
കണ്ണൂര്‍ : വിവാഹം നടന്നതായി വ്യാജരേഖയുണ്ടാക്കി മരിച്ച റിട്ട റജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്ത് തട്ടാന്‍ ശ്രമിച്ച കേസില്‍ ശൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും ശരിക്കും കുടുക്കിയത് ദൈവം ബാക്കി വെച്ച ഡിറ്റിപിയില്‍ ചെയ്ത വിവാഹക്ഷണക്കത്ത്. 1980 ല്‍ ബാലകൃഷ്ണനെ െശെലജയുടെ സഹോദരി ജാനകി വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയായിരുന്നു ദാനദാര പ്രകാരം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജന് വെച്ച് എല്ലാ കാര്യങ്ങളും റെഡിയാക്കിയെങ്കിലും വിവാഹത്തിന്റെ മറ്റൊരു തെളിവായ ഡിടിപി ഇല്ലാത്ത കാലത്തെ വിവാഹക്ഷണക്കത്ത് പക്ഷേ തയ്യാറാക്കിയത് ആധുനിക രീതിയിലായിപ്പോയി. ഡിടിപി ഇല്ലാതിരുന്ന 1980 കളിലെ വിവാഹത്തിന് ഡിടിപിയില്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് കേസില്‍ പോലീസിന് ആദ്യം സംശയം ജനിപ്പിച്ചത്.
അക്കാലത്ത് ഡിടിപി സംവിധാനത്തില്‍ പ്രിന്റിംഗ് നടന്നിരുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയപ്പോള്‍ ശൈലജയ്ക്ക് മറുപടിയില്ലായിരുന്നു. ഇതിന് പിന്നാലെ 72 വയസുകാരിയായ പയ്യന്നൂര്‍ കോറോം സ്വദേശി കെ.വി. ജാനകിയെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണു സ്വന്തം സഹോദരിയെ വിദഗ്ധമായി കബളിപ്പിച്ച അഭിഭാഷകയുടെയും ഭര്‍ത്താവിന്റെയും തിരക്കഥ അനാവൃതമായത്.
ക്ഷണക്കത്തിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റും വിനയായി മാറി. ഇത് വ്യാജമാണെന്ന് പോലീസ് എളുപ്പം കണ്ടെത്തി. 1980 ഏപ്രില്‍ ഏഴിന് ബാലകൃഷ്ണന് ജാനകിയെ വിവാഹം കഴിച്ചെന്നാണ് അമ്പലത്തില്‍ നിന്നും നല്‍കിയതായി പറയപ്പെടുന്ന രേഖ. പക്ഷേ ഈ സമയത്ത് ആദ്യ വിവാഹത്തില്‍ നിന്നും മോചിതയായി മംഗലാപുരത്തിനടുത്ത് കാര്‍ക്കളയില്‍ രണ്ടാം ഭര്‍ത്താവായ ശ്രീധരന് നായര്‍ക്കൊപ്പം താമസിക്കുകയായിരുന്നു ജാനകിയെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. പയ്യന്നൂര്‍ സ്വദേശി ഗോപാല പൊതുവാളായിരുന്നു ജാനകിയുടെ ആദ്യ ഭര്‍ത്താവ്.
2005 ലാണ് രണ്ടാം ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ജാനകി പയ്യന്നൂര്‍ കോറോത്തെ തറവാട്ട് വീട്ടിലെത്തി സ്ഥിരതാമസം തുടങ്ങിയത്. ഇതിന് മൂന്ന് മാസം മുമ്പായിരുന്നു വിവാഹരേഖയുണ്ടാക്കിയത്. മരിച്ച ബാലകൃഷ്ണന്റെ പേരില്‍ കാനറാ ബാങ്കിലുണ്ടായിരുന്ന നിക്ഷേപം സ്വന്തം പേരിലാക്കാന്‍ നടത്തിയ ശ്രമങ്ങളാണു ശൈലജയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍ തട്ടിപ്പില്‍ പങ്കാളിയായെന്ന് തെളിയിക്കാന്‍ കാരണമായത്.
ബാലകൃഷ്ണന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും െകെക്കലാക്കിയ ചെക്ക് കൃഷ്ണകുമാര്‍ ജന്മനാടായ പയ്യന്നൂരെ ബാങ്ക് ശാഖയിലാണു നല്‍കിയിരുന്നത്. ബാലകൃഷ്ണന് സ്ഥിരമായി ഒപ്പിട്ടാണു ചെക്ക് നല്‍കിയിരുന്നത്. എന്നാല്‍ കൃഷ്ണകുമാര്‍ ഹാജരാക്കിയ ചെക്കില്‍ വിരലടയാളം ആണ് ഉണ്ടായിരുന്നത്. ഇതിനാല്‍ ബാങ്ക് അധികൃതര്‍ ചെക്ക് മടക്കി. ഇതും പിന്നീട് കൃഷ്ണകുമാറിനെതിരേ ശക്തമായ തെളിവായി മാറി.
''എല്ലാം ചെയ്തത് ഭാര്യ െശെലജയാണ്, എല്ലാ അവളോട് ചോദിക്കൂ, എനിക്ക് ഒന്നുമറിയല്ല. അവള് പറയുന്നതേ എനിക്കും പറയാനുള്ളൂ''. കേസില്‍ അറസ്റ്റിലായപ്പോള്‍ കൃഷ്ണകുമാര്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു. എന്നാല്‍ ക്ഷണക്കത്ത് സംഘടിപ്പിച്ചതടക്കം സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ കൃഷ്ണകുമാര്‍ ആയിരുന്നെന്ന് പോലീസ് കണ്ടെത്തി.






