
കൊല്ലം: തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു കൊണ്ട് സംഘപരിവാര്‍ - ആര്‍എസ്എസ് നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി. ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും സഹിഷ്ണുത പുലര്‍ത്തുന്ന കേരളം രാജ്യത്തിനാകെ മാതൃകയാണെന്നും കൊല്ലത്തെ കോണ്‍ഗ്രസ് പ്രചരണ പരിപാടിയില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കി.
സംഘപരിവാറിനും ബിജെപിയ്ക്കും എതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച രാഹുല്‍ പക്ഷേ ശബരിമലയെക്കുറിച്ചോ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചോ ഒരു കാര്യവും സ്പര്‍ശിച്ചേയില്ല. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനത്തിന് ഉപയോഗപ്പെടുത്തിയ രാഹുല്‍ അമിത്ഷാ പറയുന്നത് പോലെയല്ല കേരളമെന്നും സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും വിശദീകരിച്ചു. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കിയാണ് ഇവിടെ മത്സരിക്കാനെത്തിയതെന്നും കേരളത്തില്‍ നിന്നും മത്സരിക്കുന്നത് രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുല്‍ പറഞ്ഞു.
ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്കാന് ശ്രമിക്കുന്നത്. ഉയരുന്ന എതിര് ശബ്ദങ്ങളെ ഇല്ലാതാക്കുന്നതാണ് സംഘപരിവാറിന്റെ യും ആര്‍എസ്എസിന്റെ യും രീതി. സ്വന്തം ആശയത്തോട് യോചിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കോണ്‍ഗ്രസ് മുക്തഭാരതമാണ് അവരുടെ ല്യക്ഷം. പക്ഷേ തങ്ങള്‍ പോരാടുമെന്ന് രാഹുല്‍ പറഞ്ഞു.
അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ദാരിദ്ര്യത്തിനെതിരേയുള്ള മിന്നലാക്രമണമാണ് ലക്ഷ്യമെന്നും പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാരിനെയോ ശബരിമലയെക്കുറിച്ചോ ഒരു വാക്കു പോലും ഉരിയാടിയുമില്ല.






