
ലഖ്നൗ: ബിഹാറിലെ സ്കൂള്‍ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകളും ചിത്രങ്ങളും ഏറെ കൗതുകമായിരുന്നു. ഇതിനു സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലും പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നടന്നത്. പരീക്ഷാ ഹാളിന് പുറത്തുനിന്ന് ആളുകള്‍ ജനാലയിലുടെ ഉത്തരങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ചിത്രമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇവരെ തടയാന്‍ പരീക്ഷാ നടത്തിപ്പുകാര്‍ ആരും തയ്യാറായില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നതിന് അറിഞ്ഞ് പരീക്ഷാ ഹാളില്‍ കയറിപ്പറ്റിയ 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ടര്‍മാരാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഹാളിനു പുറത്തുനിന്ന് ജനാലയിലൂടെ ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ മാഫിയ സജീവമാണ്. ഇവര്‍ക്ക് 5000 രൂപ മുതല്‍ 15,000 രൂപ വരെയാണ് പ്രതിഫലം നല്‍കേണ്ടിവരുന്നത്.
കോപ്പിയടിക്കാനുള്ള സാധനങ്ങള്‍ സ്വന്തമായി കൊണ്ടുവന്ന് പരീക്ഷ എഴുതാന്‍ 5000 രൂപയാണ് 'ഫീസ്'. മറ്റുള്ളവര്‍ ഉത്തരങ്ങള്‍ പറഞ്ഞുകൊണ്ടുക്കാന് 10,000 രൂപ നല്‍കണം. 15,000 രൂപ കൊടുക്കുന്നവര്‍ വെറുതെ വന്ന് പരീക്ഷാ ഹാളില്‍ ഇരുന്നാല്‍ മതി. ദല്ലാളുമാരും അവരുടെ ഏജന്റുമാരും നിശ്ചയിക്കുന്നവര്‍ പരീക്ഷ എഴുതിക്കൊളളും. എന്നാല്‍ സ്വന്തം കഴിവുകൊണ്ട് പഠിച്ച് മാര്‍ക്ക് വാങ്ങാമെന്ന് ആരും കരുതേണ്ട. ഇങ്ങനെ ശ്രമിക്കുന്നവര്‍ക്ക് മാഫിയയുടെ ഭീഷണിയും മര്ദ്ദനവുമായിരിക്കും ലഭിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
രാവിലെ മഥുര ഫറയിലുള്ള ശ്യാം ലാല്‍ ഇന്റര്‍ കോളജിലെ പരീക്ഷാഹാളില്‍ കടന്നിരുന്ന തന്നെ തിരിച്ചറിയാനോ തടയാനോ അവിടെയുണ്ടായിരുന്ന അധ്യാപകര്‍ക്കോ പോലീസിനോ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. സയന്‍സ് പരീക്ഷാ ദിനമായ വ്യാഴാഴ്ച രാവിലെ 7.50 ഓടെ പരീക്ഷ നടക്കുമ്പോള്‍ ഒരു അധ്യാപകന് മാത്രമാണ് ഹാളിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന തിരക്കിലും. ഈ സമയം ഹാളിനു പുറത്ത് ജനാലയിലൂടെ ഒരാള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഓരോന്നായി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇയാളെ തടയാന്‍ ആരും തയ്യാറായില്ലെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.
രണ്ടാമത് റയയിലെ രാധ ഗോപാല്‍ ഇന്റര്‍ കോളജിലാണ് മാധ്യമ പ്രതിനിധി എത്തിയത്. ഇവിടെ പരീക്ഷ കുറച്ചുകൂടി രസകരമാണ്. പരീക്ഷാഭാരം ലഘൂകരിക്കാന്‍ ചില രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹാളില്‍ ഇരുന്ന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉത്തരങ്ങള്‍ പരസ്പരം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടാണ് എഴുതുന്നത്. അധ്യാപകര്‍ പതിവുപോലെ ഹാളിലൂടെ ഉലാത്തുന്നുമുണ്ട്. ചില ദല്ലാളുമാര്‍ ഒന്നിനു പുറകേ ഒന്നായി ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കാനും തയ്യാറായി നടക്കുന്നു. കോളജ് അധികൃതരുടെയും പോലീസിന്റെയും മൂക്കിനു താഴെയാണ് ഈ ക്രമക്കേട് നടക്കുന്നത്.
അതേസമയം, പരീക്ഷാക്രമക്കേട് തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചുവെങ്കിലും മാഫിയ പുതിയ തന്ത്രങ്ങളുമായി എത്തുമെന്ന് മാന്ദ് എസ്.ടി.എം സദാനന്ദ് ഗുപ്ത അറിയിച്ചു. മഥുരയി 55 വിദ്യാര്‍ത്ഥികളെ പരീക്ഷാക്രമക്കേടിന്റെ പേരില്‍ പുറത്താക്കി. ക്രമക്കേട് തടയാന്‍ നടപടിയെടുക്കാന്‍ മഥുരയിലുള്ള 35 സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ക്രമക്കേട് നടത്തുന്നതായി തെളിവു ലഭിച്ചാല്‍ ഇത്തരം സ്കൂളുകളെ അഞ്ച് വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തുമെന്നും ജില്ലാ വിദ്യാഭ്യാസ് ഓഫീസര്‍ ഇന്ദ്ര പ്രകാശ് സിംഗ് പറഞ്ഞു.






