
വിയ്യൂര്‍: ജയിലില്‍ ഇറച്ചിയും മീനും വെയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയ്യാറാക്കിയ പ്രത്യേക ഭക്ഷണം, ജയിലില്‍ നിന്നു തന്നെ ക്വട്ടേഷന്‍ പരിപാടികള്‍ സുഗമമായി ആസൂത്രണം ചെയ്യാന്‍ ഫുള്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍, മാസം തോറും ചെയ്യാത്ത ജോലിക്ക് 4000 രൂപ വരെ ശമ്പളം. ടിപി ചന്ദ്രശേഖരന് വധക്കേസില്‍ വിയ്യൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രധാനപ്രതി കൊടിസുനിക്ക് ജയിലില്‍ സുഖവാസമാണ്.
കഴിഞ്ഞ ദിവസം പരോളിലിറങ്ങിയ സുനി സ്വര്‍ണ്ണക്കടത്തിനായി നിയോഗിച്ചയാള്‍ പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് അനുജനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ കള്ളക്കടത്തു സ്വര്‍ണ്ണം കവര്‍ന്നതിന് അന്വേഷണവും നേരിടുകയാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരത്തിലാണ് സുനിയുടെ ജയിലിലെ സുഖവാസവും വാര്‍ത്തയാകുന്നത്.
‘മാനുഷിക പരിഗണന’യുടെ പേരിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങൾ. അഞ്ചുപേര്‍ക്ക് കിടക്കാവുന്ന മുറിയില്‍ ഒറ്റയ്ക്കാണ് താമസം. ഒരു വർഷമായി ഈ സെല്ലില്‍ ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയിരുന്നതും ഉദ്യോഗസ്ഥരിൽ ചിലരാണ്. ഇവര്‍ ഫോൺ ഉപയോഗം സുഗമമാക്കാൻ കഴിയുന്ന വിധത്തില്‍ ചാർജ് നിറച്ച ബാറ്ററികൾ ഊഴമിട്ടു കൃത്യമായ ഇടവേളകളിൽ സെല്ലിൽ എത്തിച്ചു കൊണ്ടിരുന്നു.
പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയ വകയിൽ ഓരോ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനവും. എന്നാല്‍ ഒറ്റ ദിവസം പോലും ജോലി ചെയ്യാനെത്തിയിട്ടില്ല. ഹാജർ രേഖപ്പെടുത്താൻ ഗാർഡ് ഓഫിസർക്കു മുന്നിൽ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കയ്യിലെത്തും. ജയിലിലെ പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുന്നവരുടെ പട്ടികയിൽ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ടിപി കേസിലെ പ്രതികൾക്കു മദ്യം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കുറച്ചുകാലം മുൻപ് ജയിൽ ജീവനക്കാർ പിടിക്കപ്പെടുകയും സസ്പെൻഷനിലാകുകയും ചെയ്തിരുന്നു.






