
ന്യൂഡല്‍ഹി: ഹാദിയാ കേസുമായി ബന്ധപ്പെട്ട് മതംമാറ്റം വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കെ വിദേശത്ത് നിന്നും പണം സ്വീകരിക്കാറുണ്ടെന്നും സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സമ്മതം പുറത്ത്. ഇന്ത്യന്‍ ടുഡേ നടത്തിയ ഒളിക്യാമറാപ്രയോഗത്തില് പോപ്പുലര്‍ഫ്രണ്ടിന്റെ വനിതാ നേതാവ് എ.എസ്.സൈനബയും സ്ഥാപകനേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ ഷരീഫ് എന്നിവരാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. ദൃശ്യങ്ങള്‍ വാര്‍ത്താചാനല്‍ ചൊവ്വാഴ്ച പുറത്തുവിട്ടു.
ആര്‍എസ്എസുകാര്‍ പ്രശ്നം ഉണ്ടാക്കുന്നതിനാല്‍ മതപരിവര്‍ത്തനം എന്ന പദം തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും പകരം ആദ്യം മറ്റേതെങ്കിലും പേരില്‍ ഒരു ചാരിറ്റബിള്‍ സ്ഥാപനം തുടങ്ങിയ ശേഷം മതം മാറുന്നവരെ അവിടെ താമസിപ്പിച്ച ശേഷം പതിയെ മതം മാറ്റിയെടുക്കുകയാണ് പതിവെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. മഞ്ചേരിയിലെ സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ല. ഒരു ചാരിറ്റബിള്‍ സ്ഥാപനമാണ്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങുകയാണ് ആദ്യം ചെയ്യുക. മതം മാറുന്നവര്‍ അവിടെ താമസിക്കും. അവര്‍ മതംമാറുകയല്ലേ എന്ന ചോദ്യത്തിന് അതേയെന്നാണ് സൈനബയുടെ മറുപടി. മതം മാറുന്നവര്‍ അത് ചെയ്ത ശേഷമായിരിക്കും പുറത്തു വരിക. മതംമാറ്റ കാര്യം പുറത്തു പറയാന്‍ സാധ്യത കുറവാണെന്നും ഒളി ക്യാമറയ്ക്ക് മുന്നില്‍ ഇവര്‍ തുറന്നു പറയുന്നു.
ഇതിനകം ഏകദേശം 5000 പേരോളം പത്തു വര്‍ഷം കൊണ്ട് ഇസ്ളാമിലേക്ക് മതംമാറിയെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതിലുണ്ടെന്നും പറഞ്ഞു. ഒരു സ്കൂള്‍ ടീച്ചര്‍ തങ്ങള്‍ക്കൊപ്പമുണ്ട്. ഗണിതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് അവര്‍. നാലുവര്‍ഷം മുമ്പ് അവര്‍ മതം മാറിയതായും സൈനബ പറയുന്നു.
സത്യസരണി പോലെയുള്ള സ്ഥാപനം മതമാറ്റ കേന്ദ്രമായിട്ടല്ല വിദ്യാഭ്യാസ സ്ഥാപനം എന്ന രീതിയിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ 15 പേരെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കും. അതിന് ശേഷം താമസത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കാവുന്ന ഒരു പള്ളി കേന്ദ്രീകരിച്ച് പറ്റിയ സ്ഥലം കണ്ടെത്തും. അതിന് ശേഷം സൊസൈറ്റീസ് റജിസ്ട്രേഷന് ആക്ട് പ്രകാരം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്.
ഇവിടെ എത്തിക്കന്നവര്ക്ക് വിദ്യാഭ്യാസത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടത് നല്കിയ ശേഷം ഇസ്ളാമിനെക്കുറിച്ചും നമസ്ക്കാരത്തെക്കുറിച്ചും പഠിപ്പിക്കും. മതം മാറുന്നവര്‍ക്ക് സത്യസരണി പോലെയുള്ള സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ല. ഇത് മതമാറ്റ കേന്ദ്രമാണെന്ന പ്രചരണം ഒഴിവാക്കാന്‍ വേണ്ടിയാണിത്. പകരം മതംമാറ്റത്തിന് സര്‍ക്കാര്‍ അനുമതിയുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ളാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ളാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടുമെന്നും സൈനബ പറയുന്നു.
ലോകത്ത് എല്ലായിടത്തും ഇസ്ളാമികരാജ്യം സ്ഥാപിക്കുക ലക്ഷ്യമിടുന്ന പോപ്പുലര്‍ ഫ്രണ്ടിന് നേരിട്ടും ഹവാലവഴിയുമൊക്കെ പണം കിട്ടാറുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെല്ലാം ലക്ഷ്യം ഇന്ത്യയില്‍ ഇസ്ളാമികരാജ്യം സ്ഥാപിക്കുകയാണ്. എല്ലാ മുസ്ളീങ്ങളുടെയും ലക്ഷ്യം ഇതാണ്. ഇന്ത്യയില്‍ ഇസ്ളാമിക രാജ്യം സ്ഥാപിച്ചു കഴിഞ്ഞാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപക നേതാവ് അഹമ്മദ് ഷെരീഫിനെ ഉദ്ധരിച്ചും ഇന്ത്യാ ടുഡേ പറയുന്നുണ്ട്. ഏകദേശം അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും 10 ലക്ഷത്തോളം രൂപ ശേഖരിച്ചതായും പറയുന്നു. ഹാദിയയുടെ മതംമാറ്റവും വിവാഹവും വന്‍ ചര്‍ച്ചയായി മാറുമ്പോള്‍ കേസില്‍ പോപ്പുലര്‍ഫ്രണ്ട്, സത്യസരണി എന്നിവയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ചത്.






