തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ കാറിനുമുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഹരികുമാര്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
സനലിനെ ആശുപത്രിയിലെത്തിക്കാതെ കടന്നുകളഞ്ഞ ഹരികുമാര്‍ അപകടം എസ്.ഐയെ വിളിച്ചറിയിക്കുകയായിരുന്നു. എസ്.ഐ പാറാവുകാരനൊപ്പമെത്തിയാണ് സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അടിയന്തര ചികിത്സക്കായി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനെ മെഡിക്കല്‍ കോളെജില്‍ എത്തിക്കുന്നതിനു പകരം പോലീസുകാര്‍ ഡ്യൂട്ടി മാറാനായി സ്റ്റേഷനിലേക്കു തിരിക്കുകയായിരുന്നു. അകടത്തില്പെട്ട സനലിന്റെ ജീവന് രക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സതീഷ് കുമാര്‍. ഷിബു എന്നി പോലീസുകാര്‍ സസ്പെന്‍ഷനിലാണ്.
അപകടശേഷം ഹരികുമാര്‍ റൂറല്‍ എസ്പി അശോക് കുമാറിനെയും വിളിച്ചിരുന്നു. എന്നാല്‍ സംഭവത്തിന്റെ ഗൗരവം റൂറല്‍ എസ്പി മനസ്സിലാക്കിയില്ല. കൃത്യമായ നടപടിയെടുത്തതുമില്ല. അപകടശേഷം, ഏതാണ്ട് ഒരു മണിക്കൂറോളം ഹരികുമാറിന്റെ ഔദ്യോഗിക മൊബൈല്‍ സജീവമായിരുന്നു. പിറ്റേ ദിവസം ഉപയോഗിച്ചത് സ്വകാര്യ മൊബൈല്‍ ഫോണാണ്. രണ്ടും ട്രേസ് ചെയ്യാന്‍ പൊലീസിനായില്ല എന്നത് മറ്റൊരു വീഴ്ചയായി. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പിയോടും ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്റണിക്കാണ് അന്വേഷണ ചുമതല.






