
ലോകത്തിന്റെ അതിവേഗ ഓട്ടക്കാരന് പടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. അതുകൊണ്ട് തന്നെ ലോക അത്ലറ്റിക് മീറ്റിന്റെ 100 മീറ്റര്‍ ഫൈനല്‍ കാണാന്‍ ആകാംഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. അത്ലറ്റിക്സിന്റെ പടിയിറങ്ങിയാലും ഓരോ ഒളിമ്പിക്സുകളും അത്ലറ്റിക്മീറ്റുകളും ബോള്‍ട്ടിനെ കുറിച്ചും വിസ്മയകരമായ അദ്ദേഹത്തിന്റെ പ്രകടനത്തേക്കുറിച്ചും സംസാരിച്ചു കൊണ്ടേയിരിക്കും. 2012 ഒളിംപിക്സില്‍ 40-41 ചുവടുകള്‍ കൊണ്ട് ലോകചാമ്പ്യനായ വ്യക്തിയാണ് താന്‍. സ്പ്രിന്റ് വേദിയില്‍ മത്സരിക്കുന്നവര്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും ഒരാളുടെ മാനസീകമായ കരുത്തില്‍ വരുന്ന നേരിയ വ്യത്യാസങ്ങളാണ് ഫലം നിര്‍ണ്ണയിക്കുമെന്ന് ബോള്‍ട്ട് പറയുന്നു.
വെടിശബ്ദം കേട്ടാല്‍ ആദ്യ മുപ്പതു മീറ്റര്‍ തലകുനിച്ച ഓടുന്ന ബോള്‍ട്ട് അടുത്ത അറുപത് മീറ്ററില്‍ അസാധാരണ ശക്തി പുറത്തെടുക്കും. പിന്നീടുള്ള പത്തുമീറ്റര്‍ നല്ല കാല്നീളമുള്ളതിനാല് മൂന്ന് ചുവടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകും. പിതാവിവില് നിന്നും പൈതൃകമായി കിട്ടിയ ഉയരവും വീട്ടില്‍ നിന്നു കിട്ടിയ അനുഭവ പരിചയങ്ങളുമാണ് തന്നിലെ കരുത്തനായ ഓട്ടക്കാരനെ സൃഷ്ടിച്ചതെന്ന് താരം പറയുന്നു. പിതാവിന് ആറടിയിലേറെ ഉയരമുണ്ട്. ഈ ഉയരം മത്സരത്തില്‍ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ വെടിയൊച്ചയോട് വൈകി പ്രതികരിക്കുന്നയാളാണ് താന്‍. എന്നാല്‍ ഒരിക്കല്‍ ഓടിത്തുടങ്ങിയാല്‍ അസാധാരണ ശക്തി വന്നു നിറയുമെന്ന് താരം പറഞ്ഞു.
വെസ്റ്റിന്‍ഡീസിലെ ദ്വീപ സമൂഹത്തിലെ ജമൈക്കയില്‍ അധികം ആള്‍താമസമില്ലാത്ത ട്രെലാവ്നിയിലെ ഷെര്വുഡില് അങ്ങിങ്ങ് മാത്രമാണ് വീടുകള്‍. അരുവികളാലും മഴക്കാടുകളാലും സമ്പന്നമായ ഗ്രാമപ്രദേശം. അവിടെ പലചരക്കു കടക്കാരനായിരുന്ന വെല്ലസ്ളിയുടെയും ജന്നിഫറിന്റെയും മകനായിട്ടാണ് ഉസൈന്‍ ബോള്‍ട്ട് പിറന്നത്.
ചെറുപ്പത്തില്‍ അമ്മയുടെ തുണിത്തുമ്പില്‍ പിടിച്ച് കഴിയുന്ന തനി അമ്മക്കുട്ടി. അമ്മ പറയുന്നതെന്തും കേള്‍ക്കും. വീട്ടില്‍ പൈപ്പ് ഇല്ലാത്തതിനാല്‍ അടുക്കളയില്‍ നാലു വീപ്പകളിലായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. ഇത് നിറയ്ക്കുകയായിരുന്നു ചെറുപ്പത്തില്‍ ബോള്‍ട്ടിന്റെ ജോലി. ഒരു വീപ്പ നിറയ്ക്കാന്‍ തന്നെ പലതവണ നദീതീരത്തേക്കും തിരിച്ചും നടക്കണം. അലസനായിരുന്ന ബോള്‍ട്ട് അതിനായി കണ്ട വിദ്യ കൂടുതല്‍ വെള്ളം കൊള്ളുന്ന വലിയ പാത്രത്തില്‍ വെള്ളം കോരുക എന്നതായിരുന്നു. കൂടുതല്‍ ദുഷ്ക്കരമായിരുന്നെങ്കിലും ഈ പ്രവര്‍ത്തി പക്ഷേ താരത്തിന്റെ ഭാവിയിലെ ഏറ്റവും വേഗത എന്ന മികവിന് ആസ്പദമായ രീതിയില്‍ കാലുകള്‍ക്കും തോളുകള്‍ക്കും കരുത്ത് കൂട്ടി.
ചെറുപ്പത്തില്‍ ജമൈക്കയിലെ എല്ലാ കുട്ടികളെയും പോലെ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാകുകയായിരുന്നു ബോള്‍ട്ട് ലക്ഷ്യമിട്ടിരുന്നത്. കോട്നി വാല്‍ഷിനെ പോലെ ഒരു മികച്ച ബൗളറായി മാറുക, അല്ലെങ്കില്‍ ബ്രയാന്‍ ലാറയെപോലെ ഒരു മികച്ച ബാറ്റ്സ്മാനായി മാറുക. ഓട്ടം പോലും പരിശീലിച്ചത് മികച്ച ബൗളറാകാന്‍ വേണ്ടി ആയിരുന്നു. എന്നാല്‍ താരത്തിന്റെ ഓട്ടത്തിന്റെ മികവ് കണ്ട സ്കൂളിലെ പരിശീലകന് വില്യം നിബ് പറഞ്ഞത് മറ്റൊന്നായിരുന്നു. ടീം ഗെയിം ആയതിനാല്‍ ഒഴിവാക്കാന്‍ പല ന്യായങ്ങളും പറയാമെന്നായിരുന്നു.
എന്നാല്‍ വ്യക്തിഗത മികവിനെ ആശ്രയിക്കുന്ന അത്ലറ്റിക്സില് മികച്ച ഒരാളെ തഴയുക ദുഷ്ക്കരമല്ലത്രേ. ആദ്യ സ്കൂള്‍ മത്സരത്തില്‍ ജയിച്ചതിന് കിട്ടിയ സമ്മാനം ഉച്ചയ്ക്ക് വയര്‍ നിറയെ കിട്ടിയ ഭക്ഷണമായിരുന്നെന്നും അങ്ങിനെ ആമാശയത്തിലൂടെ ഹൃദയത്തിലേക്ക് കടന്നയാളാണ് ആദ്യ പരിശീലകന് വില്യം നിബെന്നും ആദ്യ പരിശീലകന് വില്യം നിബ് ഹൃദയത്തിലേക്ക് കയറിയത് ആമാശയം വഴിയായിരുന്നെന്നും ബോള്‍ട്ട് പറയുന്നു.






