
''എത്ര മൃതദേഹങ്ങളാണ് സൈന്യം ഇവിടെ കുഴിച്ചു മൂടിയതെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. കുഴിയില്‍ മൂടപ്പെട്ടവരില് തന്റെ 12 കാരനായ മകനും ഉണ്ടായിരുന്നു. അവര്‍ വിമതരെ മാത്രമായിരുന്നില്ല. നിരപരാധികളെ കൂടി കൊന്നൊടുക്കി.'' യുഎന്‍ സൈന്യത്തിന്റെ ഇടപെടലോടെ സമാധാനം കൈവരിച്ച കോംഗോയിലെ ആഭ്യന്തര കലാപകാലത്തെ ഭീതിദമായ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച അക്രമത്തിന് ഇരയായ ഒരു സ്ത്രീയുടേതായിരുന്നു വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് രാജ്യം കലാപത്തിലൂടെ നീങ്ങുകയായിരുന്നു. പോലീസും പട്ടാളവുമെല്ലാം ക്രൂരതകളുടെ പര്യായമായി മാറിയ സര്‍ക്കാരിന്റെ പ്രാകൃതവും അഴിമതി നിറഞ്ഞതുമായ ഭരണത്തില്‍ ദീര്‍ഘമായി നില നിന്ന അസംതൃപ്തികള്‍ കലാപമായി മാറിയതോടെ കൊല്ലും കൊലയും ബലാത്സംഗവും അംഗഛേദവും തലവെട്ടലുമെല്ലാമായി ഗ്രാമങ്ങള്‍ കുരുതിക്കളമായി മാറുകയായിരുന്നു. ഗോത്ര തലവന്‍ കാമിന എന്സാപുവിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചതോട് കുടിയായിരുന്നു കോംഗോയില്‍ കലാപം രൂക്ഷമുഖം കാട്ടിയ കാസായിയില് പ്രശ്നം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഗസ്റ്റില്‍ ഒരാളെ കൊലപ്പെടുത്തുകയും അനുയായികള്‍ തിരിച്ചടിക്കുകയും സര്‍ക്കാരിനെ അനുകൂലിക്കുന്നെന്ന് വിശ്വസിക്കുന്നവരെയെല്ലാം അവര്‍ കൊന്നൊടുക്കുകയും ചെയ്തതോടെ 1.4 ദശലക്ഷം പേര്‍ക്കാണ് എല്ലാം നഷ്ടമായത്. ഇവരില്‍ 850,000 കുട്ടികളും ഉണ്ടായിരുന്നു.
കസായി ഇപ്പോള്‍ നേരിടുന്ന പ്രധാന വിഷയം വിശപ്പാണ്. കര്‍ഷകര്‍ക്ക് പാലായനം ചെയ്യേണ്ടി വന്നതിനാല്‍ വേണ്ട വിധത്തില്‍ കൃഷിയിറക്കാനോ കുടുംബത്തെ പോറ്റാനോ കഴിഞ്ഞില്ല. അസ്ഥിപഞ്ജരമായി മാറിയ പിഞ്ചു കുഞ്ഞുങ്ങളും പള്ളികളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ജനക്കൂട്ടവുമെല്ലാം ഇവിടെ കാണാനാകും. ക്രൂരതകള്‍ക്കും വധശ്രമത്തിനും ഇരയായവരുടെ ദീനരോദനങ്ങളും കേള്‍ക്കാനാകും.
തീവ്രവാദികള്‍ കൂട്ട തലവെട്ടല്‍ നടത്തിയപ്പോള്‍ ഗ്രാമീണരെ പട്ടാളക്കാര്‍ വെടിവെച്ചു വീഴ്ത്തി. എന്സാപു സംഘത്തെ ഒറ്റിക്കൊടുത്തതിന് ഒരു യുവതിയെ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. അതിന് ശേഷം എല്ലാവരുടെയും മുന്നിലിട്ട് ബലാത്സംഗം ചെയ്തു. വളര്‍ത്തു മകനെക്കൊണ്ട് നിര്‍ബ്ബന്ധിതമായി ലൈംഗിക പീഡനം നടത്തി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന പ്രോസ്പര്‍ എന്ടാമ്പുവാണ് അടുത്ത ലക്ഷ്യം. ഇയാളുടെ ഓഫീസ് കത്തിച്ചിരുന്നു. ഇയാളുടെ മകളെയും ഭര്‍ത്താവിനെയും വഴിയില്‍ വെച്ച് പിടിച്ചോണ്ടുപോയി തലവെട്ടി.






