
ഇടുക്കി: കൊലപാതകത്തിന്റെ സമയം ഗണിച്ച് കൊടുത്തത് അടിമാലിയിലെ ഒരു ജ്യോത്സ്യന്. ഇന്നലെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്ത കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി അനീഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാളും കേസില്‍ പ്രതിയാകുമെന്നാണ് സൂചന.
ആറ് മാസം മുമ്പ് ആസൂത്രണം ചെയ്ത കൊലപാതകത്തിനായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് അനീഷ് വെളിപ്പെടുത്തി. ജൂലൈ 29 ഞായറാഴ്ച അര്‍ദ്ധരാത്രി കമ്പകക്കാനത്തെത്തിയ അനീഷും സുഹൃത്ത് ലിബീഷും ശബ്ദമുണ്ടാക്കി കൃഷ്ണനെ വീടിന് പുറത്തിറക്കിയ ശേഷം തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൃഷ്ണനെ ആദ്യം ആക്രമിച്ചത് താനാണെന്ന് അനീഷ് മൊഴി നല്‍കിയിട്ടുണ്ട്. പിന്നാലെ വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും മൃഗീയമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിന് മുമ്പ് പ്രതികള്‍ ആസിഡ് ഒഴിച്ചു. മൃതദേഹങ്ങള്‍ കുഴിയിലിട്ടാണ് ആസിഡ് ഒഴിച്ചത്. സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്യുന്നതിന് മുമ്പ് അപമാനിച്ചെന്നും പോലീസ് പറഞ്ഞു.
കമ്പകക്കാനം കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്ജുന് എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനു പിന്നിലെ ആട്ടിന്‍ കൂടിനു സമീപം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനുമായി ബന്ധപ്പെട്ട നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ അന്വേഷണം പ്രതികളായ അനീഷിലേക്കും ലിബീഷിലേക്കും എത്തിയത്.
കഴിഞ്ഞ 29 നു രാത്രി ഇരുവരും ചേര്‍ന്ന് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടുപ്രതി വെളിപ്പെടുത്തിയിരുന്നു. അനീഷാണ് കൊലപാതകത്തിന് മുന്‍കൈ എടുത്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കൊലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായിരുന്ന അനീഷ് മന്ത്രസിദ്ധികള്‍ സ്വന്തമാക്കുന്നതിനായിരുന്നു കൊലപാതകം നടത്തിയത്. ഇതിനായി സുഹൃത്ത് ലിബീഷിനെയും ഒപ്പം കൂട്ടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളും കൂട്ടുപ്രതി ലിബീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.






