
തൊടുപുഴയില്‍ കാമുകിയുടെ മകനെ ക്രൂരമായി തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ 'കോബ്ര'യെന്നാണ് അറിയപ്പെട്ടിരുന്നത്.
നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. മദ്യത്തിന്റെയും ലഹരിയുടെയും ബലത്തില്‍ എന്തും കാണിക്കുന്ന പ്രകൃതമായിരുന്നു അരുണിന്റേത്. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറും. മ്യൂസിയം സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളും ഫോര്‍ട്ടില്‍ രണ്ടും വലിയതുറയില്‍ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകള്‍ ഉണ്ട്. വധശ്രമം, അടിപിടി, പണം തട്ടല്‍, ഭീഷണി തുടങ്ങിയവയായിരുന്നു അരുണിന്റെ പ്രധാന കേസുകള്‍. ശത്രുത തോന്നുന്നവരെ ക്രൂരമായി ആക്രമിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇയാള്‍.
അരുണിന്റെ മാതാപിതാക്കള്‍ ബാങ്ക് ജീവനക്കാരായിരുന്നു. സഹോദരന് സൈനികനും. സര്‍വീസില്‍ ഇരിക്കുമ്പോള്‍ അച്ഛന് മരണപ്പെട്ടു. തുടര്‍ന്ന് ആശ്രിതനിയമനത്തില്‍ ഒരു വര്‍ഷം ആലുവയില്‍ ജോലി ചെയ്തു. ഇത് ഉപേക്ഷിച്ച് നാട്ടിലെത്തിയ അരുണ്‍ നഗരത്തിലെ ഗുണ്ടാത്തലവനുമായി ചേര്‍ന്ന് മണല്‍ കടത്ത് തുടങ്ങി. പണത്തിനായി ലഹരി കടത്തിലും ഇയാള്‍ പങ്കാളിയായി.
എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഹോട്ടലുടമയെ ബിയര്‍ കുപ്പിയ്ക്ക് തലയ്ക്കടിച്ചു കൊന്നത്. സഹപാഠിയുടെ പിതാവിനെ നിരന്തരം മദ്യപിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അരുണും സംഘവും ഇയാളെ കൊലപ്പെടുത്തിയത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വച്ച് കൂടുതല്‍ ക്രിമിനലുകളുമായി അടുക്കുകയും അവരുമായുള്ള സൗഹൃദം അരുണിനെ കൊടും ക്രിമിനലാക്കി മാറ്റുകയുമായിരുന്നു.





