തിരുവനന്തപുരം: സ്ത്രീ വിരുദ്ധ നിലപാടുള്ള താരങ്ങളെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് സംവിധായകന് ഡോ. ബിജു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഡോ. ബിജു കത്തയച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറിയില്‍ അംഗമായിരുന്നു ഡോ. ബിജു.
ഡോ. ബിജു മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട കേരളാ മുഘ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും അടിയന്തര ശ്രദ്ധയ്ക്ക്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗമായി പ്രവർത്തിച്ച ഒരാൾ ആണ് ഞാൻ. ഒരുപക്ഷേ കേരള സംസ്ഥാന അവാർഡിന്റെ ചരിത്രത്തിൽ യാതൊരു വിവാദങ്ങളും ഇല്ലാതെയുള്ള ആദ്യ അവാർഡ് നിർണ്ണയം ആയിരിന്നു കഴിഞ്ഞ വര്‍ഷത്തേത്. ഈ വർഷത്തെ സംസ്ഥാന പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണല്ലോ.
ഈ അവസരത്തിൽ ഒന്ന് രണ്ട് കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തട്ടെ. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി സംസ്ഥാന പുരസ്കാര വിതരണ ചടങ്ങ് ചില സ്വകാര്യ ടെലിവിഷൻ അവാർഡ് ഷോ പോലെ താര ഷോ ആയാണ് നടത്തുന്നത്. പുരസ്കാരം നേടിയവർക്ക് പോലും അർഹമായ പ്രാധാന്യം നൽകാതെ താരങ്ങളെ ആനയിച്ചു കൊണ്ടു വന്നും അവരുടെ ഫാൻസ് എന്ന അക്രമ ആസാംസ്കാരിക കൂട്ടങ്ങൾക്ക് ആർപ്പ് വിളിക്കാനുള്ള കൂത്തരങ്ങായും സംസ്ഥാന പുരസ്കാര ചടങ്ങ് മാറിപ്പോയി. മാത്രവുമല്ല താര ഷോ മാതൃകയിൽ മിമിക്സ് പരേഡും ഡാൻസും കുത്തിനിറച്ച മാമാങ്കം ആക്കി അവാർഡ് വിതരണം മാറ്റുകയും ചെയ്തു. കടുത്ത വംശീയതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ മിമിക്രികൾ ആണ് പലപ്പോഴും ആ വേദിയിൽ ഉണ്ടായത്. ഇത് മാറ്റി പുരസ്കാര വിതരണം സാംസ്കാരികമായ ഒരു ചടങ്ങ് ആയി മാറ്റണം എന്ന് ഞങ്ങൾ പലതവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതാണ്. ഇപ്പോൾ മലയാള സിനിമയിൽ അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഇത്രമാത്രം സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവും ആരാഷ്ട്രീയവുമായ നിലപാടുകൾ എടുത്ത ആ സംഘടനയുടെ തലപ്പത്ത് മൂന്ന് ഇടത് പക്ഷ ജനപ്രതിനിധികൾ ഉള്ള വിവരം അറിയാമല്ലോ. അവർ ഉൾപ്പെടെ ഈ സ്ത്രീ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണച്ച ഒരു താരത്തെയും അതിഥികളോ ആതിഥേയരോ ആയി സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ ഔദ്യോഗികമായി ഉൾപ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു. കൊല്ലത്ത് ശ്രീ മുകേഷ് എം എൽ എ യുടെ നേതൃത്തത്തിൽ ഈ പരിപാടി നടത്താനുള്ള നിലവിലുള്ള നീക്കം ഉപേക്ഷിക്കണം. അമ്മയുടെ ഭാഗമായ ശ്രീ മുകേഷ്, ശ്രീ ഇന്നസെൻറ്റ്, ശ്രീ ഗണേഷ് എന്നിവരെ ഈ സാംസ്കാരിക പരിപാടിയുമായി സഹകരിപ്പിക്കാതിരിക്കാനുള്ള രാഷ്ട്രീയ സാംസ്കാരിക ആർജ്ജവം സർക്കാർ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇവർ പങ്കെടുക്കുന്ന ഒരു ചടങ്ങിൽ വെച്ച് ഈ പുരസ്കാരം ഏറ്റു വാങ്ങാൻ ധാർമികമായി ബുദ്ധിമുട്ടുള്ളതായി പല പുരസ്കാര ജേതാക്കളും ഇതിനോടകം പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പുരസ്കാരം ലഭിച്ച താരങ്ങളും സാങ്കേതിക പ്രവർത്തകരും ആണ് അവാർഡ് വിതരണ ചടങ്ങിലെ പ്രധാന താരങ്ങൾ. അല്ലാതെ ഷോയുടെ ഗ്ലാമർ കൂട്ടാൻ വേറെ താരങ്ങളെ കൊണ്ടു വരുന്ന രീതി അവസാനിപ്പിക്കണം. ഈ വർഷത്തെ പുരസ്കാര ദാന ചടങ്ങിൽ പുരസ്കാരം കിട്ടിയവർ അല്ലാത്ത താരങ്ങളെ വേദിയിൽ അതിഥികൾ ആയി ക്ഷണിക്കരുത്. ഇത്രയേറെ സ്ത്രീ വിരുദ്ധമായ നിലപാടുകൾ പുലർത്തുന്ന അമ്മ സംഘടനയിലെ താരങ്ങളെ ഒരു കാരണവശാലും സർക്കാർ ഇത്തരം ഒരു ചടങ്ങിൽ വേദിയിൽ അതിഥികളായി വിളിക്കരുത്. വംശീയതയും സ്ത്രീ വിരുദ്ധതയും നിറഞ്ഞ ബഡായി ബംഗ്ളാവുകളുടെ മിമിക്രി വേദി ആയി സംസ്ഥാനത്തിന്റെ പരമോന്നത സിനിമാ പുരസ്കാരം നൽകുന്ന ഒരു വേദിയെ മാറ്റരുത് എന്ന് അപേക്ഷിക്കുന്നു.പുരസ്കാര ജേതാക്കൾ അല്ലാതെ വേദിയിൽ ക്ഷണിക്കപ്പെട്ട അതിഥികളായി അമ്മയുടെ ഭാഗമായ ഈ മൂന്ന് ജനപ്രതിനിധികളോ മറ്റേതെങ്കിലും താരങ്ങളെയോ പങ്കെടുപ്പിക്കും എങ്കിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ അത് നിശ്ചയിച്ച ജൂറി അംഗങ്ങളിൽ ഒരാൾ എന്ന നിലയിൽ പങ്കെടുക്കാൻ ധാർമികമായി ബുദ്ധിമുട്ടുണ്ടാകും എന്ന വിവരം അറിയിച്ചു കൊള്ളട്ടെ






