
തലശ്ശേരി: എ എന്‍ ഷംസീര്‍ എംഎല്‍എ പങ്കെടുത്തതിനെ തുടര്‍ന്ന വിവാദമായ ടിപി ചന്ദ്രശേഖരന് വധക്കേസ് മുഖ്യപ്രതിയുടെ വിവാഹ ചടങ്ങില്‍ തടവുപുള്ളിയായ വരന് മുഹമ്മദ്ഷാഫി സഞ്ചരിച്ചത് കോടികള്‍ വില വരുന്ന ആഡംബര കാറില്‍. വരന് രഹസ്യമായി സുരക്ഷയൊരുക്കാന്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട സകല വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ഉന്നതോദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് വിവരം.
രണ്ടു ദിവസങ്ങളിലായി നടന്ന വിവാഹത്തില്‍ ഷംസീറിന് പുറമേ ബിനീഷ് കൊടിയേരി ഉള്‍പ്പെടെ 6000 പേര് പങ്കെടുത്തതായിട്ടാണ് വിവരം. പാനൂര്‍, ചൊക്ളി, കുത്തുപറമ്പ് മേഖലകളിലെ അനേകം പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആഡംബര കാറില്‍ ഇരുന്ന് ഷാഫി കൈ വീശുന്നതും നവവധുവിനൊപ്പം നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നവവരനൊപ്പം സെല്‍ഫി എടുക്കാനും മറ്റും യുവാക്കളുടെ തിരക്കായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം കൊലക്കേസ് പ്രതിക്ക് സുരക്ഷ നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്. എന്നാല്‍ ടിപി വധം ഉള്‍പ്പെടെ അനേകം കേസുകളില്‍ പ്രതിയായതിനാല്‍ ജീവന് ഭീഷണിയുള്ളതിനാലാണ് ഷാഫിക്ക് പോലീസ് സംരക്ഷണം നല്‍കിയതെന്നാണ് പോലീസിന്റെ നിലപാട്. പ്രതിക്ക് പരോള്‍ നല്കിയതും നേരത്തേ വിവാദമായിരുന്നു.
വിവാഹ ചടങ്ങില്‍ ഷംസീര്‍ പങ്കെടുത്തതിനെ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെകെ രമ വിമര്‍ശിച്ചു. ഡിവൈഎഫ്ഐക്കാരനായ ജനപ്രതിനിധി കൊലയാളിയുടെ വിവാഹത്തിന്റെ നടത്തിപ്പുകാരനായി മാറിയത് ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തതിന്റെ പ്രത്യുപകാരമായിട്ടാണെന്ന് രമ പ്രതികരിച്ചു. പ്രതികളായ ഏഴംഗ സംഘത്തിന് മാസംതോസും സിപിഎമ്മിന്റെ ശമ്പളം എത്തുന്നുണ്ടെന്നും രമ ആരോപിച്ചു. എംഎല്‍എ വിവാഹത്തില്‍ പങ്കെടുത്തതിനെ നേരത്തേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ന്യായീകരിച്ചിരുന്നു.






