
ഇറാഖിലെ കടുത്ത ചൂടില്‍ അഞ്ചുവയസ്സുകാരിയെ കെട്ടിയിട്ട് ദാഹിച്ചു മരിക്കാന്‍ വിട്ട യുവതിക്കും ഭര്‍ത്താവിനും എതിരേ ജര്‍മ്മനിയില്‍ യുദ്ധക്കുറ്റം. ഇസ്ളാമിക് സ്റ്റേറ്റിന്റെ ഭരണകാലത്ത് തീവ്രവാദി സംഘത്തിന്റെ ഭാഗമായിരുന്ന യുവതിയും ഭര്‍ത്താവും അടിമയായിട്ടാണ് അഞ്ചുവയസ്സുകാരിയെ വിലയ്ക്ക് വാങ്ങിയത്. പെണ്‍കുട്ടിയെ വീടിന് പുറത്ത് കടുത്ത ചൂടില്‍ കെട്ടിയിടുകയായിരുന്നു.
ജര്‍മ്മന്‍കാരിയായ 27 കാരി ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ജര്‍മ്മനി വിടുകയും തുര്‍ക്കി, സിറിയ വഴി ഇറാഖില്‍ എത്തുകയുമായിരുന്നു. ഐഎസ് നിയന്ത്രണത്തിലായ ഫലൂജ, മൊസൂള്‍ നഗരങ്ങളില്‍ പട്രോളിങ് നടത്തുന്ന സംഘത്തിലായിരുന്നു ജെന്നിഫറിനെ നിയോഗിച്ചത്. സ്ത്രീകള്‍ക്കായി ഐഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പരിശോധിക്കുകയായിരുന്നു ഇവരുടെ ചുമതല. എകെ 47 തോക്ക്, പിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ ഈ സമയത്തു യുവതി ഉപയോഗിച്ചിരുന്നു.
ഇതിനിടെയാണ് അഞ്ച് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ജെന്നിഫറും ഭര്‍ത്താവും ചേര്‍ന്ന് അടിമയാക്കുന്നത്. മൊസൂളില്‍ രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ നാട്ടുകാരിയായ പെണ്‍കുട്ടിയെ അടിമയായി വാങ്ങിയത്. ഒരു ദിവസം വീടിന്റെ പുറത്ത് കെട്ടിയിടുകയും ആയിരുന്നു. അസുഖബാധിതയായ കുട്ടിയെ ജന്നിഫറിന്റെ ഭര്‍ത്താവ് ചങ്ങലയ്ക്ക ബന്ധിക്കുകയായിരുന്നു. ദാഹിച്ചു തൊണ്ടവരണ്ടു വലഞ്ഞിട്ടും ഒരു തുള്ളി വെള്ളം പോലും നല്‍കാതെ ദമ്പതികള്‍ മരിക്കാന്‍ വിടുകയായിരുന്നു.
ഭര്‍ത്താവാണ് ശിക്ഷ നല്‍കിയതെങ്കിലും അഞ്ചു വയസ്സുകാരിയോട് ഈ ക്രൂരത ചെയ്യുമ്പോള്‍ പോലും കുട്ടിയെ രക്ഷിക്കാനായി യുവതി ഒന്നും ചെയ്തില്ലെന്ന് കോടതി കണ്ടെത്തി. ദേശീയ സുരക്ഷ, ഭീകരപ്രവര്‍ത്തനം എന്നീ കേസുകളില്‍ അറസ്റ്റിലായ ഭാര്യയും ഭര്‍ത്താവിനും എതിരേ യുദ്ധക്കുറ്റം, കൊലപാതകം, ആയുധം സംബന്ധിച്ച നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 2014 ആഗസ്റ്റില്‍ ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ആദ്യം ജര്‍മ്മനി വിട്ടത് ജന്നിഫറായിരുന്നു.
കുട്ടി മരിച്ചതിന് ശേഷം 2016 ജനുവരി ആദ്യം ജന്നീഫര്‍ അങ്കാരയിലെ ജര്‍മ്മന്‍ എംബസിയില്‍ പുതിയ ഐഡന്റിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തുര്‍ക്കി അധികൃതരാണ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ വെറുതേ വിടുകയും ജര്‍മ്മനിയിലേക്ക് നാടു കടത്തുകയും ചെയ്തു. ജര്‍മ്മനിയിലെ ലോവര്‍ സാക്സണിയില് കഴിയുന്നതിനിടെ വീണ്ടും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ജൂണില്‍ ജര്‍മ്മന്‍ അധികൃതര്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.






