
ന്യൂഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം എടുത്ത കേസുകളാണ് റദ്ദാക്കുന്നത്.നീതി ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകം കേസെടുക്കും.സുപ്രീം കോടതിക്ക് ഭരണഘടന നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേസുകൾ റദ്ദാക്കാനുള്ള നടപടി സ്വീകരിച്ചത്.
കേന്ദ്രസർക്കാരുമായി സിജെപി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് നേരത്തെ ജന്തർമന്തർ സമരം അവസാനിപ്പിച്ചിരുന്നു. വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുക, പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കുക, നീറ്റ് പരീക്ഷയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ഉറപ്പുകളാണ് അന്ന് കേന്ദ്രം നൽകിയത്.
എന്നാൽ ഇതിൽ സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സെപ്റ്റംബർ അഞ്ചിന് പ്രതിഷേധ മാർച്ച് നടത്താൻ സിജെപി തീരുമാനിച്ചത്.
നേരത്തെ നടന്ന ചർച്ചയിൽ ധാരണയായ മൂന്ന് കാര്യങ്ങളിലും അനുകൂല നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു .ജൂലൈ 20നും 25നും ഇടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കുമെന്നും ഭാവിയിൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകുമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. ഇതിന് പിന്നാലെ സിജെപി നേതാവ് സൗരവ് ദാസ് കോടതിയിലുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് സമരം പിൻവലിക്കുന്നതായുള്ള ഉറപ്പ് വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ച് പിൻവലിക്കുന്നതെന്ന് സൗരവ് ദാസ് അറിയിച്ചു.







Comments