
കൊളംബോ: കടുത്ത രാഷ്ട്രീയപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ വീണ്ടും ഭരണരംഗത്ത് തകിടം മറിച്ചില്‍. രാഷ്ട്രീയ കുഴമറിച്ചിലിലൂടെ പ്രധാനമന്ത്രി പദത്തില്‍ എത്തിയ മഹീന്ദ്രാ രാജപക്സേ ശനിയാഴ്ച സ്ഥാനം രാജിവെച്ചു. നേരത്തേ പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗേയെ പുറത്താക്കി പ്രസിഡന്റ് സിരിസേന നിയോഗിച്ച രാജപക്സേയുടെ സ്ഥാനാരോഹണം സുപ്രീംകോടതിയും സ്റ്റേ ചെയ്തതോടെയാണ് രാജപക്സേയ്ക്ക് കസേര വിടേണ്ടി വന്നത്.
രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച കാര്യത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകും വരെ പ്രധാനമന്ത്രി സ്ഥാനത്ത് രാജപക്സേ തുടരുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഒരു കീഴ്ക്കോടതി ഉത്തരവ് ശ്രീലങ്കയിലെ സുപ്രീംകോടതി ശരി വെയ്കുകയായിരുന്നു. സുപ്രീംകോടതി വിധി രാജപക്സേയ്ക്കും സിരിസേനയ്ക്കും ഒരുപോലെ തിരിച്ചടിയാകുകയായിരുന്നു. ഇതിനൊപ്പം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സിരിസേനയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.
സുപ്രീംകോടതിയുടെ രണ്ടു നിര്‍ണ്ണായക തീരുമാനം വന്നതിന് പിന്നാലെ സ്ഥാനം രാജിവെയ്ക്കുകയാണെന്ന് യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) എംപിമാരെ വിളിച്ച് രാജപക്സേ തന്നെ അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗേയെ പുറത്താക്കി പ്രസിഡന്റ് സിരിസേന പകരം രാജപക്സേയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത് ഒക്ടോബര്‍ 26 നായിരുന്നു.
ഈ നീക്കം രാജ്യത്ത് വലിയ വിവാദത്തിന് കാരണമാകുകയും ഭരണ പ്രതിസന്ധിക്ക് കളമൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തമാസം കേസ് കേള്‍ക്കുന്നത് വരെ രാജപക്സേയെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നത് കോടതി തടയുകയായിരുന്നു. വെള്ളിയാഴ്ച സിരിസേനയുമായി രാജപക്സേ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ വിക്രമസിംഗേ വീണ്ടും ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. താന്‍ തന്നെ പുറത്താക്കിയ വിക്രമസിംഗേയുമായി വെള്ളിയാഴ്ച സിരിസേനയ്ക്ക് ഫോണിലൂടെ വിശദമായ ചര്‍ച്ച തന്നെ നടത്തേണ്ടി വന്നു.






