
സിഡ്നി: ക്രിക്കറ്റ് ലോകത്തിന് നാണക്കേട് സമ്മാനിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റ് പോരാട്ടം ചരിത്രത്തില്‍ ഇടംപിടിച്ചത്. കളിയുടെ ഗതി മാറ്റാനായി പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരാണ് കുടുങ്ങിയത്. ഡേവിഡ് വാര്‍ണറുടെ തലയില്‍ ഉദിച്ച ബുദ്ധി സ്മിത്തിന്റെ സമ്മതത്തോടെ ഫീല്‍ഡില്‍ നടപ്പാക്കിയത് ഓപ്പണര്‍ ബാന്‍ക്രോഫ്റ്റ് ആയിരുന്നു.
സംഭവം വന്‍ വിവാദമായതിനു പിന്നാലെ സ്മിത്ത് തെറ്റു ഏറ്റുപറഞ്ഞിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തില്‍ മൂന്നു താരങ്ങളും കുറ്റക്കാരാനാണെന്ന് കണ്ടെത്തി വിലക്കും നേരിടുകയാണ്. അതിനു പിന്നാലെ താരങ്ങളെ രാജ്യത്തേക്ക് തിരിച്ചു വിളിച്ചിരുന്നു. സിഡ്നിയിലെത്തി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞത്. സ്മിത്തിനൊപ്പം വാര്‍ത്താസമ്മേളനത്തിനായി പിന്തുണയോടെ ഒരാള്‍ കൂടെ തന്നെയുണ്ടായിരുന്നു.
ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു തീരുമാനമെടുക്കുമ്പോള്‍ അത് ആരെയാണ് കുടുതല്‍ വേദനിപ്പിക്കുക എന്നതോര്‍ക്കണം. നിങ്ങളുടെ മാതാപിതാക്കളെ അത് മുറിവേല്‍പ്പിക്കും. എന്റെ വൃദ്ധനായ അച്ഛനെ നോക്കൂ.. എന്റെ അമ്മയെ.. അവരെ ഈ സഗഭവം എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടാകും.. ഇതു പറഞ്ഞ് സ്മിത്ത് പൊട്ടിക്കരയുകയായിരുന്നു. ഈ സമയം സ്മിത്തിനെ തോളില്‍ തട്ടി സ്വന്തം മകനെ ആശ്വസിപ്പിച്ചത് അച്ഛന് പീറ്റര്‍ ആയിരുന്നു. ചേര്‍ത്തു പിടിച്ചുകൊണ്ട് പുറത്തേക്ക് പോയതും ആ നല്ല അച്ഛനായിരുന്നു.. മകന് സ്വന്തം രാജ്യത്തോട്, ക്രിക്കറ്റിനോട് ചെയ്തത് ചതി തന്നെയാണെങ്കിലും ആ ഏറ്റുപറച്ചിലില്‍ എല്ലാം ക്ഷമിച്ച് പിന്തുണയുമായി സ്മിത്തിനെ ചേര്‍ത്തുപിടിച്ചു പീറ്റര്‍.






