
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു.എ.ഇ പതാകയേന്തിയ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതും നാവികരുടെ ജീവന് ഭീഷണിയുയർത്തുന്നതുമായ ഇത്തരം അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ആകെ 46 ജീവനക്കാരുണ്ടായിരുന്ന 'എംടി അൽ ബഹിയ്യ', 'എംടി മൊംബാസ' എന്നീ കപ്പലുകളിൽ 30 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നത്. ഇതിൽ അൽ ബഹിയ്യ കപ്പലിലെ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൊംബാസ കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യൻ നാവികർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണപ്പെട്ട നാവികന്റെ കുടുംബത്തെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ യുഎഇയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം അവിടുത്തെ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ വീണ്ടും വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളിലും സംഘർഷങ്ങളിലും ഇന്ത്യ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ജീവനുകളാണ് സംഘർഷത്തെ തുടർന്ന് ഇന്ത്യക്ക് നഷ്ടമായത്. മേഖലയിലെ സമാധാനവും സുരക്ഷിതത്വവും മുൻനിർത്തി അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് തടസ്സമില്ലാത്ത കപ്പൽ ഗതാഗതവും വ്യാപാരവും പുനഃസ്ഥാപിക്കാൻ ഇരുവിഭാഗങ്ങളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.






