
തിരുവനന്തപുരം : ജനിച്ച നാട്ടില്‍ കഴിയാനുള്ള ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങള്‍ക്ക്, കരിമണലിനേക്കാള്‍ വിലയുണ്ടെന്നും ആലപ്പാടെ കരിമണല്‍ ഖനനം തല്ക്കാലം നിര്‍ത്തിവെക്കണമെന്നും മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്. അപകടകരമായ പാരിസ്ഥിതിക പ്രതിസന്ധിയെ ലാഭ ചിന്തയിലൂടെയല്ല കാണേണ്ടതെന്ന് വി എസ് പറഞ്ഞു.
ഖനനം തുടരുന്നത് വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് വരെ വരുന്നത് വരെ കാത്തിരിക്കണമെന്നും നിയമസഭ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. അതേസമയം കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള വിഎസിന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ വിഎസിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ആ നല്ല മനുഷ്യന് ജീവിച്ചോട്ടെ എന്നുമായിരുന്നു വ്യവസായ മന്ത്രി ഇപി ജയരാജന്റെ പ്രതികരണം. വിഎസ് അങ്ങനെ പറയില്ലെന്നും വേണ്ടാത്ത സ്ഥലത്ത് വിഎസിന്റെ പേരു വലിച്ചിഴയ്ക്കരുതെന്നും ജയരാജന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അദ്ദേഹത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തയുണ്ടാക്കുകയാണെന്നും എല്ലായിടത്തും എന്തിനാണ് വിഎസിന്റെ പേരു വലിച്ചിഴയ്ക്കുന്നത്. വേണ്ടാത്ത സ്ഥലത്ത് അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്യരുത്. ആ നല്ല മനുഷ്യന് ജീവിച്ചോട്ടെ, ബുദ്ധിമുട്ടിക്കരുത്. ഖനനം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം പറയില്ലെന്നും ജയരാജന് പറഞ്ഞു. ഖനനം നിര്‍ത്തണമെന്ന അഭിപ്രായം സിപിഎം ജില്ലാ നേതൃത്വത്തിനുണ്ടല്ലോയെന്നു ചോദ്യത്തിന് കൊല്ലത്തെ പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടില്ല, ഞങ്ങളൊക്കെ പാര്‍ട്ടി തന്നെയാണ്. ഇപ്പോള്‍ മന്ത്രിയാണെന്നേയുള്ളൂവെന്നായിരുന്നു മറുപടി.
അതേസമയം അടുത്തയാഴ്ച കരിമണല്‍ ഖനനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ സമരം നടത്തുന്ന നേതാക്കളെ വ്യവസായ മന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി വിഎസ് രംഗത്തുവന്നത്. ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നാണ് മുല്ലക്കര രത്നാകരന് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം ഇല്ലാതെയാകുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഐആര്‍ഇ ഖനനം നടത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഖനനത്തിന് എതിരായി തീരപ്രദേശത്തെ കെ എം സക്കീറാണ് ഹർജി നൽകിയിരിക്കുന്നത്.






