
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ റോഡിൽ തലയടിച്ച് വീണയാൾ മരിച്ചു. മലപ്പുറം മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി ഫൈസൽ ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ ലത്തീഫിനെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ എട്ടിനായിരുന്നു ഫൈസലിന്റെ മരണത്തിലേക്ക് നയിച്ച സംഭവം. മൂന്നിയൂർ കുന്നത്തുപറമ്പിലെ ഒരു പലചരക്ക് കടയിൽ ഫൈസലും ലത്തീഫും ഒരേസമയം കോഴിമുട്ട വാങ്ങാനെത്തുകയായിരുന്നു. ഇരുവരും അഞ്ച് മുട്ട വീതം ആവശ്യപ്പെട്ടെങ്കിലും കടയിൽ ആകെ ആറ് മുട്ടകൾ മാത്രമാണ് ഉണ്ടായിരുന്നത്.
സ്റ്റോക്ക് കുറവായതിനാൽ മൂന്ന് മുട്ട വീതം നൽകാമെന്ന് കടയുടമ പറഞ്ഞെങ്കിലും ഫൈസൽ അഞ്ച് മുട്ട വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതിനിടെ ലഭിച്ച മുട്ടകളുമായി ലത്തീഫ് കടയിൽ നിന്ന് പോകാൻ ഒരുങ്ങുമ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
തർക്കം രൂക്ഷമായതോടെ ഫൈസൽ കൈവശമുണ്ടായിരുന്ന കോഴിമുട്ട ലത്തീഫിന്റെ ദേഹത്തേക്ക് എറിഞ്ഞു. ഇതിൽ പ്രകോപിതനായ ലത്തീഫ് ഫൈസലിനെ പിടിച്ച് തള്ളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട ഫൈസൽ റോഡിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ഫൈസലിനെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസം തലവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വീഴ്ചയെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവവും ഗുരുതര പരിക്കുമാണ് മരണകാരണമെന്ന് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






