
അര്‍ജന്റീനയില്‍ ജനിച്ചു, ക്യൂബയില്‍ മന്ത്രിയായി, ബൊളീവിയയില്‍ മരിച്ചു, ഇതിനിടയില്‍ ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളില്‍ വിപ്ളവത്തിന്റെ അമരക്കാരനായി ഒളിപ്പോരിന്റെ തീക്ഷ്ണമായ ജീവിതം. രോഗാതുരമായ ജീവനുകളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റേണ്ട ഭിഷഗ്വര ജീവിതത്തെ ത്യജിച്ച് ദാരിദ്ര്യവും അടിമത്തവും അസമത്വവും പേറുന്ന അനേകര്‍ക്ക് വേണ്ടി അക്രമം സ്വയം തിരഞ്ഞെടുത്ത വിപ്ളവത്തിന്റെ പോസ്റ്റര്‍ ബോയിയുടെ രക്തസാക്ഷിത്വം അര നൂറ്റാണ്ടിലേക്ക് നീങ്ങുമ്പോള്‍ 50 വര്‍ഷം മുമ്പ് അദ്ദേഹത്തിനെ വധിക്കാന്‍ അമേരിക്കയുടെ സിഐഎ ഒരുക്കിയിരുന്ന രഹസ്യ സന്ദേശ കോഡ് '500, 600' എന്നായിരുന്നു. 500 എന്നാല്‍ ചെഗുവേര, 600 എന്നാല്‍ കൊല്ലുക. ചെയുടെ രക്തസാക്ഷിത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ളീഷ് മാധ്യമം പുറത്തുവിട്ട ചെയുടെ അവസാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങിനെയാണ്.
1967 ഒക്ടോബര്‍ 9 ആയിരുന്നു. ലോകത്ത് വിപ്ളവവും പ്രതികരണവും മനസ്സില്‍ സൂക്ഷിക്കുന്ന അനേകം യുവതകള്‍ക്ക് പ്രചോദനമായ വിപ്ളവത്തിന്റെ രാജകുമാരന് ചെഗുവേരയെന്ന് ലോം വാഴ്ത്തിയ ഏര്‍ണസ്റ്റോ ഗുവേര ലാ സെര്‍ന എന്ന അര്ജന്റീനക്കാരന് ബൊളീവിയയില്‍ വെടിയേറ്റു മരിച്ചത്. എല്ലാം നടന്നത് ബൊളീവിയയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ട ആന്‍ഡസ് പര്‍വ്വത നിരകളിലെ ദരിദ്ര മലയോരഗ്രാമമായ ലാ ഹിഗ്വേരയിലായിരുന്നു. ചെയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഏകോപിപ്പിക്കാന്‍ സിഐഎ നിയോഗിച്ചിരുന്നത് ഫെലിക്സ് ഇസ്ളമായീല് റോഡ്രിഗ്രസ് എന്ന ക്യൂബക്കാരനെയായിരുന്നു. ക്യുബയിലെ ഫുള്ഗാന്ഷ്യോ ബാറ്റിസ്റ്റ ഭരണകൂടത്തിന്റെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിനെ 1959 ജനുവരി 1ന് അധികാരത്തിലേറിയപ്പോള്‍ ക്യൂബന്‍ ഭരണാധികാരി ഫിഡല്‍ കാസ്ട്രോ തൂക്കിലേറ്റുകയും കുടുംബാംഗങ്ങളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും ചെയ്തതിലേക്ക് നയിച്ചതിന്റെ പേരില്‍ ചെയോട് റോഡ്രിഗ്രസിന് പ്രതികാരാഗ്നി നിലനില്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 1961 ല്‍ അമേരിക്കന്‍ നേതൃത്വത്തിലൂടെ പ്രസിദ്ധമായ ക്യൂബയിലെ ബേ ഓഫ് പിഗ്സിലെ സിഐഎ പരിശീലനം കിട്ടിയയാളായ റോഡ്രിഗ്രസ്.
തലേദിവസം പിടികൂടപ്പെട്ടതിന് പിന്നാലെ ഉച്ച മുതല്‍ ബൊളീവിയന്‍ പര്‍വ്വതനിരകളിലെ ചെറു ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു സ്കൂളിലായിരുന്നു ചെഗുവേരയേയും കൂട്ടാളികളെയും സൂക്ഷിച്ചിരുന്നത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ട് തറയില്‍ ഭിത്തിയോട് ചാരി അയാളിരുന്നു. ആഴത്തില്‍ മുറിവേറ്റ വലതുകാലില്‍ നിന്നും അപ്പോഴും രക്തം പ്രവഹിച്ചുകൊണ്ടേയിരുന്നു. വസ്ത്രങ്ങള്‍ അഴുക്കുപുരണ്ട് മുഷിഞ്ഞതും പിഞ്ചിയതും ആയിരുന്നെങ്കിലും അയാള്‍ സുന്ദരനായിരുന്നു. സ്കൂളിലെ ട്രെയിനി ടീച്ചര്‍മാരില്‍ ഒരാള്‍ കൊണ്ടുവന്നു കൊടുത്ത സൂപ്പ് കുടിച്ചിട്ട അയാള്‍ നന്ദിയോടെ അവള്‍ക്കു നേരെ പുഞ്ചിരിച്ചു. മാസങ്ങളായി കഴിച്ചതില്‍ ഏറ്റവും രുചികരമായ ഭക്ഷണമായിരുന്നു അതെന്ന് പ്രതികരിച്ചു. ജീവനോടെ പുറത്തു പോകാനിടയായാല്‍ ഈ ഗ്രാമത്തെയും ഗ്രാമീണരെയും എന്നും ഓര്‍ക്കുമെന്നും അതിന്റെ പുരോഗതിക്കായി കാര്യങ്ങള്‍ ചെയ്യുമെന്നും അറിയിച്ചു.
എന്നാല്‍ അയാള്‍ക്ക ്പുറത്തു പോകാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ അയാളെ ബൊളീവിയന്‍ പട്ടാളം കൊന്നൊടുക്കി. പിടികൂടിയ സംഘത്തിലെ റോഡ്രിഗ്രസ് ക്യാപ്റ്റനായ സംഘത്തിന് കീഴില്‍ ചെയെ കൊന്നൊടുക്കാന്‍ നിയോഗിതരായിരുന്നത് മൂന്ന് പേരായിരുന്നു. ഇതില്‍ എല്‍ ചൂരോ റാവിനില് ഒക്ടോബര്‍ 8 ന് പട്ടാളസംഘത്തിന്റെ കെണിയില്‍ അകപ്പെടും മുമ്പ് തന്റെ അനേകം സഹപ്രവര്‍ത്തകരെയും കൂട്ടാളികളും കൊന്നൊടുക്കിയ വിദേശി ചെഗുവേരയോട് അടങ്ങാത്ത പകയുമായി നടന്ന മരിയോ ടെറനെയായിരുന്നു കൊല്ലാന്‍ നിയോഗിച്ചത്. ചെഗുവേരയെ വെടിവെയ്ക്കാനുള്ള ദൗത്യവുമായി ആദ്യം സ്കൂളിനുള്ളിലേക്ക് കയറിയ ടെറന്‍ ചെയുടെ ധീരമായ നോട്ടത്തിന് മുന്നില്‍ പതറിപ്പോയി. എന്നാല്‍ വീണ്ടും കയറിയപ്പോള്‍ ''വെടിവെയ്ക്കടാ ഭീരൂ. നിനക്കൊരാളെയേ കൊല്ലാനാകൂ'' ചെഗുവേര അലറി. (പക്ഷേ ബൊളീവിയന്‍ സൈന്യം ചെഗുവേരയുടെ അവസാന വാക്കായി പുറത്തുവിട്ടത് ''ഞാന്‍ ചെ, ഞാന്‍ തോറ്റു, എന്നെ കൊല്ലരുത്'' എന്നാണ്.) നെഞ്ചു മുതല്‍ താഴേയ്ക്ക് 9 ബുള്ളറ്റുകളാണ് ടെറന്‍ ചെയുടെ ശരീരത്തിലേക്ക് വര്‍ഷിച്ചത്.
റെനെ ബാരിയന്റോസ് ഗവണ്മെന്റ് പുറത്തു വിട്ട വാര്‍ത്ത ഏറ്റുമുട്ടലില്‍ ചെ കൊല്ലപ്പെട്ടു എന്നായിരുന്നു. വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഓര്‍മ്മയ്ക്കായി ചെ യുടെ വിഖ്യാതമായ പൈപ്പ് ടെറന്‍ എടുക്കുകയും ചെയ്തു. ചെയുടെ വിധി തീരുമാനിച്ച് നേരത്തേ തന്നെ ലാ പാസ് മിലിട്ടറി ആസ്ഥാനത്ത് നിന്നും റോഡ്രിഗ്രസിന് ടെലഫോണ്‍ കോള്‍ വന്നിരുന്നു. 500, 600 എന്നായിരുന്നു സന്ദേശ കോഡ്. 500 എന്നാല്‍ ചെഗുവേര എന്നാണര്‍ത്ഥം, 600 എന്നാല്‍ വധിക്കുക എന്നും. 700 എന്ന മറ്റൊരു കോഡ് കൂടിയുണ്ടായിരുന്നു.
700 എന്നാല്‍ പിടികൂടിയവരെ ചോദ്യം ചെയ്യാന്‍ ജീവനോടെ സൂക്ഷിക്കുക എന്നര്‍ത്ഥം. മാന്യൂവറിലെ ചെറിയ മുറിയില്‍ ചെ യെ ജീവനോടെ സൂക്ഷിക്കാനുള്ള റോഡ്രിഗ്രസിന്റെ വാദത്തെ ബൊളീവിയന്‍ അധികൃതര്‍ പാടെ തള്ളിയാണ് കൃത്യം നടത്തിയത്. ചെ യെ സൂക്ഷിച്ച മുറിയിലൂടെ നടക്കുമ്പോള്‍ ഒരു വെടിശബ്ദം കേട്ടു. ചെ യ്ക്കൊപ്പം പിടികൂടിയ സൈമണ്‍ ക്യൂബയെ വധിച്ച ശബ്ദമായിരുന്നു. പെട്ടെന്നാണ് ചെയുടെ മൂഡ് മാറിയത്. തനിക്കും നേരിടേണ്ടി വരുന്ന ആസന്ന വിധി തിരിച്ചറിഞ്ഞ ചെയുടെ മുഖം വിളറി വെളുത്തെന്നും 46 ാം ചരമവാര്‍ഷികത്തില്‍ റോഡ്രിഗ്രസ് ഒരു അഭിമുഖത്തില്‍ പിന്നീട് പറഞ്ഞു. അതേസമയം തന്നെ ജീവനോടെ തടവില്‍ കഴിയുന്നതിനേക്കാള്‍ ഭേദം ഇതു തന്നെയാണെന്ന് ചെ പിറുപിറുത്തുകൊണ്ടു മിനിറ്റുകള്‍ക്കകം നടക്കാന്‍ പോകുന്ന അനിവാര്യമായ ആ വിധിക്ക് വേണ്ടി കാത്തിരുന്നു.
ബൊളീവിയന്‍ സൈന്യത്തിന്റെ പിടിയില്‍ ചെ യുടെ രൂപം ന്യൂസ് മാക്സ് ഡോട്ട് കോമിന് പിന്നീട് അനുവദിച്ച ഒരു അഭിമുഖത്തില്‍ റോഡ്രിഗ്രസ് അനുസ്മരിച്ചത് ഇങ്ങിനെയാണ്. '' കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ഒരു യാചകനെപ്പോലെയാണ് അയാള്‍ കാണപ്പെട്ടത്. രോഗത്തിന് മതിയായ ചികിത്സ കിട്ടിയിരുന്നില്ല. തന്റെ ഷൂസ് പോലും അത്യാവശ്യക്കാരനായ മറ്റൊരു സഖാവിന് നല്കിയ അയാള്‍ ഷൂസിന് പകരമായി ഒരു തുകല്‍ കഷ്ണം കാലില്‍ വെറുതേ ചുറ്റിയിരുന്നു. സോവ്യറ്റ് യൂണിയനും ചൈനയും സന്ദര്‍ശിച്ചപ്പോഴത്തെ ചെഗുവേരയുടെ ചിത്രം വെച്ചു നോക്കുമ്പോള്‍ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു അപ്പോഴത്തെ രൂപം.''
'' 1.73 സെ.മീ ഉയരമുള്ള തവിട്ടു നിറത്തില്‍ മുടിയോട് കൂടിയ വെള്ളക്കാരന്. ഇടതൂര്‍ന്ന താടിയും കട്ടിമീശയും കനത്ത പുരികങ്ങള്‍, നീണ്ട നാസിക, നേര്‍ത്ത ചുണ്ടുകള്‍ നിക്കോട്ടിന് കറ പുരണ്ടതെങ്കിലും ബലമുള്ള പല്ലുകള്‍, നീല കണ്ണുകള്‍, മികച്ച ശാരീരികക്ഷമത, തലയുടെ ഇടതുപിന്നിലായി ഒരു വടു, ഗുരുതരമായ രീതിയില്‍ പ്രവേശിച്ച മൂന്നെണ്ണം ഉള്‍പ്പെടെ ഒമ്പതു വെടിയുണ്ടകള്‍.'' നഴ്സായ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ടു ഡോക്ടര്‍മാരും എട്ട് അസിസ്റ്റന്റുകളും ചേര്‍ന്ന് ശരീരത്തില്‍ ചില മരുന്നുകള്‍ വെച്ചു ശരീരം എംബാം ചെയ്തു. പട്ടാളക്കാരുടെ ആഘോഷത്തിനിടയില്‍ ഡോക്ടര്‍മാര്‍ക്ക് പലപ്പോഴും ശരിയായി കാര്യം ചെയ്യാന്‍ പോലും തടസ്സമുണ്ടായതായി പറയുന്നുണ്ട്.
ചെയെ തങ്ങള്‍ കൊന്നൊടുക്കിയെന്ന് ലോകത്തെയും ഫിഡലിനെയും വിശ്വസിപ്പിക്കാനുള്ള നീക്കങ്ങള്‍ ബൊളീവിയന്‍ പട്ടാളം നടത്തി. റോഡ്രിഗ്രസ് തന്റെ ഉയര്‍ന്ന ഓഫീസര്‍മാരെ വിവരം ബോദ്ധ്യപ്പെടുത്താന്‍ ഫിംഗര്‍പ്രിന്റ് ശേഖരിച്ചപ്പോള്‍ ബൊളീവീയക്കാരുടെ നീക്കം മറ്റൊന്നായിരുന്നു. ചെയുടെ തല മുറിച്ചെടുക്കാമെന്നാണ് അവര്‍ പദ്ധതിയിട്ടത്. എന്നാല്‍ അത് പ്രായോഗികമല്ല എന്ന് വന്നതോടെ ചെയുടെ നാടായ അര്‍ജന്റീനയില്‍ നിന്നും വിളിച്ചു വരുത്തിയ വിദഗ്ദ്ധരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ കൈ വെട്ടിയെടുത്തു സൂക്ഷിച്ചു. ചെയുടെ നീണ്ട മുടി വെട്ടിയൊതുക്കി. താടിയും മുടിയും ഡ്രിം ചെയ്തു. വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ചു. പിന്നീട് വിപ്ളവചരിതങ്ങളില് ലോകം വാഴ്ത്താന്‍ ഉപയോഗിക്കപ്പെട്ട പല ഫോട്ടോകളും ഈ സമയത്ത് പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തി. പ്രാദേശിക ഫോട്ടോഗ്രാഫര്‍ റെനെ കാഡിമ പകര്‍ത്തിയ ദൃശ്യങ്ങളാണ് പിന്നീട് ഏറെ പ്രശസ്തമായത്.
ആശുപത്രിക്ക് പിന്നിലെ ലോണ്ട്രി സ്റ്റാന്റില്‍ 24 മണിക്കൂറോളം കിടത്തിയിരുന്ന മൃതദേഹം ക്രിസ്തുവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു എന്നാണ് സാക്ഷികളായവരില്‍ ചിലര്‍ പിന്നീട് പറഞ്ഞത്. അവരില്‍ ചിലര്‍ മുടിയിഴകളിലും മീശയിലും ഒന്നോ രണ്ടോ എണ്ണം പറച്ചെടുത്തു. അഴുകിത്തുടങ്ങുമ്പോഴും ബൊളീവിയന്‍ പട്ടാളക്കാര്‍ ആഘോഷം അവസാനിപ്പിച്ചിരുന്നില്ല. ചരിത്ര ശേഷിപ്പായി ചെയുടെ മൃതദേഹം അടക്കിയിരുന്ന സ്ഥലം പോലും മാറരുതെന്ന് ബൊളീവിയയ്ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു. ബേ ഓഫ് പിഗ്സിന്റെ ഭാഗമായിരുന്ന ക്യൂബക്കാരന് ഗുസ്താവോ വില്ലോള്ഡോയ്ക്കായിരുന്നു മറവ് ചെയ്യാനുള്ള ചുമതല. ഗുസ്താവോയുടെ കാര്വില്പ്പനക്കാരനായ പിതാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന്റെ കുറ്റം ചുമത്തപ്പെട്ട ചെ യോട് അയാള്‍ക്കും പ്രതികാരവാഞ്ജ നില നിന്നിരുന്നു.
ഒക്ടോബര്‍ 11 ന്റെ അന്ധകാര രാത്രിയായിരുന്നു ചെ യുടേയും അനുചരന്മാരായ ഗറില്ലാപോരാളികളുടെയും മൃതദേഹം അടക്കം ചെയ്യാന്‍ ഗുസ്താവോയും സംഘവും തെരഞ്ഞെടുത്തത്. ബുള്‍ഡോസര്‍ കൊണ്ടു കുഴിയെടുത്ത് അയാള്‍ ഏഴോളം വരുന്ന ഗറില്ലകളുടെ മൃതദേഹങ്ങള്‍ക്കൊപ്പം ചെ യേയും അടക്കം ചെയ്തു. ഒക്ടോബര്‍ 14 നാണ് അര്‍ജന്റീന ഫെഡറല്‍ പോലീസിനൊപ്പം രണ്ടു വിരലടയാള വിദഗ്ദ്ധരും രണ്ടു കൈപ്പട വിദഗ്ദ്ധരും തെളിവുകള്‍ ഒത്തുനോക്കാന്‍ ബൊളീവിയയില്‍ എത്തിയത്. കണ്ടെയ്നറില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചെയുടെ കൈ അവര്‍ കൊണ്ടുവന്നു. കൈപ്പട വിദഗ്ദ്ധര്‍ ഉപയോഗിക്കുന്ന യുവാന്‍ വുസിടെക് സാങ്കേതികത പക്ഷേ വിജയിച്ചില്ല. എന്നാല്‍ വിരലടയാള വിദഗ്ദ്ധര്‍ തെളിവുകള്‍ എടുത്തു. 1966 നവംബര്‍ മുതല്‍ 1967 ഒക്ടോബര്‍ 7 വരെ കുറിച്ച പ്രസിദ്ധമായ ബൊളീവിയന്‍ ഡയറിക്കുറിപ്പുകളാണ് പിന്നീട് കൈപ്പട വിദഗ്ദ്ധര്‍ പരിശോധനയ്ക്ക് ഉപയോഗിച്ചത്. എല്ലാം കിറുകൃത്യം. പിന്നീട് രണ്ടു ദിവസത്തിന് ശേഷം കൊണ്ടുപോയ സാംപിളുകളും സാമ്യമുണ്ടെന്ന് അവര്‍ അറിയിച്ചതോടെ ലോകത്തിന് വിശ്വാസമായി മരിച്ചത് ചെ തന്നെ.
മരണത്തിലേക്കും പിന്നീടുള്ള അനശ്വരതയിലേക്കും ചെയുടെ യാത്ര തുടങ്ങിയത് 1965 ഏപ്രില്‍ 1 നായിരുന്നെന്ന് വേണം പറയാന്‍. അന്ന് മെക്സിക്കോയിലെ ഇരുവരുടെയും ആദ്യ കണ്ടുമുട്ടലിനെക്കുറിച്ചു ചെ ഫിഡെലിന് ഒരു കത്തയച്ചു. അതില്‍ ഇങ്ങിനെ പറഞ്ഞിരുന്നു. '' ക്യുബന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗഥേയം ഏറെക്കുറെ പൂര്‍ത്തിയായതായി വിചാരിക്കുന്നു. താങ്കള്‍ക്കും സഖാക്കള്‍ക്കും എന്റേത് കൂടിയായി മാറിയിട്ടുള്ള താങ്കളുടെ ജനങ്ങള്‍ക്കും വിട. ഇതിനൊപ്പം എന്റെ പദവി, പാര്‍ട്ടിയിലെ നേതൃസ്ഥാനം, കമാന്റര്പദവി, ക്യുബന്‍ പൗരത്വം എന്നിവയെല്ലാം രാജി വെയ്ക്കുകയാണ്. ക്യുബയുമായി നിയമപരമായ ഒരു ബാദ്ധ്യതയും ഇനി എനിക്കില്ല.'' കത്തില്‍ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരേ ഫിഡല്‍ നടത്തിയ പോരാട്ടത്തെ ശ്ളാഘിക്കാനും ചെ മറന്നില്ല. ഈ കത്ത് പിന്നീട് പുറത്തുവിട്ട ഫിഡല്‍ ചെയ്ക്ക് മുന്നില്‍ വാതില്‍ ഔദ്യോഗികമായി വലിച്ചടച്ചു. എന്നാല്‍ തന്നെ സുഹൃത്തുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ചെയ്തു. കാസ്റ്റാനെഡയിലായിരുന്നു അവരുടെ അവസാന കൂടിക്കാഴ്ച. പിന്നീടാണ് ചെ ബൊളീവിയയിലേക്ക് പോയത്. ജന്മനാടായ അര്‍ജന്റീനയിലേക്ക് പോകാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും അത് ആത്മഹത്യാപരമായിരിക്കുമെന്നു ഉപദേശിച്ച് ബൊളീവിയയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതും ഫിഡലായിരുന്നു. ബൊളീവിയന്‍ കമ്യൂണിസ്റ്റ് നേതാവ് മരിയോ മോഞ്ജേയുടെ ഇടപെടല്‍ പ്രചോദനവുമായി.
ചെ ബൊളീവിയയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ബൊളീവിയന്‍ ഭരണകൂടം പ്രതിരോധപ്രവര്‍ത്തനങ്ങളും തുടങ്ങി. ഗറില്ലകള്ക്കെതിരായി ജനവികാരം തിരിയുന്ന പ്രചരണങ്ങളായിരുന്നു അവയില്‍ പ്രധാനം. ഗറില്ലകള്‍ ആള്‍ക്കാരെ കൊന്ന് അവരുടെ സമ്പത്തും കന്നുകാലികളെയും കൈക്കലാക്കുമെന്നായിരുന്നു പ്രചരണം. റേഡിയോയിലൂടെയും മറ്റും ഇക്കാര്യം നിരന്തരം പ്രക്ഷേപണം ചെയ്തു. ജനങ്ങള്‍ വിപ്ളവകാരികളെ വെറുത്തു. ആരില്‍ നിന്നും ഒരു സഹായവും കിട്ടാതായി. ചെയുടെയും കൂട്ടരുടെയും ആരോഗ്യം കുറഞ്ഞുകുറഞ്ഞു വന്നു. ഇതിനിടയില്‍ വിപ്ളവകാരികളുടെ സാന്നിദ്ധ്യം സംബന്ധിച്ച വ്യക്തമായ സൂചനകള്‍ കിട്ടിയ ജനറല്‍ കാന്‍ഡിയ വിവരം അമേരിക്കയ്ക്ക് കൈമാറുകയും ബൊളീവിയന്‍ മലമടക്കുകളില്‍ വൈദഗ്ദ്ധ്യമുള്ള മേജര്‍ റാല്ഫിന് കീഴില്‍ ഒരു സംഘത്തെ വിപ്ളവകാരികളെ നേരിടാന്‍ അയയ്ക്കുകയും ചെയ്തു.
ഈ സമയത്ത് ചെ തന്റെ സംഘത്തെ മൂന്നായി തിരിച്ചു. പക്ഷേ മൂന്ന് വിഭാഗവും തമ്മിലുള്ള പരസ്പരബന്ധം നഷ്ടമായി. തുടര്‍ച്ചയായുള്ള സഞ്ചാരവും സൈന്യത്തിന്റെ വേട്ടയാടലും ഒക്കെയായപ്പോള്‍ ഗറില്ലകള്‍ ക്ഷീണിച്ചു. ചെയുടെ ആരോഗ്യം ഒന്നിനൊന്നു ക്ഷയിച്ചു വന്നു. പിന്നീട് സിനിമയ്ക്കു പ്രചോദനമാകുകയും എഴുത്തിലെ തന്റെ പങ്കുമായി മാറിയ ചെ യുടെ വിഖ്യാത ഡയറിക്കുറിപ്പുകള്‍ അവസാനിക്കുന്നത് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു. ചൂരോ റാവിനില് ഒളിച്ചിരിക്കുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ബൊളീവിയന്‍ സൈന്യത്തിന് കൈമാറിയത് ഒരു ഉരുളക്കിഴങ്ങ് കര്‍ഷകനാണ്. അവിടം സൈന്യത്തിന്റെ നിരീക്ഷണ വലയത്തിലായി. മലമുകളില്‍ അവര്‍ വെടിവെയ്പ്പ് തുടങ്ങിയപ്പോള്‍ ചെ യുടെ സംഘം തിരിച്ചടിച്ചു. എണ്ണക്കുറവ് മൂലം ചെ യുടെ സംഘത്തിന് അധികം പിടിച്ചു നില്ക്കാനായില്ല. ചെയും മറ്റു രണ്ടു സഖാക്കളും പിടയിലായി.