
കോട്ടയം: ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എന്‍.എസ്.എസിന്റെ താല്പര്യം കൂടി പരിഗണിക്കാന്‍ ബി.ജെ.പി. തീരുമാനം.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലാകും എന്‍.എസ്.എസിന്റെ നിലപാട് കൂടി കണക്കിലെടുക്കുക. ഇക്കാര്യം ബി.ജെ.പിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ബി.ജെ.പി. വളരെ പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരത്ത് പ്രമുഖ നേതാക്കളിലൊരാളെ മത്സരിപ്പിക്കാനാണു തീരുമാനം. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി. രമേശ് എന്നിവര്‍ മുതല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആര്. ബാലശങ്കര്‍, അരവിന്ദമേനോന്‍ വരെയുള്ള പേരുകള്‍ തിരുവനന്തപുരത്തിനായി ചര്‍ച്ച ചെയ്യുന്നു.
ശബരിമല വിഷയത്തോടെ ബി.ജെ.പിക്കു പത്തനംതിട്ടയിലും പ്രതീക്ഷയുണ്ട്. പി.എസ്. ശ്രീധരന് പിള്ളയ്ക്കും കഴിഞ്ഞ തവണ മത്സരിച്ച എം.ടി. രമേശിനും ഈ സീറ്റില്‍ താല്പര്യമുണ്ടെങ്കിലും മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി. രാധാകൃഷ്ണ മേനോന് എന്നിവര്‍ ആര്.എസ്.എസിന്റെ പരിഗണനയിലുണ്ട്. നിലവില്‍ രാജ്യസഭാംഗമായ കണ്ണന്താനത്തെ മത്സരരംഗത്തിറക്കാന്‍ സാധ്യത വിരളമാണ്. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കിയ ഏക ബി.ജെ.പി. നേതാവ്, രഹന ഫാത്തമയ്ക്കെതിരേ കേസെടുക്കാന്‍ ആധാരമായ പരാതിയുടെ ഉടമ എന്നീ നിലകളില്‍ രാധാകൃഷ്ണ മേനോനു പ്രാധാന്യമുണ്ട്.
കോട്ടയം സീറ്റില്‍ ബി.ജെ.പിയാണു മത്സരിക്കുന്നതെങ്കില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ദേശീയ ന്യൂനപക്ഷ കമ്മിഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് എന്നിവരെ പരിഗണിക്കും. ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിനാണു സീറ്റെങ്കില്‍ ചെയര്‍മാനായ പി.സി. തോമസ് മത്സരിക്കും.
ഷാലു മാത്യു






