
തിരുവനന്തപുരം: ഇത്തരം ഒരു സംഭവം ലോകത്തിന്റെ ഏതു കോണില്‍ വേണമെങ്കിലും ഉണ്ടാകാമെന്നും അതിന്റെ പേരില്‍ ആരും കേരളത്തെ പഴിക്കരുതെന്നും മരണമടഞ്ഞ വിദേശവനിത ലിഗയുടെ ഭര്‍ത്താവ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാന്‍ ആരും അറച്ചും മടിച്ചും നില്‍ക്കരുത്. കുറ്റവാളിയെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആന്‍ഡ്രൂസ് പറഞ്ഞു. അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കിയവര്‍ക്ക് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു.
ലിഗയെ അന്വേഷിക്കുമ്പോള്‍ കിട്ടിയ നന്മയും സ്നേഹവും മറ്റൊരിടത്തു നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. സംശയാസ്പദമായ സാഹചര്യം ഉണ്ടെങ്കില്‍ ലിഗയുടെ മൃതദേഹം ലാത്വിയയിലെത്തിച്ചു വിശദപരിശോധന നടത്തുമെന്നു സഹോദരി ഇല്‍സി വ്യക്തമാക്കി. മരണം ആത്മഹത്യയാക്കുകയാണെങ്കില് പുനര്പോസ്റ്റ്മോര്ട്ടം ആവശ്യപ്പെടും. തന്റെ സഹോദരിയുടേതു അസ്വാഭാവികമരണമാണെന്നും ഈ ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന വാശിയിലാണു താന്‍ പോരാട്ടത്തിനിറങ്ങുന്നതെന്നും അവര്‍ പറഞ്ഞു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ മരണം സംഭവിക്കുമായിരുന്നില്ല. മരണത്തിലെ ദുരൂഹത നീക്കുന്നതിനു ഏതറ്റംവരെയും പോരാടും.
മരണത്തെക്കുറിച്ചു ഉന്നതതല അന്വേഷണത്തിനു ഉത്തരവിട്ട ഡി.ജി.പിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എന്നാല്‍, ലിഗയെ കാണാതായ സമയത്ത് ചില പോലീസുകാരില്‍നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനം മരണത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആവര്‍ത്തിക്കരുത്. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഡി.ജി.പിയെ കണ്ടതു വളരെ സമയം കാത്തുനിന്നശേഷമാണ്.
പോലീസിനു മുന്നിലെത്തുന്നവരോടു മൃദുസമീപനം ഉണ്ടാകണം. പരാതികള്‍ സൗമ്യമായി കേള്‍ക്കണം. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു അവര്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെക്കുറിച്ചു കേട്ടുകേള്‍വിപോലുമില്ലാത്ത അവര്‍ എങ്ങനെ ആറുകിലോമീറ്ററനപ്പുറം എത്തിയെന്നതിനെക്കുറിച്ചു അന്വേഷണം വേണം. ഈ പ്രദേശത്ത് മുമ്പും മരണങ്ങള് നടന്നിട്ടുണ്ട്.
മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ലിഗയുടേതല്ല. ആവശ്യത്തിന് പണം െകെയിലില്ലാത്ത ലിഗ എങ്ങനെ പുതിയ ജാക്കറ്റ് വാങ്ങും. കോട്ടയത്തുനിന്നു കാണാതായ ജസ്ന എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും സമാനമായ അലംഭാവമാണുണ്ടായത്.- ഇല്‍സി ആരോപിച്ചു.






