
അല്‍പ്പം പോലും വിരസതയില്ലാതെ മലയാളികള്‍ എന്നും ആസ്വദിക്കുന്ന റിപ്പീറ്റ് വാല്യൂ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിലൂടെയാണ് ബിഗ്സ്ക്രീനിലേക്ക് ചുവടു വച്ചതെങ്കിലും പിന്നീട് പ്രിയന്‍ തിളങ്ങിയത് മലയാളത്തില്‍ മാത്രമല്ല തമിഴിലും ബോളിവുഡിലുമടക്കമാണ്. മികച്ച സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ പ്രിയദര്‍ശന്റെ സിനിമകള്‍ വരുംതലമുറയിലെ ഫിലിംമേക്കേഴ്സിന് എന്നുമൊരു പാഠപുസ്തകമാണ്. അത് പല ചലചിത്രകാരന്മാരും തുറന്നു പറഞ്ഞിട്ടുമുണ്ട്.
സിനിമാ മേഖലയിലെ ഒരുപാട് മികച്ച സംവിധായകരുമായി അടുത്ത ബന്ധമുള്ള മുന്‍ നിര്‍മ്മാതാവായിരുന്നു എന്‍. കൃഷ്ണുകമാര്‍. കിരീടം എന്ന ഒറ്റച്ചിത്രത്തിലൂടെ കിരീടം ഉണ്ണിയായി മാറിയ കൃഷ്ണകുമാര്‍ അന്നത്തെക്കാലത്തെ ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ത്തന്നെ പ്രിയദര്‍ശനുമായും വലിയൊരു അടുപ്പം തന്നെയുണ്ട് കിരീടം ഉണ്ണിക്ക്.
ഇപ്പോഴിതാ പ്രിയദര്‍ശന്റെ അസാമാന്യ സിനിമാ മേക്കിംഗ് കഴിവിനെ കുറിച്ചും ആ കഴിവ് എങ്ങനെ രൂപപ്പെട്ടു എന്നും പറയുകയാണ് കിരീടം ഉണ്ണി. ചെറുപ്പം മുതലേ വായനാശീലമുണ്ടായിരുന്ന പ്രിയദര്‍ശന്‍ എല്ലാ നല്ല ക്ലാസിക്കുകളും അന്നേ വായിച്ചിട്ടുണ്ടെന്നും വേറൊരു ലെവൽ ജീനിയസ് തന്നെയാണ് പ്രിയനെന്നും പറയുകയാണ് കിരീടം ഉണ്ണി.
‘‘പ്രിയനെ സംബന്ധിച്ചിടത്തോളം കഥ ഉണ്ടാക്കാന്‍ വലിയ കഴിവാണ്. ഗവണ്‍മെന്റ് ആര്‍ട്സ് കോളജിലെ ലൈബ്രേറിയന്‍ ആയിരുന്നു പ്രിയദര്‍ശന്റെ അച്ഛന്‍. അതുകൊണ്ട് തന്നെ അദ്ദേഹം നിരവധി പുസ്തകങ്ങള്‍ വായിക്കാനായി പ്രിയന് കൊണ്ടു കൊടുക്കുമായിരുന്നു. ചെറുപ്പകാലം മുതലെ ക്ലാസ്സിക്കുകള്‍ ഉള്‍പ്പെടെ പ്രിയന്‍ വായിച്ചിട്ടുണ്ട്. അന്നുമുതല്‍ അവന് വായന വലിയ ഇഷ്ടമായിരുന്നു. എല്ലാ നല്ല ക്ലാസിക്കുകളും അവൻ വായിച്ചിട്ടുണ്ട്. ആ വായനാശീലം അവന്റെ ജീവിതത്തിൽ വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.
സിനിമയിലേക്ക് വരണം എന്ന് പ്രിയന് അതിയായ ആഗ്രമായിരുന്നു. പഴയ ക്ലാസ്സിക്കുകളിലെ കഥാപാത്രങ്ങളെ വേറെ രീതിയിലേക്ക് മാറ്റി അവതരിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്നൊക്കെ പ്രിയന്‍ ചെറുപ്പം മുതലെ പറയുമായിരുന്നു. വായിക്കുന്ന കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍ത്തിരിക്കാനുള്ള ശേഷിയും പ്രിയനുണ്ട്. അതിൽ നിന്നൊക്കെ പ്രചോദനമുൾക്കൊണ്ട്, ഒരു കഥാപാത്രത്തെ എങ്ങനെയൊക്കെ, ഏതൊക്കെ തരത്തിൽ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് അവൻ ചിന്തിക്കും. പ്രിയദര്‍ശന്റെ ഫിലീം മേക്കിംഗ് സെന്‍സും അപാരമാണ്. കഥയുണ്ടാക്കാനുള്ള കഴിവും എടുത്ത് പറയണം. ഏറെ വ്യത്യസ്തമായാണ് ഷൂട്ട് ഒക്കെ നടക്കുക. പല സിനിമകളുടെയും സീന്‍ അപ്പപ്പോള്‍ തന്നെയാണ് എഴുതുക. അതുപോലെതന്നെ അപാര മെമ്മറിയും അവനുണ്ട്. ഓരോ കാര്യവും മനഃപാഠം ആയിരിക്കും. അവന് കാര്യങ്ങൾ ഓർത്തിരിക്കാൻ പേപ്പറിലൊന്നും എഴുതിവെക്കേണ്ട കാര്യമില്ല. അല്ലാതെതന്നെ എല്ലാം കൃത്യമായി മനസ്സിൽ ഓർത്തുവയ്ക്കാന്‍ അവന് സാധിക്കും. ഒരിക്കൽ ഒരു സീൻ എടുക്കാൻ പോകുമ്പോൾ സിഗരറ്റിന്റെ കവറിലൊക്കെയായിരുന്നു സീൻ എഴുതിവെച്ചിരുന്നത്.
‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന സിനിമയുടെ സമയത്ത് എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ അങ്ങനെ നോട്ട് ചെയ്തു തരുമായിരുന്നു. അതും സിഗരറ്റിന്റെ കവറിലായിരിക്കും പ്രിയൻ എഴുതി നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ അവൻ വേറൊരു ലെവൽ ജീനിയസ് തന്നെയാണ്....’’ കിരീടം ഉണ്ണി പറഞ്ഞു. കിരീടം സിനിമയുടെ റീ മാസ്റ്റര്‍ പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിരീടം ഉണ്ണി മനസ്സ് തുറന്നത്.
മോഹന്‍ലാല്‍-സിബിമലയില്‍-ലോഹിതദാസ് കോമ്പോയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ എവര്‍ഗ്രീന്‍ ക്ലാസിക്കല്‍ ചിത്രമായിരുന്നു ‘കിരീടം’. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴിക കല്ലായ ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെയാണ് ലാലിന് നേടിക്കൊടുത്തത്. ആ സിനിമയിലെ ഒരോ കഥാപാത്രങ്ങളും ഇപ്പോഴും മലയാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. ആ സിനിമ അഭിനേതാക്കള്‍ക്ക് മാത്രമല്ല സിനിമയുടെ അണിയറയിലുള്ളവര്‍ക്കും വലിയൊരു കരിയര്‍ ബ്രേക്കായി മാറിയിരുന്നു. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ആ സിനിമയുടെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ എന്‍ കൃഷ്ണകുമാര്‍ എന്ന കിരീടം ഉണ്ണി. കൃപാ ഫിലിംസിന്റെ ബാനറില്‍ എന്‍. കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേര്‍ന്നായിരുന്നു കിരീടം നിര്‍മിച്ചത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയ കണ്ണീര്‍ പൂവിന്റെ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജൂലൈ 10 നാണ് കിരീടത്തിന്റെ റീ മാസ്റ്റര്‍ പതിപ്പ് തിയേറ്റുകളിലേക്ക് എത്തുന്നത്.






