
ലോകകപ്പിലെ ഒന്നാം സെമിഫൈനലില്‍ ഫ്രാന്‍സും സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു ക്ലാസ്സിക് മത്സരങ്ങളില്‍ കുടുതലൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. തുടര്‍ച്ചയായ മൂന്നാം തവണയും ഫൈനലില്‍ കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാന്‍സ് ഇറങ്ങുന്നത്.
യുറോ 2024-ല്‍ കിരീടം ചൂടിയതിന് പിന്നാലെ ഫുട്‌ബോളിലെ ഏറ്റവും വലിയ പുരസ്‌കാരവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെയിന്‍ വരുന്നത്. ഈ മത്സരത്തിന് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന അഞ്ച് മികച്ച മുന്‍കാല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്.
അര്‍കോനാഡയുടെ പിഴവും ഫ്രാന്‍സിന്റെ ആദ്യ കിരീടവും
യൂറോപ്യന്‍ അയല്‍ക്കാരുടെ ആദ്യ ഔദ്യോഗിക മത്സരം നടന്നത് പാരീസിലെ 'യൂറോ 84' ഫൈനലില്‍ ആയിരുന്നു. മിഷേല്‍ പ്ലാറ്റിനിയുടെ മികവില്‍ ഫ്രാന്‍സ് തങ്ങളുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീടം അന്ന് സ്വന്തമാക്കി.
മത്സരത്തിന്റെ ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ലഭിച്ച ഒരു ഫ്രീ-കിക്ക് സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ലൂയിസ് അര്‍കോനാഡയുടെ കൈകളില്‍ നിന്ന് അബദ്ധത്തില്‍ വഴുതിപ്പോയതാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. ഇത് ടൂര്‍ണമെന്റില്‍ പ്ലാറ്റിനിയുടെ ഒന്‍പതാം ഗോളായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഇവോണ്‍ ലെ റൂക്‌സിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നെങ്കിലും, ബ്രൂണോ ബെല്ലോണ്‍ നേടിയ ഗോള്‍ ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ചു.
ഹാനോവറിലെ ഫ്രഞ്ച് തിരിച്ചടി
ഈ വര്‍ഷത്തെ ലോകകപ്പിന് മുന്‍പ് ഇരുടീമുകളും ലോകകപ്പില്‍ ഏറ്റുമുട്ടിയ ഒരേയൊരു മത്സരം 2006-ല്‍ ജര്‍മ്മനിയിലെ ഹാനോവറില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ ആയിരുന്നു.
ആ മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും ജയിച്ചാണ് ശക്തരായ സ്‌പെയിന്‍ എത്തിയത്. എന്നാല്‍ ഫ്രാന്‍സ് ആകട്ടെ സ്വിറ്റ്‌സര്‍ലന്‍ഡിനോടും ദക്ഷിണ കൊറിയയോടും സമനില വഴങ്ങി കഷ്ടപ്പെട്ടാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഡേവിഡ് വിയ്യയുടെ പെനാല്‍റ്റിയിലൂടെ സ്‌പെയിന്‍ ആദ്യം ലീഡ് നേടിയെങ്കിലും ഫ്രാങ്ക് റിബറിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. മത്സരം അധിക സമയത്തേക്ക് നീങ്ങാനിരിക്കെ പാട്രിക് വിയേര ഫ്രാന്‍സിനെ മുന്നിലെത്തിച്ചു, ഒടുവില്‍ സിനദിന്‍ സിദാന്‍ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി.
എംബാപ്പെയുടെ കരുത്തില്‍ നേഷന്‍സ് ലീഗ് കിരീടം
സമീപകാല ടൂര്‍ണമെന്റുകളില്‍ ഇരുടീമുകളും തമ്മില്‍ നിരവധി മത്സരങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ തുടക്കം കുറിച്ചത് മിലാനില്‍ നടന്ന 2021-ലെ നേഷന്‍സ് ലീഗ് ഫൈനലോടെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുറഞ്ഞ കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ ഒയാര്‍സബാലിലൂടെ സ്‌പെയിന്‍ ആദ്യം ലീഡ് നേടി.
എന്നാല്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ റയല്‍ മാഡ്രിഡ് താരം കരിം ബെന്‍സെമ, കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ ഫ്രാന്‍സിനായി സമനില ഗോള്‍ നേടി. പിന്നീട് എംബാപ്പെ തന്നെ വിജയഗോള്‍ കുറിക്കുകയും ചെയ്തു. ഡിദിയര്‍ ദെഷാംപ്‌സിന്റെ പരിശീലനത്തിന് കീഴില്‍ 2018 ലോകകപ്പിന് ശേഷം ഫ്രാന്‍സ് നേടുന്ന രണ്ടാമത്തെ കിരീടമായിരുന്നു ഇത്.
യമാലിന്റെ അതിശയിപ്പിക്കുന്ന ഗോള്‍
യൂറോ 2024-ല്‍ കളിച്ച ഫ്രാന്‍സ് ടീം ഈ ലോകകപ്പില്‍ കാണുന്ന ടീമില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് ഗോളുകള്‍ മാത്രം നേടിയാണ് അവര്‍ അന്ന് സെമിയില്‍ എത്തിയത്.
സെമി ഫൈനലിന്റെ തുടക്കത്തില്‍ തന്നെ റാന്‍ഡല്‍ കോലോ മുവാനിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ തന്റെ പതിനേഴാം ജന്മദിനത്തിന് നാല് ദിവസം മുന്‍പ് ലാമിന്‍ യമാല്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ സ്‌പെയിന്‍ സമനില പിടിച്ചു. മിനിറ്റുകള്‍ക്കകം ഡാനി ഓല്‍മോ സ്‌പെയിന്റെ വിജയഗോള്‍ നേടി. ആ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കിരീടം ചൂടുകയും ചെയ്തു.
ഒന്‍പത് ഗോളുകള്‍ പിറന്ന ആവേശപ്പോരാട്ടം
2025 യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ സ്‌പെയിന്‍ 5 - 4 നായിരുന്നു ഫ്രാന്‍സിനെ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റുട്ട്ഗാര്‍ട്ടില്‍ നടന്ന നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോഴേക്കും ഫ്രാന്‍സ് കൂടുതല്‍ ആവേശകരമായ കളിശൈലിയിലേക്ക് മാറിയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നിക്കോ വില്യംസ്, മൈക്കല്‍ മെറിനോ, പെഡ്രി എന്നിവരുടെ ഗോളുകളിലൂടെയും ലാമിന്‍ യമാലിന്റെ പെനാല്‍റ്റിയിലൂടെയും സ്‌പെയിന്‍ 4-0 ന് മുന്നിലെത്തിയിരുന്നു. കിലിയന്‍ എംബാപ്പെ ഒരു പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കിയെങ്കിലും യമാല്‍ സ്‌പെയിന്റെ അഞ്ചാം ഗോള്‍ നേടി. തുടര്‍ന്ന് ശക്തമായി തിരിച്ചടിച്ച ഫ്രാന്‍സ്, റയാന്‍ ചെര്‍ക്കി, കോലോ മുവാനി എന്നിവരുടെ ഗോളുകളിലൂടെയും ഒരു സെല്‍ഫ് ഗോളിലൂടെയും സ്‌കോര്‍ നില 5-4 എന്നാക്കി മാറ്റി തോല്‍വിയുടെ ഭാരം കുറച്ചു.
ആ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്‌പെയിന്‍ പെനാല്‍റ്റിയില്‍ പോര്‍ച്ചുഗലിനോട് പരാജയപ്പെട്ടു. കൂടാതെ, 2024 ഒളിമ്പിക്‌സ് ഫൈനലിലും സ്‌പെയിന്‍ 5-3 ന് ഫ്രാന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. അന്ന് കളിച്ച മനു കോനെ, മൈക്കല്‍ ഒലിസെ, ജീന്‍-ഫിലിപ്പ് മാറ്റെറ്റ, ഡെസിറെ ഡൗ, റയാന്‍ ചെര്‍ക്കി, പോ കുബാര്‍സി, അലക്‌സ് ബീന എന്നിവര്‍ ഇത്തവണയും മത്സരരംഗത്തുണ്ടാകാന്‍ സാധ്യതയുണ്ട്.






