
ഹാർവുഡ് ഹിൽ: അടുത്ത സ്കൂളിൽ പഠിച്ചിരുന്ന കൗമാരക്കാരനുമായി ലൈംഗികബന്ധം പുലർത്തിയെന്ന ആരോപണത്തെ തുടർന്ന് അമേരിക്കയിലെ 25 കാരിയായ അധ്യാപികയ്ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തു. സെന്റ് ജോൺ എലിമെന്ററി സ്കൂളിൽ ഫസ്റ്റ് ഗ്രേഡ് അധ്യാപികയായി മക്കെൻസി നോട്ട് ജോലിയിൽ പ്രവേശിച്ച് കുറച്ചുനാൾക്കകം ആൺകുട്ടിയുടെ പിക്ക്-അപ്പിനുള്ളിൽ വെച്ചാണ് ഇവർ തമ്മിൽ ബന്ധം പുലർത്തിയത്. ആൺകുട്ടി പഠിക്കുന്ന ഹൈസ്കൂളിലെ അസിസ്റ്റന്റ് ട്രാക്ക് കോച്ചായ നോട്ടിന്റെ ഭർത്താവ് പോലീസിൽ വിവരമറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
നോട്ട് തന്നോട് ഈ ബന്ധത്തെക്കുറിച്ച് സമ്മതിച്ചിരുന്നതായി ഭർത്താവ് പോലീസിനോട് പറഞ്ഞു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ താൻ 16-കാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് നോട്ട് ആദ്യം നിഷേധിക്കുകയായിരുന്നു.'സ്പോക്സ്മാൻ-റിവ്യൂ' റിപ്പോർട്ട് പ്രകാരം, ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളടങ്ങിയ നോട്ടിന്റെ മൊബൈൽ ഫോണിലെ സ്ക്രീൻഷോട്ടുകൾ പിന്നീട് ഭർത്താവ് പോലീസിന് കൈമാറി.
നോട്ട് തനിക്ക് രാത്രി വൈകി സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നെന്നും അവരാണ് ബന്ധത്തിന് തുടക്കമിട്ടതെന്നും കൗമാരക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആദ്യം അധ്യാപികയെ കാണാൻ തനിക്ക് മടിയുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ആൺകുട്ടിയുടെ മൊഴിപ്രകാരം, ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിച്ചുപോകാൻ നോട്ട് ആവശ്യപ്പെടുകയും അവിടെവെച്ച് അവർ വണ്ടിക്കുള്ളിൽ വെച്ച് ചുംബിക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ജോലി നഷ്ടപ്പെടുമെന്ന ഭയം കാരണം ഇക്കാര്യം ആരോടും പറയരുതെന്ന് അധ്യാപിക തന്നോട് ആവശ്യപ്പെട്ടിരുന്നതായും കുട്ടി അധികൃതരോട് പറഞ്ഞു.
അറസ്റ്റിന് പിന്നാലെ, നോട്ട് മാപ്പുചോദിക്കുകയും തന്റെ പെരുമാറ്റം അനുചിതമായിരുന്നു എന്ന് സമ്മതിക്കുകയും ചെയ്തു.വെള്ളിയാഴ്ച ഇവരുടെ ഹർജി കോടതി സ്വീകരിച്ചു. കൗണ്ടി ജയിലിൽ ഒരു വർഷം വരെയുള്ള തടവുശിക്ഷയ്ക്ക് പുറമെ, അടുത്ത 10 വർഷത്തേക്ക് നോട്ട് ഒരു ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന് 'ന്യൂയോർക്ക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ, നോട്ടിന്റെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകി.
യുഎസിൽ അധ്യാപകർ വിദ്യാർത്ഥികളുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന ആശങ്കാജനകമായ സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഒരു റിപ്പോർട്ട് പ്രകാരം, 2014-നും 2019-നും ഇടയിൽ 500-ലധികം അധ്യാപക ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.






