
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാനെ ഭീഷണിപ്പെടുത്തിയരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനന്ദനെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേദിവസം മോഡി 12 മിസ്സൈല്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ചിലപ്പോള്‍ അക്രമിച്ചേക്കുമെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന് പാകിസ്ഥാനോട് പറഞ്ഞതാണ് അഭിനന്ദനെ അവര്‍ രണ്ടാം ദിവസം തന്നെ വിട്ടയക്കാൻ കാരണമായതെന്നും മോഡി പറഞ്ഞു. ഇത് താന്‍ അമേരിക്കയില്‍ നിന്നും അറിഞ്ഞ വിവരമാണെന്നും പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ബലാക്കോട്ടേ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് യുദ്ധവിമാനങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് അഭിനന്ദന് വര്‍ദ്ധമാനെ പാക് സൈന്യം പിടിച്ചത്. പിന്നീട് നയതന്ത്ര സമ്മര്‍ദ്ദത്തിനൊടുവില്‍ മാര്‍ച്ച് 1 നാണ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറിയത്. തന്റെ സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് പ്രതിജ്ഞാബദ്ധമാണെന്നും ഇനി പ്രധാനമന്ത്രി ആയാലും ഇല്ലെങ്കിലും താനോ തീവ്രവാദികളോ ഇതില്‍ ഒരാളേ ജീവിക്കുകയുള്ളെന്നും പറഞ്ഞു.
ഗുജറാത്തിലെ പത്താനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സര്‍ക്കാര്‍ എന്തായാലും അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ ഗുജറാത്തിൽ ബിജെപി 26 സീറ്റുകളും വിജയിച്ചില്ലെങ്കില്‍ മെയ് 23-ന് ചാനലുകള്‍ അത് ചര്‍ച്ചയാക്കും. മണ്ണിന്റെ മകനെ ജയിപ്പിക്കുക എന്നത് ഗുജറാത്തിലെ ജനങ്ങളുടെ കടമയാണ്. മുഴുവന്‍ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നേരത്തേ പാകിസ്താന്റെ കയ്യില്‍ ആണവായുധം ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. ഇന്ത്യയുടെ പക്കലും അതുണ്ടെന്നും അത് ദീപാവലിക്ക് പൊട്ടിച്ചുകളയാനുള്ളതല്ലെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോഡി പറഞ്ഞിരുന്നു.






