
തിരുവനന്തപുരം: ഡ്രൈവർ നിയമനത്തിൽ ആരോപണവിധേയായ മന്ത്രി കെ.എ തുളസി വിമർശകർക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്നു. തന്റെ ഡ്രൈവർക്ക് ഡിവൈഎഫ്‌ഐ അംഗത്വമുണ്ടെങ്കിൽ പിരിച്ചുവിടുമെന്നും തനിക്കെതിരെ പ്രചാരണം നടത്തുന്നവർ പഠിച്ച സ്കൂളിലല്ല താൻ പഠിച്ചതെന്നും മന്ത്രി പറഞ്ഞു.
തന്റെ ഡ്രൈവർ ഡിവൈഎഫ്‌ഐക്കാരനാണെന്ന് തെളിവ് കാണിച്ചാൽ അങ്ങനെയൊരാൾ സ്റ്റാഫ് അംഗമായി ഉണ്ടാകില്ല. പാലക്കാട് എംപിയുടേയും, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെയും ഡ്രൈവർ ആയിരുന്നയാൾ തന്റെ ഡ്രൈവർ ആയപ്പോൾ എങ്ങനെ ഡിവൈഎഫ്എക്കാരനായെന്ന് അറിയില്ലെന്നും മന്ത്രി കെ എ തുളസി പറഞ്ഞു. കോൺഗ്രസ്‌കാരെ ആക്രമിച്ച ഒരാളെ എന്റെ പേർസണൽ സ്റ്റാഫിൽ എടുക്കും എന്ന് പ്രചരിപ്പിക്കുന്നവരോട് നിങ്ങൾ പഠിച്ച സ്കൂളിലല്ല ഞാൻ പഠിച്ചതെന്നും കെ.എ തുളസി പറഞ്ഞു.
തനിക്കെതിരെ കളിക്കുന്നവരോട് ഒന്നു പറയാനില്ല. ഉത്സവത്തിനു നടക്കുന്ന ഡിജെയിൽ എല്ലാവരും നൃത്തം ചെയ്യും. അങ്ങനെ ചെയ്യുന്നവർ ഡിവൈഎഫ്‌ഐ ആകുമോ എന്ന് മന്ത്രി ചോദിച്ചു. കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആളാണ് തന്റെ ഡ്രൈവർ എന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഡ്രൈവർ നിയമനത്തിൽ കടുത്ത വിമർശനമുയർത്തിയ യൂത്ത് കോൺഗ്രസ് കെപിസിസിക്കും എഐസിസിക്കും പരാതി നൽകിയിട്ടുണ്ട്. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ കോൺഗ്രസുകാരെ പരിഗണിച്ചില്ല എന്നും യൂത്ത് കോൺഗ്രസ് പരാതിപ്പെടുന്നു.






