
ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ സംഘത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിലെ തത്സഥിതി റിപ്പോര്‍ട്ട് അടുത്തയാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം. കേസ് ഇന്ന് പരിഗണിക്കുന്നതിനിടെ സി.ബി.ഐ അഭിഭാഷകന് ഹാജരാകാതിരുന്നതും കോടതിയുടെ അതൃപ്തിക്ക് ഇടയാക്കി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അഭിഭാഷകന് ഹാജരാകണമെന്ന നിര്‍ദേശവും കോടതി നല്കി. ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ജിഷ്ണു പ്രണോയ് , ഷഹീര്‍ ഷൗക്കത്തലി കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നു പേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് സി.ബി.ഐയ്ക്ക് വിട്ട സാഹചര്യത്തില്‍ അതീവ ഗൗരവസ്വാഭാവമുള് രണ്ടു കേസുകളിലും കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.
അതിനിടെ, കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്കി. സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. പി.കൃഷ്ണദാസ് അടക്കം ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ മഹിജ സമര്‍പ്പിച്ച അപേക്ഷയിലുള്ളത്.
ജനുവരി ആറിനാണ് പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നത്.






