
തിരുവനന്തപുരം/കൊച്ചി: വനിതാമതിലിനുവേണ്ടി സര്‍ക്കാര്‍ വകുപ്പ് മേധാവികളില്‍ നിന്നുള്ള സമ്മര്‍ദ്ദം പ്രതിരോധിക്കാന്‍ സെറ്റോയും മറ്റ് യു.ഡി.എഫ് അനുകൂല സംഘടനകളും. വനിതാമതിലില്നിന്നും തങ്ങളുടെ ആള്‍ക്കാരെ പരമാവധി പിന്തിരിപ്പിക്കാനുളള ശ്രമത്തിലാണ് സംഘടനകള്‍. വനിതാമതിലിനെതിരേ 28ന് സെമിനാര്‍ സംഘടിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ സഹകരണം ശക്തമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദവും ആരംഭിച്ചു.
മൂന്നാലു ദിവസങ്ങളായി പല വകുപ്പുമേധാവികളും വനിതാജീവനക്കാരുടെ യോഗം വിളിക്കുന്നുണ്ട്. ഓണത്തിന് പൂക്കളമിടുന്നതുപോലും ഓഫീസ് സമയം കഴിഞ്ഞിട്ടുമതിയെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ സെക്രട്ടേറിയറ്റില്‍ പോലും ഡ്യൂട്ടി സമയത്ത് വനിതാമതിലിന് വേണ്ട പ്രചരണപരിപാടികളാണ് കുറേ ദിവസങ്ങളായി നടക്കുന്നത്. വനിതാമതിലിന് വേണ്ടി സംഘടിപ്പിച്ച നവോത്ഥാനസദസ് കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതും ഉച്ചയ്ക്ക് 12നായിരുന്നു.
വനിതാമതിലിനായി വകുപ്പുമേധാവികളില്നിന്നു ശക്തമായ സമര്‍ദ്ദം ഉണ്ടാകുകയാണെന്ന് പ്രതിപക്ഷസംഘടനകള്‍ക്ക് പരാതിയുണ്ട്. ജില്ലാ കലക്ടര്മാര്വരെ പല ജീവനക്കാരെയൂം വിളിച്ച് വനിതാമതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അവര്‍ പറയുന്നു. വനിതാമതിലുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവികള്‍ യോഗം വിളിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മന്ത്രിസഭായോഗം തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ പരിപാടി ഇപ്പോള്‍ സംഘടിപ്പിക്കുന്നത്. സി.പി.എം രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് നടത്തുന്നതാണെങ്കിലും വകുപ്പുകളുടെ നേതൃത്വത്തില്‍ യോഗം വിളിച്ചാല്‍ അതിനെതിരെ ജീവനക്കാര്‍ക്ക് രംഗത്തുവരാനാവില്ല. എന്നാല്‍ എന്തൊക്കെ സമ്മര്‍ദ്ദമുണ്ടായാലും പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷസര്‍വീസ് സംഘടനകള്‍. സാലറി ചലഞ്ചിനെ ചെറുത്തുതോല്‍പ്പിച്ചതുപോലെ ഇതിനെതിരെയും ഒറ്റക്കെട്ടായി നില്ക്കാന് അവര്‍ എല്ലാ അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് അവധി ലഭിക്കുമോ എന്നാണു വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ഉയര്‍ന്ന പ്രഥമചോദ്യം. ചെലവ് ആരു വഹിക്കുമെന്നതിനെച്ചൊല്ലിയും ചോദ്യങ്ങളുയരുന്നു. അവധിക്കാര്യത്തെപ്പറ്റി തല്ക്കാലം ആശങ്കവേണ്ടെന്നും പരമാവധി ആളെക്കൂട്ടി മതില് വിജയിപ്പിക്കാനാണു മറുപടി. പരിപാടിക്കായി വാഹനസൗകര്യത്തിനു പുറമേ ചെലവും ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. തുക ചെലവിടുന്നത് സര്‍ക്കാരാണെന്നും അതിനുപുറമേ പിരിവെടുത്തും പണം കണ്ടെത്തുന്നുണ്ടെന്നും ജീവനക്കാര്‍ ഇതൊന്നും അറിയേണ്ടതില്ലെന്നും പങ്കെടുത്താല്‍ മാത്രം മതിയെന്നുമാണു നിര്‍ദേശം. അതിനിടെ എസ്.എന്‍.ഡി.പി. യോഗത്തിന്റെ വിവിധ യൂണിയന് നേതൃത്വങ്ങളുമായി സി.പി.എം. പ്രാദേശികതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. മതിലില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പല യൂണിയനുകളും ഇക്കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടില്ല. യൂണിയന്റെ ചെലവില്‍ വാഹനം ഏര്‍പ്പെടുത്തുന്നതിനെതിരേ സംഘടനയ്ക്കുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
വനിതാ ശിശുക്ഷേമ വകുപ്പിനാണ് മതില് വിജയിപ്പിക്കേണ്ട ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തിലാണ് ഇതിനുള്ള യോഗങ്ങള്‍ ചേരുന്നത്. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ക്കാണ് നിയോജകമണ്ഡലത്തിന്റെ ചുമതല. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ് വിവിധ വകുപ്പുകളിലെ മറ്റു ജീവനക്കാരെ ഫോണില്‍ വിളിച്ച് മതിലില്‍നിന്നു വിട്ടുനില്‍ക്കരുതെന്ന് അഭ്യര്‍ഥിക്കുന്നത്. ജീവനക്കാരെ നിര്‍ബന്ധിച്ച് മതിലിലേക്ക് വലിച്ചിഴയ്ക്കില്ലെന്നും ഇതിനായി യാതൊരുവിധ ഉത്തരവും ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കിലും കര്‍ശനമായ നിര്‍ദേശമാണ് മേലധികാരികള്‍ മുഖേനെ ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്നത്.






