
മലയാളിയുടെ ആത്മാവില്‍ സംഗീതത്തിന്റെ തേനും വയമ്പും ചാലിച്ച അനുഗ്രഹീത ഗായികയായിരുന്നു എസ്. ജാനകി. ഭാവസാന്ദ്രമായ ആലാപനത്തിന്റെ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിച്ച ആ കണ്‌ഠനാദം മൗനത്തിന്റെ തടവറയിലേക്ക് ചേക്കേറുമ്പോള്‍, സംഗീതലോകം മഹാശൂന്യതയുടെ കയ്‌പ്പിലേക്ക് വീഴുകയാണ്. പതിറ്റാണ്ടുകളോളം പ്രണയത്തെയും വിരഹത്തെയും പ്രാര്‍ത്ഥനയെയും തന്റെ നാദവീചിയില്‍ പുനര്‍ജനിപ്പിച്ച മഹാപ്രതിഭ, ശീലുകള്‍ക്ക് ജീവന്റെ സ്‌പന്ദനമേകിയ മാന്ത്രികവഴികളാണ് അടച്ചുപൂട്ടിയിരിക്കുന്നത്. പാട്ടിന്റെ പാലാഴിയായി മലയാളിയുടെ സിരകളിലോടിയ ആ സ്വരമാധുരി ഇനി ഓര്‍മ്മകളുടെ നിത്യവസന്തത്തില്‍.
1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പല്ലപട്‌ലയിലാണ് എസ്. ജാനകി ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം അവരെ ചെന്നൈയിലെത്തിച്ചു. എ.വി.എം സ്‌റ്റുഡിയോയില്‍ സ്‌റ്റാഫ് ആര്‍ട്ടിസ്‌റ്റായി ജോലി ലഭിച്ച ജാനകിയമ്മയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി. അവിടെ ട്രാക്ക് പാടാനവസരം ലഭിച്ചത്, പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗായികയായി മാറുന്നതിലേക്കുള്ള ചവിട്ടുപടിയായി. ടി. ചലപതിറാവുവിന്റെ സംഗീതത്തില്‍ ഒരു തമിഴ് ഗാനം പാടിക്കൊണ്ടാണ് അവര്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് നാഗേശ്വരറാവു എന്ന സംഗീതസംവിധായകനാണ് അവരുടെ മാതൃഭാഷയായ തെലുങ്കില്‍ പാടാന്‍ അവസരം നല്‍കിയത്.
1957ല്‍ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുള്‍ മൂടുകയോ എന്‍ വാഴ്‌വില്‍... എന്ന ഗാനത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്. പിന്നീട് സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജുമായുള്ള കൂട്ടുകെട്ട് മലയാള സംഗീതചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായി മാറി. താരാട്ടു പാട്ടുകള്‍ പാടാന്‍ ജാനകിയമ്മയ്‌ക്കുള്ള വൈഭവം എടുത്തു പറയേണ്ടതാണ്. മലര്‍ കൊടി പോലെ, ഉണ്ണി ആരാരിരോ, ആരാരോ ആരിരാരോ തുടങ്ങിയവ അതില്‍ ചിലതു മാത്രം. 2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലെ 'ആഴക്കടലിന്റെ അങ്ങേക്കരയിലായ് നേരം വെളുക്കുന്ന മേട്ടില്‍' എന്ന ഗാനം കേട്ട് എത്രയോ കുരുന്നുകള്‍ മയങ്ങി. ജാനകിയമ്മയുടെ മലയാള ഗാനങ്ങളുടെ പട്ടികയില്‍ എന്നും പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന പാട്ടാണ് സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.... 1977ലെ മദനോത്സവം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരി- ഒ.എന്‍.വി. കുറുപ്പ്- എസ്.ജാനകി വസന്തം പെയ്‌തിറങ്ങിയപ്പോള്‍ ആ പാട്ട് തലമുറകളെത്തന്നെ പാട്ടിലാക്കി. ഐ.വി. ശശിയുടെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ അങ്ങാടി എന്ന ചിത്രത്തിലെ 'കണ്ണും കണ്ണും തമ്മില്‍' എന്ന പാട്ട് നൂറ്റാണ്ടിലെ തന്നെ പ്രണയഗാനങ്ങളുടെ ആദ്യ തട്ടില്‍ നില്‍ക്കുന്നു. 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ ജാനകിയമ്മ പാടിയ മിഴിയോരം നനഞ്ഞൊഴുകും എന്ന ഗാനം കേരളക്കരയില്‍ മഞ്ഞുകാലം തന്നെ സൃഷ്‌ടിച്ചു. 1980ല്‍ പുറത്തിറങ്ങിയ ചാമരം എന്ന ചിത്രത്തിലൂടെ നാഥന്റെ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്നപ്പോള്‍ ജാനകിയമ്മയുടെ സ്വരം കേരളക്കര കേട്ടത് ഹൃദയം കൊണ്ടാണ്.
ആ വര്‍ഷത്തെ മികച്ച ഗായികക്കുള്ള സംസ്‌ഥാന അവാര്‍ഡ് ഈ ഗാനത്തിനായിരുന്നു. (മഞ്ഞണിക്കൊമ്പില്‍, ഒരു മയില്‍പ്പീലിയായ് എന്നീ പാട്ടുകള്‍ക്കൊപ്പം). ആ പാട്ടിലുമുണ്ട് സവിശേഷമായ ജാനകി സ്‌പര്‍ശം. നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന്‍ കവിള്‍ തുടുത്തു, കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്‍... - അര്‍ദ്ധോക്‌തിയില്‍ പാടി നിര്‍ത്തുന്നു ഗായിക. നിമിഷ നേരത്തെ മൗനമാണ് പിന്നെ. മൗനത്തിനൊടുവില്‍ തെല്ലു ലജ്‌ജ കലര്‍ന്ന പ്രണയാര്‍ദ്രമായ ഒരു ചിരി. ചിരിക്ക് പിന്നാലെ ആത്മഗതം പോലെ മൂന്ന് വാക്കുകള്‍: ചാമരം വീശി നില്‍പ്പൂ.. ആ ചാമരത്തിന് ഗായിക പകര്‍ന്നുനല്‍കുന്ന വികാരം അനുപമം. ഒരു കാലഘട്ടത്തിലെ കാമുകിമാര്‍ക്ക് എല്ലാം ജാനകിയുടെ ശബ്‌ദമായിരുന്നു. അവര്‍ തങ്ങളുടെ പ്രാണനാഥനെ കാത്തിരുന്നതും കാമുകന്മാരെ കുറിച്ച് പാടിയതും ജാനികമ്മയുടെ ശബ്‌ദത്തിലായിരുന്നു. അഞ്‌ജനക്കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുരവാതിലില്‍ കാത്തിരുന്നു. (തച്ചോളി ഒതേനന്‍), മറ്റൊരാള്‍ തളിരിട്ട കിനാക്കള്‍തന്‍ താമരമാലയുമായി തന്റെ വിരുന്നുകാരനെ വിളിച്ചു (മൂടുപടം), മറ്റൊരു കാമുകി ഒരു കൊച്ചു സ്വപ്‌നത്തിന്റെ ചിറകുമായി അരികില്‍ എത്താന്‍ കൊതിക്കുന്നവള്‍ ആയി (തറവാട്ടമ്മ), അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികിലിരിക്കുമ്പോള്‍ ഏത് കവിത പാടണമെന്ന് ശങ്കിച്ചു മറ്റൊരു കാമുകി (പരീക്ഷ), താമരക്കുമ്പിള്‍പോലുള്ള ഹൃദയത്തില്‍ മധു പകരാന്‍ താതനോട് പ്രാര്‍ത്ഥിച്ചു വേറെ ഒരു കാമുകി (അന്വേഷിച്ചു കണ്ടെത്തിയില്ല). നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു... എസ് ജാനകിയുടെ എക്കാലത്തെയും മികച്ച പ്രണയഗീതങ്ങളില്‍ ഒന്ന്.
മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ-താരാട്ടു പാട്ടുകളില്‍ ഭൂരിഭാഗവും ജാനകിയമ്മയുടെ സ്വരമാധുരിയിലാണ് ആസ്വദിക്കപ്പെട്ടത്. തുമ്പി വാ (ഓളങ്ങള്‍)- ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന ഈ ഗാനം തലമുറകള്‍ കഴിഞ്ഞിട്ടും മലയാളിക്ക് പ്രിയങ്കരമാണ്. ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിദ്യാലയ ഓര്‍മകളെ ഉണര്‍ത്തുന്ന ഗാനമാണ് ഒരു വട്ടം കൂടി (ചില്ല്).
കുട്ടികളുടെ ശബ്‌ദത്തിലും കിളികളുടെ നാദത്തിലും പാടാനുള്ള ജാനകിയമ്മയുടെ പ്രത്യേക കഴിവ് മലയാള സിനിമയില്‍ ഏറെ പ്രയോജനപ്പെടുത്തപ്പെട്ടിട്ടുണ്ട്. തുഷാരബിന്ദുക്കളെ (ആലിംഗനം), യമുനേ നീയൊഴുകൂ (തുലാവര്‍ഷം), രാഗേന്ദുകിരണങ്ങള്‍ (അവളുടെ രാവുകള്‍), സന്ധ്യേ കണ്ണീരിലെന്തേ (മദനോല്‍സവം), തളിരിട്ട കിനാക്കള്‍ (മൂടുപടം), ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്) തുടങ്ങി മലയാളി എന്നും നെഞ്ചോടു ചേര്‍ത്ത എത്രയോ ഗാനങ്ങള്‍ ജാനകിയമ്മയുടെ ശബ്‌ദത്തിലൂടെയാണ് അമൃതവര്‍ഷമായി പെയ്‌തിറങ്ങിയത്. പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞ അവരുടെ ശബ്‌ദത്തില്‍ പിറന്ന ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് (ഓപ്പോള്‍), ആടിവാ കാറ്റേ (കൂടെവിടെ) തുടങ്ങിയ ഗാനങ്ങള്‍ തലമുറകള്‍ക്കിപ്പുറവും സംഗീതപ്രേമികള്‍ മൂളിക്കൊണ്ടിരിക്കുന്നു.
സുധീപ് എസ്. കടവല്ലൂര്‍




