുന്ന രീതിയിലാണു രൂപകല്‍പ്പന ചെയ്‌തതെന്നായിരുന്നു ഒമര്‍ അബ്‌ദുള്ളയുടെ മറ്റൊരു ആരോപണം. അങ്ങനെയാണെങ്കിലും സംസ്‌ഥാനപദവി ഉടന്‍ പുനഃസ്‌ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആ പ്രക്രിയയെ തങ്ങള്‍ ഉള്‍ക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരിലെ ജനങ്ങള്‍ ഇപ്പോഴും കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ജമ്മു കശ്‌മീരിലെ ജനങ്ങളുടെ ജനാധിപത്യപരമായ അവകാശമാണ് സംസ്‌ഥാനപദവി. ഇനിയും വൈകിക്കാതെ അതു നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂറുമാറ്റാന്‍ പണവും പദവിയും വാഗ്‌ദാനം ചെയ്‌തെന്ന ഒമര്‍ അബ്‌ദുള്ളയുടെ പ്രസ്‌താവനയ്‌ക്കെതിരേ ബി.ജെ.പി ശക്‌തമായി പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോപണം അടിസ്‌ഥാനരഹിതവും വഴിതെറ്റിക്കുന്നതുമാണെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് രവീന്ദര്‍ റെയ്‌ന പ്രതികരിച്ചു. ആരോപണത്തിനു തെളിവുകളുണ്ടെങ്കില്‍ അത് പൊതുമധ്യത്തില്‍ കൊണ്ടുവരാനും അദ്ദേഹം വെല്ലുവിളിച്ചു.





