
ചെങ്ങന്നുര്‍: ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ചെങ്ങന്നൂരില്‍ വോട്ടെണ്ണല്‍ ആറു പഞ്ചായത്തുകളില്‍ പൂര്‍ത്തിയായപ്പോള്‍ ഒരിടത്തു പോലും പിന്നിലാകാതെ ആറിലും മുന്നിലെത്തിയത് എല്‍ഡിഎഫ്. കൂട്ടത്തില്‍ ജന്മനാടായ മുളക്കുഴയും ശക്തമായ ഇടതുപശ്ചാത്തലമുള്ള മാന്നാറും സജി ചെറിയാന് നല്‍കിയത് വന്‍ ഭുരിപക്ഷം. ബിജെപി ആഭിമുഖ്യമുള്ള തിരുവന് വണ്ടൂര്‍ പോലും ഒപ്പം നിന്നു. പോസ്റ്റല്‍ വോട്ടിലും സമ്പൂര്‍ണ്ണാധിപത്യം എല്‍ഡിഎഫ് നേടി.
വോട്ടെണ്ണല്‍ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ സജി ചെറിയാന് കഴിഞ്ഞ തവണത്തെ ലീഡ് മറികടന്നു. കഴിഞ്ഞ തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രാമചന്ദ്രന് നേടിയത് 7,983 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. എണ്ണല്‍ പൂര്‍ത്തിയായ എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് മേല്ക്കോയ്മായിരുന്നു. മാന്നാറില്‍ 2629 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് പാണ്ടനാട്ട് 498 വോട്ടുകളുടെ ഭൂരിപക്ഷവും ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവന്‍വണ്ടൂരില്‍ 208 വോട്ടുകളുടെയും യുഡിഎഫ് മേല്‍ക്കോയ്മയുളള ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ 753 വോട്ടുകളുടെ ഭൂരിപക്ഷവും നേടി. ജന്മദേശമായ മുളക്കുഴ 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് നല്‍കിയത്. ആലയില്‍ 866 വോട്ടുകളുടെ ഭൂരിപക്ഷം നല്കി.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ സജി ചെറിയാന് ലീഡ് വിടാതെ തന്നെ മുമ്പോട്ട് പോയി. ആദ്യം എണ്ണിയ തപാല്‍ വോട്ടുകളില്‍ 40 വോട്ടുകളില്‍ എല്ലാ വോട്ടുകളും സജി ചെറിയാന് കിട്ടി. നാലു സര്‍വീസ് വോട്ടുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിനും രണ്ടു വോട്ടുകള്‍ യുഡിഎഫിനും കിട്ടി. 799 തപാല്‍ വോട്ടുകളായിരുന്നു ചെങ്ങന്നൂരില്‍ എണ്ണേണ്ടിയിരുന്നത്. എന്നാല്‍ തപാല്‍ സമരം മൂലം വോട്ടുകള്‍ എണ്ണാന്‍ കിട്ടിയില്ല. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷേ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി.






