
പാലക്കാട് : ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ലൈംഗിക പീഡനാരോപണത്തില്‍ യുവതിയുടെ ലക്ഷ്യം പാര്‍ട്ടി നടപടി തന്നെയെന്ന് സൂചന. ആരോപണത്തില്‍ യുവതി ഇതുവരെ നിയമസംവിധാനത്തെ സമീപിച്ചിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ പോലീസ് കേസ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണം പുറത്തു വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും പരാതിക്കാരി ആരെന്ന് പോലീസിന് പോലും അറിയില്ല.
ലൈംഗികപീഡന കേസുകളില്‍ പോക്സോ നിയമപ്രകാരമേ പോലീസിന് നേരിട്ട് കേസെടുക്കാനാകൂ. അല്ലാത്തവയില്‍ ഇര നേരിട്ട് പരാതി നല്‍കുകയോ ചുമതലപ്പെടുത്തുന്നയാള് പരാതി കൊടുക്കുകയോ വേണം. ഈ കേസില്‍ യുവതി പോലീസിനെ സമീപിച്ചിട്ടില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാഴ്ച മുമ്പ് യുവതി പാര്‍ട്ടി നേതൃത്വത്തിനാണ് പരാതി നല്‍കിയത്. ബൃന്ദാകാരാട്ടിന് നല്കിയ പരാതിയില്‍ നടപടി ഉണ്ടാകാതെ വന്നതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ മെയിലായി അയയ്ക്കുകയും അത് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.
അതേസമയം പരാതി നല്‍കിയിട്ടുണ്ട് എന്നല്ലാതെ പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന പരാതിയുടെ ഉള്ളടക്കം എന്താണെന്ന് പോലും വാര്‍ത്ത പുറത്തു വിട്ട മാധ്യമങ്ങള്‍ക്കോ പോലീസില്‍ പരാതി നല്കിയ സംഘടനകള്‍ക്കോ വ്യക്തമല്ല. യുവജനസംഘടനകളുടെ പരാതി തൃശൂര്‍ റേഞ്ച് ഐജി മലപ്പുറം എസ്പിയ്ക്ക് കൈമാറിയിട്ടുണ്ടെങ്കിലും പരാതിയില്‍ കേസെടുക്കണമെങ്കിലൂം പെണ്‍കുട്ടി പരാതിപ്പെടുകയോ അവരില്‍ നിന്നും മൊഴിയെടുക്കുകയോ ചെയ്യാതെ കേസെടുക്കാന്‍ കഴിയില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ എംഎൽഎയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
നിയമസഭയുടെയും സ്പീക്കറുടെയും പ്രത്യേക സംരക്ഷണം എംഎൽഎയ്ക്ക് ഇക്കാര്യത്തിൽ ലഭിക്കുമെന്നു കരുതാനാവില്ല. പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ സിആർപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനു പൊലീസിന് അറസ്റ്റ് ചെയ്യാം. ജാമ്യം കിട്ടാൻ പ്രയാസമുള്ള വകുപ്പാണിത്. പരാതിക്കാരിയെ നേരിട്ടു കണ്ട് വിവരങ്ങൾ തേടി കേസെടുക്കാൻ വനിതാ കമ്മിഷന് ആവശ്യപ്പെടാം. എന്നാൽ സ്വമേധയാ കേസെടുക്കാനില്ലെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വ്യക്തമാക്കിക്കഴിഞ്ഞു.
നിലവിലെ സ്ഥിതിയില്‍ പ്രാഥമികാന്വേഷണം മാത്രമാണ് പോലീസിന് സാധ്യമായിരിക്കുന്ന കാര്യം. ഇക്കാര്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസും ബിജെപിയും പരാതി പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്ക്കുമ്പോള് തനിക്കെതിരേയുള്ള ഗൂഡാലോചന എന്നാണ് ശശി പറയുന്നത്. പാര്‍ട്ടിയിലെ പുതിയ ചേരിക്കെതിരേയും ജില്ലയിലെ പ്രമുഖ ഘടകകക്ഷി നേതാവിനെതിരേയുമാണ് ശശിയുടെ ആരോപണമുന. പെണ്‍കുട്ടി പാര്‍ട്ടിക്ക് മാത്രം പരാതി നല്‍കിയത് ശശിക്കെതിരേ പാര്‍ട്ടിനടപടി എന്ന ലക്ഷ്യത്തോടെയാണെന്നാണ് സൂചന. ഇതിന് പാര്‍ട്ടിക്കകത്തുനിന്നുതന്നെ പിന്തുണയുണ്ടെന്നാണ് വിവരം.






