
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും ഇടെ ബോളിവുഡ് ചിത്രം 'പത്മാവത്' തിയറ്ററുകളില്‍. ആക്രമണം ഭയന്ന് രാജസ്ഥാന്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തിയറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ്.
സിനിമ തീയറ്ററില്‍ എത്തുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങളില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രജ്പുത് കര്‍ണിസേനയുടെ ഭാരത് ബന്ദ്, രാജ്യവ്യാപകമായി 'ജനതാകര്ഷഫ്യൂ' എന്നീ ഭീഷണികള്‍ക്കിടെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ 30 കര്‍ണിസേനക്കാരെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ 44 പേരെയും അറസ്റ്റു ചെയ്തു. ഇതിനു പുറമേ കര്‍ണിസേനയോട് ആഭിമുഖ്യമുള്ള നിരവധിപ്പേരെ ഡല്‍ഹിയിലും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. രാജസ്ഥാന്, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തം.
പ്രതിഷേധത്തിന്റെ ഭാഗമായി 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയ രാജ്സഥാനിലെ ചിത്തോര്‍ഗഡിലെ മൂന്ന് കര്‍ണിസേനാ നേതാക്കള്‍ അറസ്റ്റിലായി. ഇതിന് ആവശ്യമായ വിറക് സംഭരിച്ചു കഴിഞ്ഞുവെന്നും 1908 സ്ത്രീകള്‍ പേരു രജിസ്റ്റര്‍ ചെയ്തുവെന്നും നേതാക്കള്‍ അവകാശപ്പെട്ടു. ചിത്തോഡ് കോട്ടയ്ക്ക് മുകളില്‍ കൂട്ടമരണമുണ്ടാകുമെന്ന ഭീഷണി ഉയര്‍ന്നയോടെ കോട്ട അടച്ചിട്ടിരിക്കുകയാണ്.






