
മട്ടാഞ്ചേരി/തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരംചെയ്‌ത വിദ്യാര്‍ഥികളെ താനായിരുന്നെങ്കില്‍ വെടിവച്ച് കൊലപ്പെടുത്തുമായിരുന്നെന്ന വിവാദപരാമര്‍ശത്തില്‍, ആര്‍.എസ്.എസ്. സഹയാത്രികന്‍ ടി.ജി. മോഹന്‍ദാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മോഹന്‍ദാസിനെതിരേ സൈബര്‍ പോലീസ് കേസെടുത്തെങ്കിലും 11 ദിവസത്തിനുശേഷമാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചോടെ തിരുവനന്തപുരം സിറ്റി സൈബര്‍ ൈക്രം പോലീസ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തി മോഹന്‍ദാസിനെ കസ്‌റ്റഡിയിലെടുത്തത്. മട്ടാഞ്ചേരി പോലീസും ഒപ്പമുണ്ടായിരുന്നു. വിവാദ വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഉള്‍പ്പെടെ പിടിച്ചെടുത്തു. നടപടികള്‍ രണ്ടരമണിക്കൂര്‍ നീണ്ടു. മോഹന്‍ദാസിനെ കസ്‌റ്റഡിയിലെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പോലീസ് മോഹന്‍ദാസുമായി വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന്, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കുശേഷം തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലേക്കു കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ക്കും സ്‌ത്രീകള്‍ക്കുമെതിരായ മോഹന്‍ദാസിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് എ.ഐ.വൈ.എഫ്. സംസ്‌ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.കെ. അബ്‌ദുള്‍ ജലീല്‍, പൊതുപ്രവര്‍ത്തകന്‍ ഹാരിസ് അബു തുടങ്ങിയവര്‍ മട്ടാഞ്ചേരി പോലീസിലും പരാതി നല്‍കിയിരുന്നു. മോഹന്‍ദാസിനെ ചോദ്യംചെയ്‌തശേഷം ഇന്ന് അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കും. മോഹന്‍ദാസിന്റെ പരാമര്‍ശങ്ങളെ ആര്‍.എസ്.എസ്. തള്ളിപ്പറഞ്ഞിരുന്നു. മോഹന്‍ദാസ് ആര്‍.എസ്.എസിന്റെ ഒരു ചുമതലയും വഹിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സംഘടനയുടെ നിലപാടല്ലെന്നുമാണ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ വ്യക്‌തമാക്കിയത്.







Comments