
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും വിലക്കാന്‍ പാടില്ല. മലയാളം വിലക്കിക്കൊണ്ടുള്ള ബോര്‍ഡുകളും നോട്ടീസുകളും സ്കൂള്‍ പരിസരത്ത് പാടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുടെ എന്‍.ഒസിക്ക് മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കും. അല്ലാത്തവയുടെ എന്‍.ഒ.സി റദ്ദ് ചെയ്യും. കേരള വിദ്യാഭ്യാസ നിയമപ്രകാരം അണ് എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കാന് മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കും. അത് ലംഘിക്കുന്ന സ്കുളുകളിലെ പ്രാധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴയും.
ഇതര സംസ്ഥാനങ്ങളിലും വിദേശത്തുനിന്നുമുള്ള കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് മലയാളം നിര്‍ബന്ധമാക്കില്ല. ന്യൂനപക്ഷ ഭാഷ പഠിക്കുന്ന കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ താല്പര്യമുണ്ടെങ്കില് അതിന് സൗകര്യമുണ്ടാകുമെന്നും ഗവര്‍ണര്‍ ഇന്നലെ അംഗീകാരം നല്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളജ് പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്ത് സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്കി. മെഡിക്കല്‍ പ്രവേശനം നീറ്റിന്റെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും . ഇതിനായി സുപ്രീം കോടതിയില അല്ലെങ്കില്‍ ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ. പ്രവേശനം, ഫീസ്, സംവരണം എന്നിവ പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. സര്‍ക്കാര്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രതിനിധികളുണ്ടായിരിക്കും. സമിതിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കും. ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഈ സമിതിക്കാണ്. ഒരു തവണ ഈടാക്കുന്ന ഫീസ് കോഴ്സ് കഴിയും വരെ ബാധകമായിരിക്കും. ഒരു അക്കാദമിക് വര്‍ഷത്തില്‍ ആ വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു. കൂടുതല്‍ ഫീസ് ഈടാക്കുന്നവരെ ക്യാപിറ്റേഷന്‍ ഫീസ് വിഭാഗത്തില്‍ പെടുത്തി നടപടി സ്വീകരിക്കും.
നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ വാങ്ങിയെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരിച്ചുകൊടുക്കാന്‍ ഉത്തരവിടാന്‍ സമിതിക്ക് അധികാരമുണ്ട്. ദന്തല്‍ കോഴ്സും നീറ്റ് അടിസ്ഥാനത്തില്‍. മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ സര്‍ക്കാര്‍ എന്ട്രന്സില് നിന്നായിരിക്കാനും പ്രവേശനം.
സഹകരണ മേഖലയിലെ ഭേദഗതി ഓര്‍ഡിനന്‍സിനും അംഗീകാരം
സഹകരണ മേഖലയില്‍ രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയതനുസരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുപ്രകാരമുള്ള ഭേദഗതി ഓര്‍ഡിനന്‍സ് ആക്കി ഗവര്‍ണര്‍ അംഗീകാരം നല്കി. ജില്ലാ സഹകരണ ബാങ്കുകളിലെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കും അര്‍ബണ്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി. ജില്ലാ ബാങ്കുകളിലെ നിക്ഷേപത്തില്‍ 70% പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. വായ്പയില്‍ ഏറെയും കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. അംഗത്വം നഷ്ടപ്പെടുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കി.






