
ക്രിക്കറ്റില്‍ അടിമുടി മാന്യതയുടെ പ്രതിരൂപമാണ് ഇന്ത്യയുടെ വന്‍ മതില് രാഹുല്‍ദ്രാവിഡ് എന്നതിന് ഒരാള്‍ക്കും തര്‍ക്കമില്ല. ആദ്യം കളിക്കാരനായി, പിന്നീട് നായകനായി, ദേ ഇപ്പോള്‍ പരിശീകനായും തന്റെ മാന്യത തെളിയിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ഒരു മത്സരം പോലും തോല്‍ക്കാതെ വിജയിച്ച അണ്ടര്‍ 19 ക്രിക്കറ്റ് വിജയവുമായി എത്തിയ ടീമിന്റെ പ്രതിഫലക്കാര്യത്തില്‍ തന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്ക്കായും ദ്രാവിഡ് രംഗത്തുണ്ട്. എല്ലാവര്ക്കും തുല്യ പ്രതിഫലം മതിയെന്ന് രാഹുല്‍ദ്രാവിഡ് ബിസിസിഐയോട് ആവശ്യപ്പെട്ടു.
ടീം ജയിച്ചതിന് പിന്നാലെ തന്നെ കളിക്കാര്‍ക്കും പരിശീലകനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ബിസിസിഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയത് രാഹുല്ദ്രാവിഡിനായിരുന്നു 50 ലക്ഷം. ടീം അംഗങ്ങള്‍ക്ക് 30 ലക്ഷം വീതവും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന് 20 ലക്ഷവുമായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ ഈ വിവേചന കാര്യത്തില്‍ ദ്രാവിഡ് അസംതൃപ്തി പ്രകടിപ്പിച്ചത്രേ. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കും തുല്യവേതനം തന്നെ താരം ആവശ്യപ്പെടുക മാത്രമല്ല തനിക്ക് ഒട്ടും കൂടുതല്‍ വേണ്ടെന്നും സഹപ്രവര്‍ത്തകര്‍ക്ക് നല്കുന്ന പ്രതിഫലം തന്നെ മതിയെന്നും ദ്രാവിഡ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു ടീമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇന്ത്യന്‍ ടീമിന് കിരീടം നേടാനായത്. കളിക്കാരും പരിശീലകനും മറ്റുള്ളവരും നടത്തിയ അത്യദ്ധ്വാനത്തിന്റെ പ്രതിഫലമായിരുന്നു അതെന്നും നായകന് വേണ്ടപ്പെട്ടവര്‍ക്ക് ചൂണ്ടിക്കാട്ടി. ദ്രാവിഡായിരുന്നു ടീമിന്റെ മുഖ്യ പരിശീലകന് എങ്കിലും ബൗളിംഗ് കോച്ചായി പരസ് മാംബ്രേ, ഫീല്‍ഡിംഗ് പരിശീലകനായി അഭയ് ശര്‍മ്മ, ഫിസിയോ തെറാപ്പിസ്റ്റ് യോഗേഷ് പാര്‍മര്‍, ട്രെയിനര്‍ ആനന്ദ് ദാട്ടേ, മസ്സിയൂര് മാംഗേഷ് ഗെയ്ക്ക്വാദ് വീഡി്യോ അനലിസ്റ്റ് ദേവരാജ് റൗത്ത് എന്നിവരെല്ലാമാണ് ടീമിനൊപ്പം കഷ്ടപ്പെട്ടവര്‍. ഇവര്‍ക്കെല്ലാം പക്ഷേ 20 ലക്ഷം വീതമാണ് അനുവദിച്ചത്.
''ശ്രദ്ധയും പരിണനയും തനിക്ക് മാത്രം കിട്ടുന്നത് മനോവിഷമം ഉണ്ടാക്കുന്നു. മിടുക്കും കഴിവുമുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ കൂടെയുണ്ടായിരുന്നു. അവരുടെ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ കൂടി വലിയ പ്രയത്നം ഇതിലുണ്ടായിരുന്നു. ഞങ്ങളെല്ലാം ചേര്‍ന്ന് കുട്ടികള്‍ക്ക് ഏറ്റവും മികച്ചതാണ് നല്‍കിയത്. '' പ്രതിഫലം പ്രഖ്യാപിച്ച വേളയില്‍ ദ്രാവിഡ് പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. ശനിയാഴ്ച നടന്ന ഫൈനലില്‍ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിന് തകര്‍ത്തായിരുന്നു പൃഥ്വിഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കപ്പടിച്ചത്. നാലാം തവണയായിരുന്നു കിരീടം.





