
മറയൂര്‍: ചായക്കടയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ 1.5 ലക്ഷം രൂപ മോഷ്ടിച്ചുവെന്ന കേസ് വഴിത്തിരിവില്‍. കോച്ചാരംഭാഗത്ത് ചായക്കട നടത്തുന്ന സുരേഷ് നല്കിയ പരാതിയില്‍ നടത്തിയ പോലീസ് അന്വേഷണത്തിലാണ് സംഭവം മോഷണമല്ലെന്നും സ്വര്‍ണക്കഷ്ണം നല്‍കാമെന്നു പറഞ്ഞു കബളിപ്പിക്കപ്പെട്ടതാണെന്നും വ്യക്തമായത്. ഇതു മറച്ചുവച്ച് തന്റെ കടയില്‍നിന്ന് ഒന്നര ലക്ഷം രൂപ മോഷണം പോയെന്നു സുരേഷ് പരാതി നല്‍കുകയായിരുന്നെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വീടിന്റെ നിര്‍മാണച്ചെലവിന് സ്വര്‍ണഉരുപ്പടികള്‍ പണയപ്പെടുത്തിക്കിട്ടിയ 95,000 രൂപയും െകെവശമുണ്ടായിരുന്ന 55,000 രൂപയും ചേര്‍ത്ത് 1.5 ലക്ഷം രൂപ ഇതര സംസ്ഥാന തൊഴിലാളികള്‍ മോഷ്ടിച്ചുകൊണ്ടുപോയി എന്നാരോപിച്ച് സുരേഷ് പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കടയില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ സുരേഷിന്റെ പരാതിയിലും മൊഴിയിലും സംശയം തോന്നിയ പോലീസ് നടത്തിയ തുടരന്വേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. പരാതിക്കാരനും ഇതര സംസ്ഥാന തൊഴിലാളികളും തമ്മില്‍ 500 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കഷ്ണം 1.5 ലക്ഷം രൂപ വിലയുറപ്പിച്ച് കച്ചവടം നടത്തിയിരുന്നു. പിന്നീട് പരിശോധിച്ചപ്പോള്‍ സ്വര്‍ണമല്ലെന്നു മനസിലാക്കിയ കടയുടമ താന്‍ വഞ്ചിതനായ വിവരം മറച്ചുവെച്ച് പണം മോഷണം പോയെന്ന് പരാതി നല്‍കുകയായിരുന്നു. വ്യാജ സ്വര്‍ണക്കഷ്ണം പോലീസ് വീണ്ടെടുത്തു.
പണം െകെമാറുന്നതിനു മുന്‍പ് സ്വര്ണക്കഷ്ണത്തില്നിന്ന് മുറിച്ചെടുത്തതാണ് എന്നുപറഞ്ഞ് പരിശോധനക്കായി ചെറിയ കഷ്ണം സ്വര്‍ണം ഇവര്‍ നല്‍കിയിരുന്നു. ഇതു പരിശോധിച്ചപ്പോള്‍ വ്യാജമല്ല എന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 1.5 ലക്ഷം രൂപയ്ക്ക് സ്വര്‍ണക്കഷ്ണം വാങ്ങിയതെന്നും സുരേഷ് സമ്മതിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്കുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്.ഐ: ജി.അജയകുമാര്‍ പറഞ്ഞു.






