
'ഇന്ത്യന്‍ ഹോക്കി ടീമിന്റെ നിലവാരം കൂടിയതാണോ, അതോ എതിരാളികളായ ടീമുകളുടെ മൊത്തം നിലവാരം തീരെ തകര്‍ന്നു പേയതാണോ എന്നറിയില്ല.' ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസില്‍ നിന്നും കേള്‍ക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ വാര്‍ത്തകളെല്ലാം രാജ്യത്തെ ഹോക്കി ആരാധകര്‍ക്ക് ചെറിയ സന്തോഷമല്ല നല്‍കുന്നത്. ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ പുരുഷടീം എതിരാളികള്ക്കിട്ടെല്ലാമായി അടിച്ചുകൂട്ടിയത് 76 ഗോളുകളാണ്. ഇതില്‍ ഹോങ്കോംഗിനെതിരേ 26-0 എന്ന വമ്പന്‍ ജയത്തിന്റെ റെക്കോഡും വരും.
അപാരഫോമില്‍ ഇന്ത്യ അല്‍പ്പമെങ്കിലും ബഹുമാനിച്ചത് ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയയെ മാത്രമായിരുന്നു. ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ ടീം കളിച്ച വെറും അഞ്ചു മത്സരങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റില്‍ വീണതാകട്ടെ കൊറിയ അടിച്ച മൂന്ന് ഗോള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്നലെ ശ്രീലങ്കയെ എതിരില്ലാത്ത 20 ഗോളിന് കൂടി തകര്‍ത്തതോടെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി അഞ്ചു കളി ജയിച്ചു കയറി. ആദ്യം ഇന്തോനേഷ്യയ്ക്കിട്ടായിരുന്നു പണി. 17 ഗോളുകള്‍. തൊട്ടുപിന്നാലെ ഹോങ്കോംഗിനെതിരേ വമ്പന്‍ വിജയത്തിന്റെ റെക്കോഡ് തിരുത്തി. 26 ഗോളുകള്‍ക്ക് തകര്‍ത്ത് അമേരിക്കയ്ക്ക് എതിരേ നേടിയ 24-1 എന്ന ഗോളുകളുടെ വിജയറെക്കോഡാണ് തിരുത്തിക്കുറിച്ചത്.
ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ ഇതിഹാസതാരം ധ്യാന്‍ചന്ദ്, രൂപ്സിംഗ്, ഗൂര്‍മീത് സിംഗ് മാരുടെ നേതൃത്വത്തില്‍ 1932 ലാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കുറിച്ചത്. 86 വര്‍ഷം നീണ്ടു നിന്ന ഈ റെക്കോഡാണ് ഹോങ്കോംഗിനെതിരേ ഇന്ത്യ നേടിയത്. അതേസമയം ഇന്ത്യ കയ്യാളിയിരുന്ന ഏറ്റവും വലിയ ജയത്തിന്റെ ഈ റെക്കോഡ് 1994 ല്‍ ന്യൂസിലന്റ് തിരുത്തിക്കുറിച്ചു. സമോവയ്ക്കിട്ട് 36-1 ഗോളടിച്ചു. ജക്കാര്‍ത്തയില്‍ മൂന്നാമത്തെ മത്സരത്തില്‍ ജപ്പാനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. വലയില്‍ എട്ടു ഗോളുകള്‍ നിക്ഷേപിച്ചു. അടുത്ത ഊഴം മുന്‍ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയായിരുന്നു. മികച്ച ഫോമിലുള്ള ഇന്ത്യയ്ക്ക് മുന്നില്‍ പിടിച്ചു നില്ക്കാന് കഴിയാതെ 5-3 ന് കൊറിയയും വീണതോടെ അവസാന പൂള് മത്സരം ചൊവ്വാഴ്ചയായിരുന്നു.
അയല്‍ക്കാരായ ശ്രീലങ്കയുടെ വലയില്‍ അടിച്ചുകയറ്റിയത് 20 ഗോളുകളാണ്. അഞ്ചു മത്സരങ്ങളിലും കൂടി ഇന്ത്യന്‍ ടീമിനായി 12 ഗോള്‍ നേടിയ രൂപീന്ദര്‍ പാല് സിംഗാണ് ടീമിലെ ടോപ് ഗോള്‍ സ്കോറര്‍. 200 ാം മത്സരം ദ്വപ് രാജ്യത്തിനെതിരേ കളിച്ച രൂപീന്ദര്‍ മൂന്ന് ഗോള്‍ നേടിയപ്പോള്‍ ആകാശ്ദീപ് സിംഗ് അടിച്ചത് ആറു ഗോളുകളായിരുന്നു. ഇതുവരെ ടീമിലെ 13 കളിക്കാര്‍ ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു. രണ്ടു ക്വാര്‍ട്ടറുകളില്‍ മാത്രമാണ് നായകന് ഗോള്‍കീപ്പര്‍ ശ്രീജേഷ് കളിച്ചതെന്നതായിരുന്നു മറ്റൊരു സവിശേഷത.





