
ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഷിക വരുമാനം 100 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള വ്യക്തികളുടെ എണ്ണം നാലിരട്ടിയായി വർധിച്ചതായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച പാർലമെന്റിൽ വ്യക്തമാക്കി. 2021-22 സാമ്പത്തിക വർഷത്തിൽ 142 പേരായിരുന്ന ഈ വിഭാഗത്തിലെ വ്യക്തികളുടെ എണ്ണം 2025-26 സാമ്പത്തിക വർഷത്തിൽ 576 ആയി ഉയർന്നതായി ധനന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഈ കണക്കുകൾ പുറത്തുവിട്ടത്. 2016-ൽ വെൽത്ത് ടാക്സ് ആക്ട് എടുത്തുകളഞ്ഞതിനാൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ ആസ്തി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൈവശമില്ലെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, നൈറ്റ് ഫ്രാങ്ക് എന്ന ആഗോള പ്രോപ്പർട്ടി മാനേജ്മെന്റ് സ്ഥാപനം കഴിഞ്ഞ ഏപ്രിലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഇന്ത്യയിൽ നിലവിൽ 207 ഡോളർ ശതകോടീശ്വരന്മാരും 19,850-ലധികം അതിസമ്പന്നരുമുണ്ട്. 2031-ഓടെ ഇത് യഥാക്രമം 313 ശതകോടീശ്വരന്മാരിലേക്കും 25,200-ലധികം അതിസമ്പന്നരിലേക്കും ഉയരുമെന്നാണ് കണക്കാക്കുന്നത്. 287 കോടി രൂപയോ (30 ദശലക്ഷം ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരായി ഈ സ്ഥാപനം കണക്കാക്കുന്നത്.
ഇതിനുപുറമെ, ഡിസംബറിൽ പുറത്തിറങ്ങിയ 2026-ലെ ലോക അസമത്വ റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അസമത്വമുള്ള രാജ്യങ്ങളിൽ ഒന്നാണ്. ജനസംഖ്യയിലെ ഏറ്റവും ഉയർന്ന നിലയിലുള്ള ഒരു ശതമാനം ആളുകൾ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40 % കൈവശം വച്ചിരിക്കുന്നതായും ഈ പഠനം വ്യക്തമാക്കുന്നു. ഏറ്റവും സമ്പന്നരായ 10% പേർ മൊത്തം സമ്പത്തിന്റെ ഏകദേശം 65% കൈവശം വെക്കുമ്പോൾ, താഴെത്തട്ടിലുള്ള 50% ആളുകളുടെ സമ്പത്തിന്റെ വിഹിതം 2024-ഓടെ 6.4 ശതമാനമായി തുടരുകയാണെന്നും സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ പഠനം ചൂണ്ടിക്കാണിക്കുന്നു.







Comments