
കേവലം എട്ട് വയസുള്ള പെണ്‍കുട്ടിയെ സമാനതകളില്ലാത്ത പീഡനത്തിന് ശേഷം കൊലപ്പെടുത്തുക. ശേഷം പ്രതികള്‍ക്കായി പരസ്യമായി പ്രകടനം നടത്തുക. അതും ദേശീയ പതാകയുമേന്തി. ഇതില്പരം അശ്ലീലമായ കാഴ്ച മറ്റെന്തുണ്ട്. കശ്മീരില്‍ കൊല്ലപ്പെട്ട ആ കുരുന്നിനായി നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മനുഷ്യ പക്ഷത്ത് നില്ക്കുന്ന ഏവരും ഒരു വാക്കുകൊണ്ടെങ്കിലും പ്രതിഷേധവും രോക്ഷവും രേഖപ്പെടുന്നത്തുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് പുറത്തോ കശ്മീരിലെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പരസ്യമായി പ്രതികള്‍ക്ക് വേണ്ടി രംഗത്ത് വന്നുകഴിഞ്ഞു.
മറ്റെല്ലാവരേയും രാജ്യസ്നേഹത്തിന്റെ അളവുകോലില്‍ അളക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്ന സംഘപരിവാറിന് അക്രമികള്ക്ക വേണ്ടി ദേശീയ പതാക ദുരുപയോഗം ചെയ്യുന്നതില്‍ യാതൊരു ഉളുപ്പുമുണ്ടായില്ല. പ്രതികള്‍ക്കായി നടത്തിയ അനുകൂല പ്രകടനത്തില്‍ അണിനിരന്നവരില്‍ സ്ത്രീകളും ആ കുരുന്നിന്റെഅതേപ്രായത്തിലുള്ള ബാലികമാരും ഉണ്ടായിരുന്ന എന്നത് ഒട്ടും ഞെട്ടിക്കില്ല. കാരണം മതവെറിയും അന്യനെതിരായ വെറുപ്പും മാത്രം കുത്തിനിറച്ച മനസുകള്‍ക്ക് ഇതിലപ്പുറം ചെയ്യാനും യാതൊരു ചാഞ്ചല്യവുമുണ്ടാകില്ല.
കാരണം ആസിഫയെ പീഡിപ്പിച്ച് രസിച്ച, അവസാന ശ്വാസം നിലയ്ക്കുന്നതിന് മുന്‍പ് അവളെ ഒന്നുകൂടി ഭോഗിക്കണമെന്ന് ആഗ്രഹിച്ച അധമന് അവരില്‍പ്പെട്ടവനാണ്. ആ പെണ്‍കുട്ടി കൊല്ലപ്പെടേണ്ടവളും. അവളും കുടുംബവും ചെയ്ത തെറ്റ് ബ്രാഹ്മണ മേല്‍ക്കോയ്മയുള്ള പ്രദേശത്ത് താമസിക്കാനെത്തി എന്നതാണ്. മകളെ ഇഞ്ചിഞ്ചായി കൊന്നതിലൂടെ ആ കുടുംബത്തെ അടക്കം ഒരു തങ്ങള്‍ വെറുപ്പോടെ മാത്രം കാണുന്ന ഒരു വിഭാഗത്തെ അവിടെ നിന്ന് പലായനം ചെയ്യിക്കാനായി. മൃഗതുല്യരായ അക്രമികള്‍ ലക്ഷ്യമിട്ടത് എന്തോ അത് സാധിച്ചു.
ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ബലാത്സംഗവും തുടര്‍ന്ന് നടന്ന കൊലപാതകവും സംബന്ധിച്ച ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് പോലീസുകാരടങ്ങുന്ന ആറംഗ സംഘമാണ് അവളെ ക്രൂരമായി ഇല്ലാതാക്കിയത്. വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനായ സഞ്ജി റാമാണ് മുഖ്യസൂത്രധാരന്‍. ഇയാളുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. ജനുവരി പത്തിന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി. ക്ഷേത്രത്തിനുള്ളില്‍ ബന്ദിയാക്കി വച്ചാണ് പീഡിപ്പിച്ചത്.
ദിവസങ്ങളോളം ആഹാരവും വെള്ളവും നല്‍കാതെ മയക്കി കിടത്തി പീഡിപ്പിച്ചു. യു.പിയിലെ മീററ്റിലായിരുന്നയാളെ പോലും വിളിച്ചു വരുത്തി ആസിഫയെ പീഡിപ്പിച്ചു. ഇതിനിടെ കൃത്യമായ ഇടവേളകളില്‍ അവളെ മയക്കുമരുന്ന് കുത്തിവച്ച് മയക്കിയിരുന്നു. മാറി മാറി കാമപൂരണത്തിനായി ഉപയോഗിച്ച ശേഷം കൊലപ്പെടുത്തുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്യണമെന്ന് പറയാനും അവരില്‍ ചിലര്‍ക്ക് മടിയുണ്ടായില്ല. ഒടുവില്‍ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മരണം ഉറപ്പുവരുത്തുന്നതിന് അവളുടെ തലയില്‍ കല്ലിന് ഇടിക്കുകയും ചെയ്തു. കേവലം എട്ടു വയസുകാരി അനുഭവിച്ച പീഡനങ്ങളാണ് മേല്‍ വിവരിച്ചത്.
മനസാക്ഷിയുള്ള ആര്‍ക്കും ചിന്തിക്കാന്‍ പോലുമാകാത്ത ദേവനകള്‍ സമ്മാനിച്ച ഏഴ് ദിവസങ്ങള്‍. ഒറ്റപ്പെട്ട തുരുത്തുകളിലെങ്കിലും പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ പ്രതികളെ പിന്തുണയ്്ക്കാന്‍ അതിലേറെ ആളുകളുണ്ട് എന്നതാണ് നാം ജീവിക്കുന്ന കാലത്തെ പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. ഇതിന് മുന്‍പ് ഡല്‍ഹിയിലെ നിര്‍ഭയക്ക് വേണ്ടിയാണ് രാജ്യം പ്രതിഷേധിച്ചത്. എന്നാല്‍ നിര്‍ഭയയില്‍ നിന്ന് ആസിഫയിലെത്തുമ്പോള് പ്രതികളെ പിന്തുണയ്ക്കാനും പരസ്യമായി തെരുവിലിറങ്ങാനും ആളുണ്ടായിരിക്കുന്നു. നിര്‍ഭയയില്‍ നിന്ന് വ്യത്യസ്തമായി കശ്മീരില്‍ അവളുടെ ജീവനെടുക്കാന്‍ വിദ്വേഷം മാത്രം കൈമുതലായവരെ പ്രേരിപ്പിച്ചത് അവളുടെ മതം കൂടിയാണ്.
നിര്‍ഭയയില്‍ നിന്ന് 2018ല്‍ എത്തുമ്പോള്‍ രാജ്യത്ത് ഒരു മാറ്റവും അവകാശപ്പെടാനില്ല. മറിച്ച് പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടാനുള്ള കാരണത്തിലേക്ക് മതം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടുവെന്ന് മാത്രം. കശ്മീരിലെ സംഭവത്തില്‍ മതം കൂട്ടിച്ചേര്‍ക്കരുതെന്ന് പറയുന്നവരോട്, ആ പിഞ്ചുകുഞ്ഞിന് സമാനതകളില്ലാത്ത ക്രൂരത നല്കാന് നിങ്ങളെ പ്രേരിപ്പിച്ച ഒന്നാമത്തെ എന്നല്ല ഒരേയൊരു കാരണം അവളുടെ മതമാണ്. അട്ടപ്പാടിയില്‍ മധുവിനെ കൊന്ന അക്രമികളില്‍ ചിലരുടെ മാത്രം മതം വ്യക്തമാകുന്ന പോസ്റ്റിടുന്നവര്‍ക്ക് എന്തുകൊണ്ട് അവളുടെ മതം ചര്‍ച്ചയാകുന്നതില്‍ അസ്വസ്ഥത തോന്നണം.






