
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾ ഗതാഗതമന്ത്രി സി.പി. ജോണുമായി ചർച്ച നടത്തി. തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
സ്ത്രീകൾക്ക് സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റ് തുക സർക്കാർ നൽകണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചു.
ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സൂചനാ പണിമുടക്കിലേക്ക് കടക്കുമെന്ന് ബസുടമകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സർവീസുകൾ വൻ നഷ്ടത്തിലായെന്നും, പല സ്ഥലങ്ങളിലും ബസുകൾ സർവീസ് നിർത്തേണ്ട സാഹചര്യമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തണമെന്നാണ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഇതിനിടെ, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്ന് മൂന്ന് രൂപയാക്കി ഉയർത്തിയ സ്വകാര്യ ബസുടമകളുടെ നടപടിക്കെതിരെ വയനാട്ടിൽ എസ്.എഫ്.ഐ പ്രതിഷേധിച്ചു. കൽപ്പറ്റ ആർ.ടി.ഒ ഓഫീസ് ഉപരോധിച്ച പ്രവർത്തകർ വിദ്യാർഥികളിൽ നിന്ന് അധിക തുക ഈടാക്കുന്നത് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.






