
മുംബൈ: ഹാട്രിക് വിജയം നേടിയ ഉത്തര്‍പ്രദേശിലെ അമേഠി കോണ്‍ഗ്രസിനെ കൈവിടുമോയെന്ന ഭീതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മൂന്ന് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ പതിവ് സീറ്റായ അമേഠിക്ക് പുറമേ മഹാരാഷ്ട്രിയില്‍ നിന്നും മദ്ധ്യപ്രദേശില്‍ നിന്നും കുടി രാഹുല്‍ ലോക്സഭയിലേക്ക് ജനവിധി തേടുമെന്നാണ് സൂചന. ബിജെപിയ്ക്കും മോഡി സര്‍ക്കാരിനും എതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിചേരുന്ന വിശാലസഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്നയാളാണ് രാഹുല്‍.
ഈ സാഹചര്യത്തില്‍ അമേഠിയിലെ സുരക്ഷിതത്വം നഷ്ടമായാലും പാര്‍ലമെന്റില്‍ എത്തണം എന്ന ഉദ്ദേശത്തില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളായ മഹാരാഷ്ട്രയിലെ നാന്ദേഡിലും മദ്ധ്യപ്രദേശിലെ ചിന്ത്വാഡയിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിച്ചേക്കുമെന്നാണ് അഭ്യുഹങ്ങള്‍. 2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഠി ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബിജെപി ജയിച്ചതാണ് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്.
2014 ല്‍ രാഹുല്‍ ജയിച്ചതിന് പിന്നാലെ അമേഠി വരുന്ന മേഖലകളില്‍ ഒരിടത്തും കോണ്‍ഗ്രസിന് ജയിക്കാനായിട്ടില്ല. തിലോയ്, സാലോണ്‍, ജഗദീഷ്പൂര്‍, ഗൗരിഗഞ്ച്, അമേഠി എന്നിവയാണ് ഇവിടുത്തെ നിയമസഭാ മണ്ഡലങ്ങള്‍ 2017 ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ ഇവിടെ ഒരിടത്ത് പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന് പുറമേ രണ്ടിടത്ത് മാത്രമാണ് വോട്ടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിഞ്ഞുള്ളൂ എന്നത് കൂടി കോണ്‍ഗ്രസിനെ ഭയപ്പെടുത്തുകയാണ്.
രണ്ടു സംവരണ മണ്ഡലങ്ങള്‍ വരുന്ന അമേഠിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ മായാങ്കേശ്വര് ശരണ്‍ സിംഗ് ആയിരുന്നു തിലോയ് യില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് വന്നത് ബിഎസ്പിയുടെ മൊഹമ്മദ് സാവൂദ്. 44,047 ആയിരുന്നു തിലോയ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കൊടുത്ത ഭൂരിപക്ഷം. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയി. മറ്റൊരു സംവരണ സീറ്റായ സാലോണിലും ബിജെപിയ്ക്കായിരുന്നു ജയം. ദാല്‍ ബഹാദൂര്‍ 16,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ജഗദീഷ് പൂരില്‍ സ്ഥിതി വ്യത്യസ്തമായില്ല. ബിജെപിയുടെ സുരേഷ്കുമാറും 16,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഗൗരിഗഞ്ചായിരുന്നു കോണ്‍ഗ്രസിനോട് ചെറിയ അനുഭാവം കാട്ടിയത്. പക്ഷേ ഇവിടെ വിജയിച്ചത് സമാജ്വാദി പാര്‍ട്ടിയുടെ രാകേഷ് പ്രതാപ് സിംഗ് തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ മൊഹമ്മദ് നയേമിനെ. 26,000 മായിരുന്നു ഭൂരിപക്ഷം. രാഹുലും സോണിയയും നിറഞ്ഞുകളിക്കുന്ന അമേഠിയില്‍ ബിജെപിയുടെ ഗരിമാ സിംഗ് തോല്‍പ്പിച്ചത് സമാജ്വാദി പാര്‍ട്ടിയുടെ ഗായത്രി പ്രസാദിനെയായിരുന്നു. 5,065 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അമേഠി ഗരിമാ സിംഗിന് നല്‍കിയത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്ത് പോലും ഇല്ലായിരുന്നു.
2014 ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഒരു ലക്ഷം വോട്ടായിരുന്നു രാഹുലിന് അമേഠി നല്കിയ ഭൂരിപക്ഷം. ഇത്തവണയും സ്മൃതി തന്നെ എതിരാളിയായി വരുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന. കണക്കുകളും സാധ്യതകളും പരിശോധിക്കുമ്പോള്‍ ഇത്തവണ ബിജെപി പരാജയപ്പെട്ടാലും എസ്പിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം രാഹുലിനെ ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മഹാരാഷ്ര്ട ഘടകം അധ്യക്ഷനുമായ അശോക് ചവാന് പ്രതിനിധീകരിക്കുന്ന നന്ദേഡ് രാഹുല്‍ നോക്കുന്നുണ്ട്. കൂടുതല്‍ തവണ ഇവിടെ കോണ്‍ഗ്രസാണ് ജയിച്ചത്. കനത്ത തിരിച്ചടിയുണ്ടായ 2014 ലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലമാണ് ഇതെങ്കിലും 2004 ല്‍ ബിജെപിയുടെ ദിഗംബര്‍ ബാപ്പൂജി പാട്ടില്‍ ഇവിടെ നിന്നും ജയിച്ചു കയറിയിരുന്നു.
യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ര്ടയില്‍ നിന്നു രാഹുല്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയ്ക്കു കാരണം. രാഹുല്‍ മഹാരാഷ്ര്ടയില്‍ മത്സരിച്ചാല്‍ സംസ്ഥാനത്തുടനീളം ഗുണഫലം ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്വാഡയും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. ഒന്നിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു.






