
കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ. പ്രവര്ത്തകന് അഭിമന്യുവിന്റെ നെഞ്ചില്‍ കഠാരയാഴ്ത്തിയതു പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ ഗ്രൂപ്പ് അംഗം പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമെന്നു സൂചന. തോപ്പുംപടിയില്‍ തട്ടുകട നടത്തിക്കൊണ്ടിരുന്ന ഇയാള്‍ ഒളിവിലാണ്. ഇതുവരെ അറസ്റ്റിലായ 16 പ്രതികള്‍ക്കെതിരേ പോലീസ് ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലുക്കൗട്ട് നോട്ടീസ് നേരിടുന്ന ഷഹീം അടക്കമുള്ളവര്‍ പിടിയിലാകുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം നല്‍കും.
പിടിയിലായ മഹാരാജാസ് കോളജ് വിദ്യാര്‍ഥി ജെ.ഐ. മുഹമ്മദ്, പൂത്തോട്ട എല്‍എല്‍.ബി. കോളജ് വിദ്യാര്‍ഥി മുഹമ്മദ് റിഫ എന്നിവരടക്കം ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരേയാണു കുറ്റപത്രം നല്‍കുന്നത്. മുഹമ്മദ് എന്നു പേരുള്ള മൂന്നു പേര് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രണ്ടു പേരെ പിടികൂടിയെങ്കിലും മുഹമ്മദ് ഷഹീമിനെ കണ്ടെത്താനായില്ല. കര്‍ണാടകയില്‍ ഇയാളുടെ ഒളിത്താവളം പോലീസ് തിരിച്ചറിഞ്ഞെന്നാണു വിവരം.
കൊലപാതകത്തിലെ മുഖ്യ ബുദ്ധികേന്ദ്രമായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലിം പിടിയിലായതാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ആരിഫിന്റെ നിര്‍ദേശാനുസരണമാണ് നെട്ടൂര്‍ സ്വദേശികളായ സഹല്‍, സാനിദ്, തന്‍സില്‍, മുഹമ്മദ് ഷഹീം എന്നിവര്‍ ആയുധങ്ങളുമായി ക്യാമ്പസില്‍ കടന്നതെന്നു പോലീസിനു വിവരം ലഭിച്ചു. ഷഹീമിനു പിന്നാലെ മറ്റൊരാളും അഭിമന്യുവിനെ കുത്തി. ഒപ്പമുണ്ടായിരുന്ന അര്‍ജുനെ കുത്തിയതും ഇവര്തന്നെയാണെന്നാണു സൂചന.
കൊലപാതകം നടന്ന് 84 ദിവസമാകുമ്പോഴാണു കുറ്റപത്രം നല്‍കുന്നത്. 90 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു ജാമ്യം ലഭിക്കുമെന്നതിനാലാണ് ഇപ്പോള്‍ ആദ്യ കുറ്റപത്രം നല്കാന് തീരുമാനിച്ചത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി മേഖലാ ട്രഷറര്‍ റെജീബ്, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, അബ്ദുള്‍ റഷീദ്, സനീഷ്, ആരിഫിന്റെ സഹോദരന് ആദില്‍, ബിലാല്‍, റിയാസ്, പള്ളുരുത്തിയിലെ കില്ലര്‍ ഗ്രൂപ്പംഗം സനീഷ്, പത്തനംതിട്ട സ്വദേശിയും മഹാരാജാസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ഫറൂഖ് അമാനി, പോപ്പുലര്‍ ഫ്രണ്ടുകാരായ അബ്ദുള്‍ നാസര്‍, അനൂബ് എന്നിവരാണ് ഏകദേശം 1500 പേജുള്ള കുറ്റപത്രത്തില്‍ പേരുള്ള മറ്റുള്ളവര്‍.
അന്വേഷണ ഉദ്യോഗസ്ഥനായ കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ടി. സുരേഷ്കുമാര്‍, എ.സി.പി: കെ. ലാല്‍ജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം തയാറാക്കിയത്. ആസൂത്രിതമായ കൊലപാതകം നടത്തിയതിനു ശക്തമായ തെളിവുകളും സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. ജൂെലെ രണ്ടിനു രാത്രി 12.45 നാണ് മഹാരാജാസ് കോളജില്‍ അഭിമന്യു, അര്ജുന്, വിനീത് എന്നിവര്‍ക്കു കുത്തേറ്റത്.
അഭിമന്യു തല്‍ക്ഷണം മരിച്ചു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ദീര്‍ഘകാലം ചികിത്സയിലിരുന്ന അര്ജുന് വീണ്ടും കോളജിലെത്തി. വിനീതിനു നിസാര പരുക്കേ ഉണ്ടായിരുന്നുള്ളൂ. പുതിയ വിദ്യാര്‍ഥികളെ കോളജിലേക്കു സ്വാഗതം ചെയ്യുന്ന ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലപാതകത്തിലെത്തിയത്.






