
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തില്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നാണ് കടകംപള്ളി പ്രതികരിച്ചിരിക്കുന്നത്. സമരത്തിന്റെ ഭാഗമാണെങ്കില്‍ ശബരിമലയിലേക്ക് വരേണ്ട എന്നാണ് താന്‍ മുമ്പ് പറഞ്ഞതെന്നും അദേഹം വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ അത്തരത്തിലുള്ളവരല്ല. ദര്‍ശനം നടത്തിയ യുവതികള്‍ തന്നെ ഒരു സംഘടനയിലും ഭാഗമല്ലെന്നും വിശ്വാസത്തോടെ വ്രതമെടുത്ത് എത്തിയതാണെന്നും വിശദീകരിച്ചിരുന്നുവെന്നും മന്ത്രി ചുണ്ടിക്കാണിച്ചു.
അതേസമയം മൂന്നു യുവതികളെ കൂടാതെ കൂടുതല്‍ പേര് ശബരിമലയില്‍ കയറിയെന്ന റിപ്പോര്‍ട്ട് ശരിയായിരിക്കാമെന്നും മന്ത്രി പ്രതികരിച്ചു. പത്ത് യുവതികള്‍ കയറിയെന്ന പോലീസ് റിപ്പോര്‍ട്ടാണ് മന്ത്രി ശരിയാകാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നാല്‍പ്പതിനും അമ്പതിനും വയസ്സിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്.
ദര്‍ശനം നടത്തിയവരില്‍ വിദേശത്തുനിന്നുള്ളവര്‍ വരെയുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ സുപ്രീംകോടതിയില്‍ നല്കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് വനിതാമതില്‍ നടക്കുന്നതിന് മുന്‍പും ശേഷവുമായാണ് യുവതികള്‍ എത്തിയതെന്നാണ് സൂചന.
കഴിഞ്ഞദിവസം മലചവിട്ടാന്‍ എത്തിയ 25 അംഗസംഘത്തില്‍ മൂന്നുപേര്‍ സ്ത്രീകള്‍ ആണെന്ന് പോലീസ് വ്യക്തമാക്കി. ഇതിന് പുറമെ ഇതരസംസ്ഥാനത്തുനിന്നും വന്ന സംഘത്തിനൊപ്പവും 50ല്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വാദം.
ഇതോടെ വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ സ്വദേശിനി ശശികല ഉള്‍പ്പടെ 10 പേര് ദര്‍ശനം നടത്തിയെന്നാണ് പോലീസിന്റെ കണക്ക്. ഈ വിവരം രഹസ്യമായി സൂക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. കനകദുര്‍ഗ്ഗയും ബിന്ദുവും ദര്‍ശനം നടത്തിയതിന് ശേഷമാണ് കൂടുതല്‍ യുവതികളെ എത്തിക്കുമെന്ന പദ്ധതിയുമായി പോലീസും കമ്മ്യൂണിസ്റ്റ് സര്‍ക്കാരും മുന്നോട്ട് പോകുന്നത്. ഇനിയും കൂടുതല്‍ യുവതികളെ രഹസ്യമായി ദര്‍ശനം നടത്താനുള്ള പദ്ധതിയിലാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.






