
സംഗീതത്തില്‍ ഔദ്യോഗിക പരിശീലനമില്ലാത്ത ഗായിക... ലോകപ്രശസ്തരായ പല ഗായകരും പാടാന്‍ മടിച്ച ഒരു പാട്ട് നിഷ്പ്രയാസം പാടി ഫലിപ്പിച്ച ഗാനകോകിലം... അതാണ് തെന്നിന്ത്യന്‍ സംഗീത ലോകത്ത് ഏഴു പതിറ്റാണ്ടിലേറെയായി 'വാനമ്പാടി'യായി തിളങ്ങിനിന്ന എസ്. ജാനകിയെ വേറിട്ടുനിര്‍ത്തുന്നത്. ജാനകിയമ്മയുടെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് അഞ്ചു പതിറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ 'ശിങ്കാര വേലനെ ദേവാ' എന്ന തമിഴ് ഗാനം.
'ശിങ്കാര വേലനെ ദേവാ' എന്ന പാട്ടിന്റെ ജനനം
1962 ജനുവരിയില്‍ പുറത്തിറങ്ങിയ 'കൊഞ്ചും സലങ്കൈ' എന്ന വന്‍ ബജറ്റ് ചിത്രത്തിലെ സോളോ ഗാനമാണ് ജാനകിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എം.വി. രാമന് സംവിധാനം ചെയ്ത ഈ ചിത്രം ശാസ്ത്രീയ സംഗീതത്തിനും നൃത്തത്തിനുമുള്ള സമര്‍പ്പണമായിരുന്നു. ജെമിനി ഗണേശനും സാവിത്രിയുമായിരുന്നു പ്രധാന വേഷങ്ങളില്‍. എസ്.എം. സുബ്ബയ്യ നായിഡു ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്.
തുടക്കത്തില്‍, തിരുജ്ഞാനസംബന്ധരുടെ പ്രശസ്തമായ 'മന്തിരമാവത് നീറു...' എന്ന ഭക്തിഗാനം സിനിമയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി പ്രശസ്ത നാദസ്വര വിദ്വാന് കാരുക്കുറിച്ചി അരുണാചലത്തെ സ്റ്റുഡിയോയിലേക്കു ക്ഷണിക്കുകയും അദ്ദേഹം 'ആഭേരി' രാഗത്തില്‍ ഈ ഗാനത്തിന്റെ ട്യൂണ്‍ നാദസ്വരത്തില്‍ വായിച്ചു റെക്കോഡ് ചെയ്യുകയും ചെയ്തു.
നാദസ്വര സംഗീതം റെക്കോഡ് ചെയ്തശേഷമാണ് ഇതിനൊപ്പം പാടാന്‍ അനുയോജ്യമായ ഒരു ശബ്ദം സംഗീത സംവിധായകന് തെരഞ്ഞത്. ഉയര്‍ന്ന പിച്ചിലുള്ള പാട്ടായതിനാല്‍ അക്കാലത്തെ പ്രമുഖ ഗായകരായ പി. ലീല, പി. സുശീല, എം.എല്‍. വസന്തകുമാരി എന്നിവരെല്ലാം ഒഴിഞ്ഞുമാറി. തമിഴ് ഉച്ചാരണം ശരിയാകില്ലെന്നു പറഞ്ഞു ലതാ മങ്കേഷ്കര്‍ പോലും ഈ അവസരം നിരസിച്ചു. ഒടുവില്‍ വിഖ്യാത ഗായിക പി. ലീലയാണ് അക്കാലത്ത് അത്രയൊന്നും അറിയപ്പെടാതിരുന്ന എസ്. ജാനകിയുടെ പേരു നിര്‍ദേശിച്ചത്.
കര്‍ണാടക സംഗീതത്തില്‍ ഔപചാരിക പരിശീലനമില്ലാതിരുന്നിട്ടും, തെലുങ്ക് മാതൃഭാഷയായ ജാനകി ചടുലമായ തമിഴിലുള്ള ഈ വെല്ലുവിളി ധൈര്യത്തോടെ ഏറ്റെടുത്തു. പിന്നീടു സിനിമയിലെ രംഗത്തിന് അനുയോജ്യമാക്കാന്‍ 'തിരുനീറിനെ'ക്കുറിച്ചുള്ള വരികള്‍ മാറ്റി പകരം കു.മാ. ബാലസുബ്രഹ്മണ്യത്തോടു പുതിയ വരികള്‍ എഴുതാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ആ ഈണത്തിന് അനുയോജ്യമായി ഭക്തിയും ശൃംഗാരവും കലര്‍ന്ന 'ശിങ്കാര വേലനെ ദേവ' എന്ന പ്രശസ്ത ഗാനം പിറന്നത്. ജാനകി അത് അതിമനോഹരമായി പാടുകയും ചെയ്തു.
രണ്ടു ടേപ്പുകള്‍ കൈകൊണ്ട് മുറിച്ചൊട്ടിച്ച അത്ഭുതം
ഗായകരുടെയും സംഗീതജ്ഞരുടെയും ട്രാക്കുകള്‍ പ്രത്യേകം റെക്കോഡ് ചെയ്ത് മിക്സ് ചെയ്യുന്നത് ഇന്നു സാധാരണമാണ്. എന്നാല്‍, അക്കാലത്ത് എല്ലാവരും ഒരുമിച്ച് സ്റ്റുഡിയോയില്‍ അവതരിപ്പിച്ച് റെക്കോഡ് ചെയ്യണമായിരുന്നു.
ഈ ഗാനത്തില്‍ ജാനകി പാടിയ പാട്ടും കാരുക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വര സംഗീതവും വെവേറെയാണ് റെക്കോഡ് ചെയ്തിരുന്നത്. ഇവ രണ്ടും ഒരുമിപ്പിക്കാന്‍ വിദ്വാനെ വീണ്ടും വിളിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല.
ഈ ഘട്ടത്തിലാണ് സ്റ്റുഡിയോയിലെ സൗണ്ട് എന്‍ജിനീയറായ രാജു ഒരു പരീക്ഷണം നടത്തിയത്. അദ്ദേഹം രണ്ട് ടേപ്പുകളും സ്വന്തം കൈകൊണ്ട് കൃത്യമായി മുറിച്ചൊട്ടിച്ച് ഒരൊറ്റ ഗാനമാക്കി മാറ്റി.
മാനുവലായി എഡിറ്റ് ചെയ്ത ഈ പതിപ്പ് വലിയ അത്ഭുതമായി മാറുകയും ജാനകി എന്ന ഗായികയെ ലോകപ്രശസ്തയാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ടൊറന്റോയില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ ജാനകിയമ്മ ഈ ഗാനം വേദിയില്‍ പാടുകയുണ്ടായി.
സന്ധിവാതം കാരണം തറയില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ കസേരയിലിരുന്നു പാടിയതിന് അന്ന് കൂടെ നാദസ്വരം വായിച്ച വിദ്വാനോടും സദസിനോടും അവര്‍ ക്ഷമചോദിച്ചിരുന്നു.
അഞ്ച് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തലമുറകളെ ഭേദിച്ച് ഇന്നും ഈ ഗാനം ജനഹൃദയങ്ങളില്‍ നിലനില്ക്കുന്നു. ഇന്നത്തെ കാലത്തെ പുതിയ യുവ ഗായകര്‍ പോലും തങ്ങളുടെ പാടാനുള്ള കഴിവിന്റെയും ശബ്ദനിയന്ത്രണത്തിന്റെയും ആത്യന്തിക പരീക്ഷണമായി തെരഞ്ഞെടുക്കുന്നത് എസ്. ജാനകി പാടി അനശ്വരമാക്കിയ 'ശിങ്കാര വേലനെ ദേവാ'യാണ്.
ശബ്ദത്തിലെ മാന്ത്രികതയും 'രാമു' എന്ന തണലും
കഥാപാത്രങ്ങളുടെ പ്രായത്തിനനുസരിച്ചു ശബ്ദം ക്രമീകരിക്കാനുള്ള അസാധാരണമായ കഴിവു ജാനകിയമ്മയ്ക്ക് എപ്പോഴുമുണ്ടായിരുന്നു. '16 വയതിനിലേ' എന്ന ചിത്രത്തിലെ 'സെന്തൂര പൂവേ' എന്ന ഗാനം പാടുമ്പോള്‍ അവര്‍ക്കു നാല്‍പ്പതുകളിലായിരുന്നു പ്രായം. എന്നാല്‍, നായികയായ ശ്രീദേവിയുടെ കൗമാരപ്രായത്തിന്റെ പ്രസരിപ്പ് മുഴുവന്‍ ആ ശബ്ദത്തില്‍ കൊണ്ടുവരാന്‍ ജാനകിക്ക് കഴിഞ്ഞു.
ഈ ഗാനത്തിനാണ് അവര്‍ക്ക് ആദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ ഔദ്യോഗിക പരിശീലനമില്ലാതെ നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയ മറ്റൊരു പാട്ടുകാരി ഒരുപക്ഷേ ചരിത്രത്തില്‍ വേറെയുണ്ടാവില്ല.
സാധാരണക്കാരിയില്നിന്നു യുഗപ്രഭാവയായ ഗായികയിലേക്കുള്ള ജാനകിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ ഭര്‍ത്താവ് വി. രാംപ്രസാദിന്റെ (രാമു) വലിയ പങ്കുണ്ടായിരുന്നു.
ജാനകി ഒരു വേദിയില്‍ പാടുന്നതു കണ്ട് ഇഷ്ടപ്പെട്ടായിരുന്നു വിവാഹം. 1956ല്‍ ഇവര്‍ വിവാഹിതരായി. വിവാഹശേഷം ജാനകിയുടെ എല്ലാ റെക്കോഡിങ് സെഷനുകളിലും അദ്ദേഹം കൂടെപ്പോകുകയും അവരുടെ സംഗീത ജീവിതത്തിനായി സ്വന്തം ജീവിതം മാറ്റിവയ്ക്കുകയും ചെയ്തു.
ഭര്‍ത്താവിന്റെ മരണശേഷം കൂടുതല്‍ സമയവും എസ്. ജാനകി പ്രാര്‍ഥനകളില്‍ മുഴുകി. ഇതോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.
ജി. അരുണ്‍




