
റവന്യൂ വകുപ്പ് ഉറപ്പിച്ചിരുന്ന സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കിയതിലുള്ള നീരസം ഇപ്പോഴുമുണ്ടെന്നാണ് സൂചന. ആദ്യം വൈദ്യുതിവകുപ്പ് ലഭിച്ച കെ. മുരളീധരന് പിന്നീട് ആരോഗ്യവകുപ്പ് നല്‍കിയതില്‍ എ.പി. അനില്‍കുമാര്‍ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതും മുമ്പ് ചര്‍ച്ചയായിരുന്നു. ധനകാര്യത്തിനു പുറമേ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തുറമുഖവകുപ്പുകൂടി കൈകാര്യം ചെയ്യുന്നതിലും കോണ്‍ഗ്രസില്‍ മുറുമുറുപ്പുണ്ട്. ഇത്തരം നീരസപ്രകടനങ്ങളില്‍ ഒടുവിലത്തേതാണ് സണ്ണി ജോസഫിന്റെ 'കുരിശ്' പരാമര്‍ശം.
യു.ഡി.എഫ്. സര്‍ക്കാരിനെ തുടക്കം മുതല്‍ വലയ്‌ക്കുന്ന വിഷയമാണ് സംസ്‌ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. പകല്‍ കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭിക്കുമ്പോഴും, രാത്രി വലിയ തുക നല്‍കിയാലും ആവശ്യത്തിനു ലഭ്യമാകാത്ത സാഹചര്യമാണെന്ന് മന്ത്രി സണ്ണി പരിതപിക്കുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് ആവശ്യത്തിനു വൈദ്യുതി ഉറപ്പാക്കാനും സംഭരണസംവിധാനങ്ങള്‍ വികസിപ്പിക്കാനും പദ്ധതി തയാറാക്കേണ്ടതു വകുപ്പിന്റെ ഉത്തരവാദിത്വമല്ലേയെന്നു വിമര്‍ശകര്‍ ചോദിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഒഴിവാക്കി മുന്നോട്ടുപോയ കേരളം വീണ്ടും വൈദ്യുതി നിയന്ത്രണത്തിന്റെ വക്കിലെത്തിയതില്‍ ഭരണപരമായ വീഴ്‌ചയും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം വിപണിയിലെ വില വ്യതിയാനങ്ങളും സാങ്കേതികപരിമിതികളും ചൂണ്ടിക്കാട്ടി തലയൂരാനുള്ള ശ്രമമാണ് മന്ത്രിയുടേതെന്നും ആരോപണമുണ്ട്.
മന്ത്രിയായശേഷവും സണ്ണി ജോസഫ് വഹിക്കുന്ന കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലിയുള്ള അതൃപ്‌തിയും കോണ്‍ഗ്രസില്‍ ശക്‌തമാണ്. വകുപ്പ് വിഭജനത്തിലെ നീരസം, കെ.പി.സി.സി. അധ്യക്ഷപദവിയെച്ചൊല്ലിയുള്ള തര്‍ക്കം, വൈദ്യുതി പ്രതിസന്ധി എന്നിവ ഒരേസമയം സര്‍ക്കാരിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും സമ്മര്‍ദത്തിലാക്കുന്നു. മഴ കുറഞ്ഞതും ഉപയോഗം കൂടിയതും മാത്രമല്ല സംസ്‌ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്കു കാരണമെന്നിരിക്കേ, ഭരണപരമായ പരാജയം കൂടിയാണ് മന്ത്രി സണ്ണി ജോസഫ് തുറന്നുസമ്മതിക്കുന്നത്.
സുനില്‍ ജെ. സണ്ണി







Comments