
തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ രാവിലെ മുതല്‍ വീണ്ടും തുടങ്ങി. കാറ്റു തുടങ്ങി അഞ്ചു ദിവസമായിട്ടും വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെ വിവരം കിട്ടാനുണ്ട്. ഇനി 96 മത്സ്യത്തൊഴിലാളികളെയാണ് കണ്ടെത്താനുള്ളത്. വ്യോമ, നാവികസേനകള്‍ക്കും കോസ്റ്റുഗാര്‍ഡുകള്‍ക്കും പുറമേ മത്സ്യത്തൊഴിലാളികളും തെരച്ചിലിനായി രംഗത്തിറങ്ങിയിട്ടുണ്ട്.
അതിനിടയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് തലസ്ഥാനത്ത് എത്തും. രാവിലെ സംസ്ഥാനത്ത് എത്തുന്ന കേന്ദ്രമന്ത്രി വിഴിഞ്ഞത്തെയും പൂന്തുറയിലെയും മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിക്കും. പത്തുമണിയോടെ മാധ്യമപ്രവര്‍ത്തകരെയും കാണുന്നുണ്ട്. അഞ്ചു ദിവസം പിന്നിട്ടിട്ടും ഇപ്പോഴും വലിയ ആശങ്ക നിലനില്‍ക്കുകയാണ്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തീരത്തെത്തിച്ച ഒമ്പതു മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കണ്ടെത്തിയത് അവരായിരുന്നു.
കടലിലേക്ക് പോയ ഉറ്റവരെ കണ്ടെത്താനായിട്ടില്ല എന്ന ആക്ഷേപം തീരദേശവാസികളില്‍ പ്രതിഷേധത്തോളം വളര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന്റെ ഫലം നേരിട്ട് അനുഭവിക്കുകയും ചെയ്തിരുന്നു. ഓഖി ചുഴലിക്കാറ്റിന്റെ കരുത്ത് അയഞ്ഞിട്ടുണ്ടെങ്കിലും കേരളാതീരത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സുരക്ഷാ മുന്നറിയിപ്പ് ഇന്നും നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ താഴ്ന്ന ഇടങ്ങളില്‍ കരുലെടുക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നു മരിച്ചവരുടെ എണ്ണം 23 ആയി. ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പ്പെട്ട 66 പേരെ രക്ഷിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരളത്തിലും ലക്ഷദ്വീപിലുമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഇന്നലെ എട്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹംകൂടി കണ്ടെടുത്തു. തിരുവനന്തപുരത്ത് അഞ്ചും കൊല്ലത്ത് മൂന്നും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പലതും പൂര്‍ണമായി വികൃതമായതിനാല്‍ തിരിച്ചറിയാനായിട്ടില്ല. വരുംദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. കണ്ടെത്താനുള്ളത് 92 മത്സ്യത്തൊഴിലാളികളെയാണെന്നു റവന്യു വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, കടലില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ കണക്ക് റവന്യൂ വകുപ്പിനോ ഫിഷറീസ് വകുപ്പിനോ ഇല്ലെന്നും ആരോപണമുണ്ട്. മത്സ്യത്തൊഴിലാളികള്‍ പറയുന്നത് ഇരുനൂറിലധികം പേര് ഇപ്പോഴും കടലിലുണ്ടെന്നാണ്. ഇന്നലെ രാവിലെയോടെ നാവികസേനയുടെ ഹെലിക്കോപ്ടറില്‍ നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. അടിമലത്തുറ സ്വദേശികളായ മരിയാ ദാസ്, ശെല്വകുരിശ്, വിഴിഞ്ഞം സ്വദേശി കൃസ്തുദാസ്, കൊല്ലങ്കോട് സ്വദേശി അന്തോണി അടിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. തമിഴ്നാട്ടില്‍നിന്നുള്ള 13 മത്സ്യത്തൊഴിലാളികളെ കൊല്ലം തീരത്തു നാവികസേനയെത്തിച്ചു.
ആലപ്പുഴയില്‍നിന്നു പോയ അഞ്ചു പേരെ തീരരക്ഷാസേന രക്ഷിച്ച് ബേപ്പൂരിലെത്തിച്ചു. ചാവക്കാട്ടുനിന്ന് 300 നോട്ടിക്കല്െമെല് ദൂരത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. കൊച്ചിയില്‍ ചെല്ലാനത്ത് 19 പേരെ രക്ഷപ്പെടുത്തി. രണ്ടു ബോട്ടുകളാണ് കോസ്റ്റ് ഗാര്‍ഡ് കടലില്‍ കണ്ടെത്തിയത്. മൂന്നുപേര്‍ അസം സ്വദേശികളും 16 പേര് തേങ്ങാപ്പട്ടം സ്വദേശികളുമാണ്. ഇവര്‍ക്ക് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കി.
മുനമ്പത്ത് 11 പേര് നീന്തിയെത്തി. പുന്തുറ സ്വദേശി ചാര്‍ളി ഉള്‍പ്പെടെയുള്ളവരാണ് നീന്തിയെത്തിയത്. 22 മത്സ്യത്തൊഴിലാളികളെ കണ്ണൂരിലെത്തിച്ചു. ലക്ഷദ്വീപില്‍ 23 മത്സ്യത്തൊഴിലാളികളെ ബോട്ടുകളുമായി എത്തിച്ചിട്ടുണ്ടെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. ഒരു ബോട്ട് തകര്ന്നുതിനെത്തുടര്ന്ന് കടലില്‍പ്പെട്ട 12 പേരെ തീരരക്ഷാസേന രക്ഷിച്ചു.






